Friday, January 1, 2010

ഒരാള്‍

ബൈക്ക് 95-100 കിലോമീറ്റര്‍ വേഗത്തില്‍ പായുകയാണ്.ഏറെ നാള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു മോഹമായിരുന്നു സ്വന്തമായൊരു ബൈക്ക്.ഇരുപത്തിനാലാം വയസ്സില്‍ ജോലികിട്ടി ആദ്യ ശബളം കൈ പറ്റിയപ്പോള്‍ ബൈക്കിന് അഡ്വാന്‍സ് കൊടുത്തതും അതുകൊണ്ട് തന്നെയായിരുന്നു.ഇപ്പോള്‍ എന്‍റെ Red colour Super Splender-ന് പ്രായം കഷ്ടി ഒരു മാസം.രാത്രിയും പോരാത്തതിന് ഹര്‍ത്താലുമായത്കൊണ്ട് റോഡില്‍ ഒരു കുഞ്ഞുപോലുമുണ്ടായിരുന്നില്ല.അതാണ് ഈ പാച്ചിലിന്‍റെ പ്രധാന കാരണം.
പക്ഷെ എന്‍ജിനേക്കാള്‍ വേഗത്തില്‍ പാഞ്ഞത് എന്‍റെ മനസ്സായിരുന്നു.യാത്രയില്‍ ചിന്തിച്ചത് മുഴുവന്‍ അവളെ കുറിച്ചായിരുന്നു.10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അറിഞ്ഞതെങ്കിലും ജന്‍മങ്ങള്‍ നീണ്ട അടുപ്പം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്.പക്വതയെത്താത്ത പ്രായത്തില്‍ മൊട്ടിട്ടതാണെങ്കിലും ഇന്ന് എല്ലാ ശോഭയോടും കൂടി പ്രണയം സുഗന്ധം പരത്തുന്ന ഒരു പൂവായി മാറിയിരിക്കുന്നു.അവളെ ഞാന്‍ ഇതു വരെയും ‍ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞതിന്‍റെ പ്രധാന തടസ്സം ജോലിയായിരുന്നു.ഇപ്പോള്‍ ജോലിയായി.ജീവിതം തുടങ്ങാമെന്നായി.അങ്ങനെ ചില സുപ്രധാനത്തീരുമാലങ്ങളെടുക്കാനാണ് ഇന്ന് അവളെ കാണാന്‍ പോയത്.ഹര്‍ത്താല്‍ ദിവസം തന്നെ തിരഞ്ഞെടുത്തത് വലിയൊരു അനുഗ്രഹമായി.കാരണം അവളുടെ വീടിനടുത്തുള്ള ബീച്ചില്‍ വെച്ചാണ് കാണാമെന്ന് പറഞ്ഞത്.സാധാരണ ദിവസങ്ങളിലും അവിടെ വല്യ തിരക്ക് കാണില്ല.ഹര്‍ത്താല്‍ ദിവസം കൂടിയായതുകൊണ്ട് കടലും ഞങ്ങളും മാത്രമായി അവിടെ.തിരയെണ്ണി സംസാരിക്കുന്നതിന്‍റെ ശരിക്കുള്ള സുഖം ഇന്നാണ് മനസ്സിലായത്.
ബൈക്കിന്‍റെ സ്പീഡ് ഞാന്‍ ചെറുതായി കുറച്ചു.പക്ഷെ ചിന്തകള്‍ പഴയ വേഗത്തില്‍ തന്നെയാണ്.അവളുടെ നാട്ടില്‍ നിന്ന് എന്‍റെ വീട്ടിലേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്.ഇനിയും വീട്ടിലെത്താന്‍ 35 കിലോമീറ്റര്‍ കൂടി പോകണം.അവളോട് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.അതല്ലെങ്കിലും അങ്ങനെയാണ്.അവളോട് സംസാരിക്കുമ്പോള്‍ മാത്രം സമയം എന്നോട് എപ്പോഴും ക്രൂരത കാട്ടും.



അവള്‍ ഇന്ന് തിരമാലയേക്കാള്‍ സുന്ദരിയായിരുന്നതായി എനിക്ക് തോന്നി.ചെറിയ ചുവന്ന പൊട്ടുകളുള്ള വെളുത്ത സാരി അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.അവള്‍ക്ക് എല്ലാ വസ്ത്രങ്ങളും ഇണങ്ങും.പലപ്പോഴും ആ സൗന്ദര്യത്തിന് മുന്നില്‍ വസ്ത്രങ്ങള്‍ തോല്‍ക്കുകയാണ് ചെയ്യാറ്.
അവള്‍ ഇന്നുവേണമെങ്കിലും എന്‍റെയൊപ്പം വരാന്‍ ഒരുക്കമായിരുന്നു.അവള്‍ എന്നോട് ചേര്‍ന്നിരുന്നു.ഒരു നിമിഷം-ഞാന്‍ ആദ്യമായി അവളെ ചുംബിച്ചു.കടല്‍ എല്ലാത്തിനും സാക്ഷി.
ഓര്‍ത്തപ്പോള്‍ ബൈക്കിലിരുന്ന് ഞാന്‍ ചെറുതായി കണ്ണടച്ചു.ആദ്യ ചുംബനത്തിന്‍റെ അനുഭൂതി മനസ്സില്‍ വീണ്ടും പെയ്യാന്‍ തുടങ്ങി.അതുകൊണ്ട് തന്നെയാകണം മുന്നിലെ കുഴി ഞാന്‍ കാണാതെ പോയതും ബൈക്കിന്‍റെ മുന്‍വശത്തെ വീല്‍ അതില്‍ വീണതും ഞാന്‍ റോഡിലേക്ക് തെറിച്ചതും.വളരെ പെട്ടെന്നായിരുന്നു ഓര്‍മകളെല്ലാം മുറിഞ്ഞ് വേദനകൊണ്ട് ഞാന്‍ പുളയാന്‍ തുടങ്ങിയത്.
ബൈക്ക് ദൂരേക്ക് തെറിച്ചു പോയി.എന്‍റെ തല റോഡില്‍ വന്നിടിച്ചു.കുറച്ച് നേരത്തേക്ക് കണ്ണുതുറക്കാന്‍ പോലും കഴിഞ്ഞില്ല.ബോധം പോയിട്ട് വന്നപ്പോള്‍ റോഡില്‍ തന്നെ കിടക്കുകയാണ്.തലയില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു.വലതുകാല്‍ അനക്കാന്‍ കൂടി വയ്യ.റോഡ് സൈഡിലെ പാറയില്‍ കാല്‍ ഇടിച്ചന്നു തോന്നുന്നു.ഒടിവു കാണും.തീര്‍ച്ച.
ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വേദന എന്നെ തിരിച്ചു വലിച്ചു.ആദ്യമായാണ് ഇത്രയും വേദന ഞാന്‍ അനുഭവിക്കുന്നത്.ഞാന്‍ ഉറക്കെ വിളിച്ചു കൂവി.ആരു കേള്‍ക്കാന്‍.അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല.എന്‍റെ രോദനം ഇരുളില്‍ ചേര്‍ന്നലിഞ്ഞില്ലാതെയായി.
പോക്കറ്റില്‍ മൊബൈല്‍ ഉണ്ടോന്നു നോക്കി.വീഴ്ചയുടെ ആഘാതത്തില്‍ അതും നഷ്ടപ്പെട്ടിരുന്നു.ഞാന്‍ കുറച്ച് നേരം കൂടി അങ്ങനെ കിടന്നു.വേദന അസഹനീയമായിരുന്നു.മരണം അടുത്തെത്തിയതുപോലെ തോന്നി.ഞാന്‍ ഇനി ജീവിച്ചിരിക്കുകയില്ലെന്ന് ഉറപ്പിച്ചു.
ജീവിതത്തിന്‍റെ വെളിച്ചവുമായി അപ്പോള്‍ ഒരു ബൈക്ക് ആ വഴി വന്നു.ഞാന്‍ ഉറക്കെ വിളിച്ചിട്ടും അയാള്‍ നിര്‍ത്താതെ പോയി.വീണ്ടും എന്‍റെ ചിന്തകളില്‍ മരണം നിറഞ്ഞു.
ഹര്‍ത്താല്‍ എനിക്ക് അങ്ങനെ സുഖവും അതിലേറെ ദുഖവും തന്നു.മരണവും കാത്ത് ഞാന്‍ കിടന്നു.ജീവിതത്തെപറ്റി എനിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.എനിക്ക് അമ്മയെ ഒന്നു കാണണമെന്നുണ്ടായിരുന്നു.ഞാന്‍ വരുന്നതും കാത്ത് ഇരിക്കുകയാകും പാവം.
വീണ്ടും ഒരു വെളിച്ചം.പോലീസ് ജീപ്പായിരുന്നു.ഞാന്‍ വിളിച്ചപ്പോള്‍ കുറച്ച് ദൂരെയായി ജീപ്പ് നിര്‍ത്തി.പക്ഷെ പ്രതീക്ഷകള്‍ വീണ്ടും കറുത്തു.ഒരു പോലീസ്കാരന്‍ ജീപ്പില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചിട്ട് തിരികെ കയറി ജീപ്പോടിച്ച് പോയി.ഞാന്‍ നാടിനെ ശപിച്ചില്ല.ഹര്‍ത്താല്‍ ദിവസം ഇറങ്ങി പുറപ്പെട്ട എന്നെ തന്നെ ഞാന്‍ പഴി പറഞ്ഞു.ഇനി അതിന്‍റെ ഒന്നും ആവശ്യമില്ലെങ്കിന്‍ പോലും..
വേദന കൂടി.ഞാന്‍ പതുക്കെ കണ്ണടച്ചു.പല ശബ്ദങ്ങളും കാതില് ‍മുഴങ്ങാന്‍ തുടങ്ങി.അതില്‍ ഏറ്റവും മുഴച്ച് നിന്നതും വ്യക്തമാകാഞ്ഞതും ഒരു പരുക്കന്‍ ശബ്ദമായിരുന്നു.അത് മരണത്തിന്‍റെ ആര്‍പ്പുവിളിയായിരുന്നിരിക്കണം.
എന്‍റെ ചുമലില്‍ ആരോ ഒരാള്‍ കൈവെച്ചു.എന്നെ എഴുന്നേല്‍പ്പിച്ചു.എനിക്ക് കണ്ണു തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.മരണമെന്നെ കൊണ്ട് പോകുകയാണെന്നാണ് തോന്നിയത്.പക്ഷെ മരണത്തിന്‍റെ കൈകള്‍ക്ക് ഇത്രയ്ക്ക് മൃതുത്വം ഉണ്ടാവുകയില്ലെന്ന് എനിക്ക് തോന്നി.അത് ശരിയായിരുന്നു.
ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.തലയിലേയും കാലുകളിലെയും വേദനകള്‍ക്കിടയില്‍ ജീവിതത്തിന്‍റെ സുഖം ഞാനറിഞ്ഞു.
എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് ഞാന്‍ അടുത്തുനിന്ന സിസ്റ്ററിനോട് ചോദിച്ചു.
രക്തത്തില്‍ കുളിച്ച് മരണാസന്നനായി കിടന്ന നിങ്ങളെ ഒരാള്‍ ഒരു ഓട്ടോറിക്ഷയില്‍ ഇവിടെ കൊണ്ടു വന്നു.കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ലായിരുന്നു.അയാള്‍ തന്നെയാണ് രക്തവും തന്നത്.രാവിലെ ബില്ലും പേ ചെയ്ത് അയാള്‍ പോയി.-അവര്‍ പറഞ്ഞു.
ദൈവമില്ലെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.പക്ഷെ ഞാന്‍ മനുഷ്യരില്‍ വിശ്വസിക്കുന്നു.ആ വിശ്വാസമാണ് ആദ്യം നിര്‍ത്താതെപോയ ബൈക്ക് കാരന്‍ തിരിച്ച് വന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.ആ വിശ്വാസത്തിന്‍റെ ചോരയാണ് ഇന്ന് എന്‍റെ സിരകളില്‍ ഒഴുകുന്നത്.

9 comments:

  1. deyvathinte swantham nattil, apporvamenkilum nalla manushyar undennu ashwasikkam alle? nalla manushyar iniyum undavatte...

    ReplyDelete
  2. എല്ലാ നന്‍മയുള്ള മനസ്സിനേയും പോലെ

    ReplyDelete
  3. innathe lokath nanmayulla ore oru manassinudama njanalle mashe.......

    ReplyDelete
  4. എല്ലാവരിലും നന്മയുള്ള ഒരു ഹൃദയമുണ്ട്

    ReplyDelete
  5. തീര്‍ച്ചയായും അത് ദൈവത്തിന്റെ കരങ്ങള്‍ തന്നെ. ദൈവം എന്നത് തന്നെ സ്നേഹവും കരുണയുമാണല്ലോ

    പുതുവത്സരാശംസകള്‍!

    ReplyDelete
  6. ദൈവമില്ലെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.പക്ഷെ ഞാന്‍ മനുഷ്യരില്‍ വിശ്വസിക്കുന്നു.ആ വിശ്വാസമാണ് ആദ്യം നിര്‍ത്താതെപോയ ബൈക്ക് കാരന്‍ തിരിച്ച് വന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.ആ വിശ്വാസത്തിന്‍റെ ചോരയാണ് ഇന്ന് എന്‍റെ സിരകളില്‍ ഒഴുകുന്നത്.

    ReplyDelete

ഒരു അഭിപ്രായം കുറിച്ചിട്ട് പോകൂ