Thursday, August 9, 2018

ദുര്‍ബലരേ, ഇതിലെ...ഇതിലെ...

മുഖവുര

2018 ജൂലൈ ഒന്നുമുതല്‍ പതിനഞ്ചുവരെ ഞാനും എന്റെ നാലു ചങ്ങാതിമാരും ചേര്‍ന്ന് നടത്തിയ ചെറിയൊരു യാത്രയെപറ്റിയുള്ള എഴുത്താണ്. അതിനെ യാത്രാവിവരണമെന്നോ കഥയെന്നോ പ്രിയവായനക്കാരുടെ ഇഷ്ടംപോലെ കരുതാവുന്നതാണ്. ഇതില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളും തോന്നലുകളും മാത്രമാണ്. മറ്റുള്ളവരുടെ കഥ ഇതില്‍ നിന്നും വിഭിന്നമായിരിക്കും. മൂന്നോ നാലോ ഭാഗങ്ങളായി എഴുതി തീര്‍ക്കാനാണ് വിചാരം. അതിന്റെ ആദ്യഭാഗമാണ് താഴെ ചേര്‍ക്കുന്നത്. യാത്രയില്‍ നിങ്ങളേയും ക്ഷണിക്കുന്നു. 
നന്ദി. സ്‌നേഹം

ഭാഗം 1
ദുര്‍ബലരേ, ഇതിലെ...ഇതിലെ...

ക്ലാസ്സില്‍ 'വിര്‍ച്വല്‍ റിയാലിറ്റി'യുടെ സാധ്യതകളെകുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു. ചിലതരം പേടികള്‍(ഫോബിയ) മാറ്റാന്‍ ഡോക്ടര്‍മാര്‍ ഈ ടെക്‌നോളജി ഫലപ്രദമായി ഉപയോഗിക്കുന്നതിനെപ്പറ്റിയായി സംസാരം. ഉയര്‍ന്ന സ്ഥലങ്ങളോടുള്ള അകാരണമായ ഭയം (അക്രോഫോബിയ) അതിനൊരുദാഹരണമായി ഞാന്‍ അവരോട് പറഞ്ഞു. അത്തരം സ്ഥലങ്ങളുടെ 'വിര്‍ച്വല്‍' ചുറ്റുപാടുകള്‍ ക്രിയേറ്റ് ചെയ്യുകയും പേടിയുള്ളവരെ അതിലേക്ക് പ്രവേശിപ്പിച്ച് 'പേടി'  അകറ്റുകയുമാണ് രീതി. എന്റെ തന്നെ ജീവിതകഥയാണ് അതിലേക്ക് ഞാന്‍ കൂട്ടിച്ചേര്‍ത്തത്. ചെറുപ്പം മുതലേ ഉയരം നല്ല പേടിയായിരുന്നു. കുറേ നിലകളുള്ള കെട്ടിടം, ലൈറ്റ് ഹൗസ്, വാച്ച് ടവര്‍ - അങ്ങനെ വില്ലന്മാര്‍ ഏറെയായിരുന്നു എനിക്ക്. രണ്ട് വയസ്സുപോലുമില്ലാത്ത കുട്ടികള്‍വരെ ലൈറ്റ്ഹൗസിന് മുകളില്‍ നിന്ന് താഴേക്ക് നോക്കി ആവേശത്തോടെ കൈ വീശുമ്പോള്‍ പ്രായം തികഞ്ഞ ഞാന്‍ അതിന്റെ ഏതേലുമൊരു മൂലയ്ക്ക് തലകറങ്ങി തൂങ്ങിയിരിക്കുന്നുണ്ടാകും. 'ചോര'യോടും അത്തരത്തിലൊരു പേടിയുണ്ടായിരുന്നു. ഒരു സംഭവം പറയാം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പ് സ്‌കൂളില്‍ നടക്കുകയാണ്. ഞാന്‍ പരമാവധി ആ പരിസരത്ത് നിന്ന് മുങ്ങി നടക്കാന്‍ നോക്കി. രക്ഷയില്ലാ, എല്ലാ കുട്ടികളും നിര്‍ബന്ധമായും പങ്കെടുത്തേ പറ്റൂ. മാത്രമല്ല കരുത്തനായ സ്വാതന്ത്ര്യസമര സേനാനി 'ഉത്തംസിങ്ങി'നെയൊക്കെ നാടകത്തില്‍ അവതരിപ്പിച്ച്് കൈയടി വാങ്ങി ഷൈന്‍ ചെയ്ത് നില്‍ക്കുന്ന സമയം കൂടിയാണ്. 'തളരരുത് രാമന്‍കുട്ടീ'യെന്ന് മനസ്സിനോട് നൂറുവെട്ടം പറഞ്ഞ് സുന്ദരിയായ നഴ്‌സിന്റെ മുന്നിലേക്ക് വിരല്‍ നീട്ടി. എത്ര രക്തം വേണേലും എടുത്തോ എന്ന മട്ടില്‍. ദുഷ്ട...ഒരൊറ്റ കുത്ത് കുത്തിയതും ചോര പുറത്തേക്ക് ചാടിയതും മാത്രേ ഓര്‍മ്മയുള്ളൂ. ഠിം..ഞാന്‍ തലകറങ്ങി വീണു. അന്ന് വരാന്തയില്‍ ഇട്ടിരുന്ന ഒറ്റ ബെഞ്ചില്‍ വിയര്‍ത്ത് തളര്‍ന്ന് കിടന്നിരുന്ന ഈ പാവം 'ഉത്തംസിങ്ങി'ന്റെ മുന്നിലൂടെ അകത്തേക്ക് പോയ പെണ്‍പരിശകളുടെ മുഖത്തെ ചിരി- അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു.

മറ്റൊരു 'അവസ്ഥ' കൂടി പറയാം. കല്ല്യാണമൊക്കെ കഴിഞ്ഞ് അത്യാവശ്യം സ്വസ്ഥമായി എന്നൊക്കെ വിചാരിച്ചിരിക്കുന്ന സമയത്താണ് ഭാര്യയ്ക്ക് ഒരു വല്ലാത്ത ജാതി ആഗ്രഹം പൊട്ടിമുളയ്ക്കുന്നത്. 'അതേ..ഞാന്‍ ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ എന്റെ ഒപ്പം നിക്കുവോ, പ്രസവം കഴിയുന്നതുവരെ..'. ആ ബെസ്റ്റ് , ചോര കണ്ടാല്‍ ജീവന്‍ പോകുന്ന എന്നോടോ ബാലാ. 'ചോര കണ്ട് ബോധം പോയി കിടക്കുന്ന നിങ്ങളെ ഞാന്‍ തന്നെയിറങ്ങി വന്ന് പൊക്കിയെടുക്കണമല്ലോ എന്ന് ഓര്‍ക്കുമ്പോഴാ..' - സെക്കന്റുകള്‍ക്കകം അവളിങ്ങനെ കൂട്ടിച്ചേര്‍ത്തൊരു ദീര്‍ഘനിശ്വാസവും വിട്ടു. എന്തായാലും അവള്‍ക്കും അതില്‍ നല്ല ബോധ്യം ഉണ്ടായിരുന്നു.

അങ്ങനെ കാലമേറെ കഴിഞ്ഞെങ്കിലും, പ്രായം ഒരു ദയയും കാണിക്കാതെ മുന്നോട്ട് തന്നെ യാത്ര തുടരുമ്പോഴും ഇത്തരം ചില 'ബലഹീനതകള്‍' തിരിഞ്ഞ് നിന്ന് കോക്രി കാണിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ദുര്‍ബലനും, ലോലഹൃദയനും സര്‍വ്വോപരി 'ആരോഗ്യ' ശ്രീമാനുമായ എന്റെ മുന്നിലേക്ക് ഒരു 'ഹിമാലയം' വെല്ലുവിളി വന്ന് ചേരുന്നത്.  മറ്റൊന്നുമല്ല, ഒരു യാത്രയാണ്. യാത്ര ലഹരിയായി ചങ്ങാത്തം കൂടിയിട്ട് കുറേയേറെ നാളുകളായി. കാടും മേടും ചുരവും തണലും മഴയും മഞ്ഞുമെല്ലാം വല്ലാത്തൊരു ആവേശമായിരുന്നു. പക്ഷെ ഇപ്പോഴുള്ള യാത്ര കുറച്ച് ദൂരെയ്ക്കാണ്. രണ്ട് വര്‍ഷമെങ്കിലുമായിക്കാണും അതിന്റെ ബീജം മനസ്സിനുള്ളില്‍ നിക്ഷേപിച്ചിട്ട്. കൃത്യമായി പറഞ്ഞാല്‍ കൂട്ടുകാരന്‍ ആനന്ദ് എയര്‍ഫോഴ്‌സില്‍ ശ്രീനഗറിലുള്ള സമയം. അവനാണ് ധൈര്യവും കരുത്തും പകര്‍ന്ന് ഞങ്ങള്‍ കുറച്ച് കൂട്ടുകാരെ സ്വര്‍ഗ്ഗരാജ്യത്തേക്ക് ക്ഷണിക്കുന്നത്. പക്ഷെ എന്തെക്കെയോ കാരണങ്ങള്‍കൊണ്ട് ഇന്ത്യയുടെ വടക്കേയറ്റത്തേക്കുള്ള യാത്ര ഒരു സ്വപ്‌നമായി തന്നെ അങ്ങനെ നില്‍ക്കുകയാണുണ്ടായത്. മാത്രമല്ല കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് ട്രാന്‍സ്ഫറായി തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.

കേരളം,തമിഴ്‌നാട്,കര്‍ണ്ണാടകം,ആന്ധ്രാ,തെലുങ്കാന - അങ്ങനെ തെക്കില്‍ മാത്രം ചുറ്റിയടിച്ച എന്റെ സഞ്ചാരോര്‍മ്മകളില്‍ അടുത്തകാലത്തൊന്നും നടക്കാന്‍ സാധ്യതയില്ല എന്ന് കരുതിയ 'ലഡാക്കിന്റെ വിളികള്‍'  ചേക്കാറാനുള്ള സൈറണ്‍ മുഴങ്ങുന്നത് വളരെ കുറച്ച് നാള്‍മാത്രം മുമ്പാണ്. അതിന്റെ നായകത്വം ഏറ്റെടുത്ത് ആളെകൂട്ടിയത് മിക്ക യാത്രകളിലേയും പങ്കാളി നിതേഷ് തന്നെയായിരുന്നു. തിരുവനന്തപുരത്തുള്ള ആനന്ദിലേക്ക് ഞങ്ങള്‍ക്കുള്ള ദൂരം കുറഞ്ഞതോടെ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ചര്‍ച്ചകള്‍ ചൂടേറാന്‍ തുടങ്ങി അങ്ങനെ ഒരു ദിവസം യാത്രാ തീയതിയും കുറിച്ചു. ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെ - എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര.
Photo © Nithesh Suresh

ഞാന്‍, നിതേഷ്, അഖില്‍ പിന്നെ ആനന്ദും അവന്റെ എയര്‍ഫോഴ്‌സിലെ മൂന്ന് സുഹൃത്തുക്കളും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു ഒന്നാം വട്ടമേശസമ്മേളനത്തിലെ പ്രതിനിധികള്‍. ഗള്‍ഫിലായിരുന്ന പ്രിയ സുഹൃത്ത് മത്തായി ആരെ കൊന്നിട്ടാണെങ്കിലും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് എത്തും എന്ന് രണ്ട് വര്‍ഷം മുന്നേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളുന്നയിച്ച്  ഇപ്പോള്‍ രാജികത്ത് നല്‍കിയിരുന്നു. അതായിരുന്നു ആദ്യത്തെ കൊഴിഞ്ഞുപോക്ക്. പക്ഷെ ഒന്നാം വട്ടമേശസമ്മേളനത്തിനു ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രം ഒതുങ്ങിയ ചര്‍ച്ചകള്‍ പതിയെ നിര്‍ജീവമാകാന്‍ തുടങ്ങിയെന്നൊരു തോന്നല്‍ എല്ലാരിലും വന്നപ്പോഴേക്കും നേതാവിന്റെ ഉത്തരവാദിത്വം നിതേഷ് കൃത്യമായി നടപ്പിലാക്കി. ഞങ്ങള്‍ നാലുപേര്‍ക്ക് ഡല്‍ഹിവരെയും അവിടുന്ന് തിരിച്ച് നാട്ടിലേക്കുമുള്ള വിമാന ടിക്കറ്റ് അവന്‍ ബുക്ക് ചെയ്തു. ആനന്ദിന്റെ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ ജോലിയുള്ളവരായിരുന്നു. അവരതുകൊണ്ട് വിമാനയാത്രയില്‍ നിന്നൊഴിവായി. 'ദിവസം ലാഭിക്കുക, കൂടുതല്‍ സ്ഥലങ്ങള്‍ കാണുക' എന്നൊരു പോളിസി ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാണ് ഡല്‍ഹിവരെയുള്ള യാത്ര വിമാനത്തിലാക്കാന്‍ തീരുമാനിച്ചത്. 'ഓഫറുള്ള' സമയം നോക്കി ബുക്ക് ചെയ്തതുകൊണ്ട്‌ വിമാനയാത്ര വലിയൊരു സാമ്പത്തികപ്രശ്‌നമായി മുന്നില്‍ വന്നതുമില്ല.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് സംഘത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിച്ചേരുന്നത്. നിതേഷിന്റേയും അഖിലിന്റേയും ഒപ്പം ബാങ്കില്‍ ജോലി ചെയ്യുന്ന മനു; ഞങ്ങളുടെ യാത്രാസംഘത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അഥവാ മൂത്താപ്പ. അങ്ങനെ യാത്രയ്ക്ക് കുറച്ച് നാളുകള്‍ മാത്രം ശേഷിക്കേ ഞങ്ങളൊരു രണ്ടാം വട്ടമേശസമ്മേളനം വിളിച്ചു ചേര്‍ത്തു. നാട്ടിലെത്തിയ ആനന്ദും പിന്നെ നാട്ടിലുള്ള ഞങ്ങള്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അജണ്ടകളിലൊന്ന് ക്യാപ്റ്റന്‍ സ്ഥാനം ആനന്ദിലേക്ക് 'അടിച്ചേല്‍പ്പിക്കുക' എന്നതായിരുന്നു. വടക്ക് കുറേ സ്ഥലങ്ങളില്‍ ജോലിചെയ്ത പരിചയവും അത് എയര്‍ഫോഴ്‌സിലാണ് എന്നതും ക്യാപ്ടന്‍ തൊപ്പി ആനന്ദിന്റെ തലയില്‍ തന്നെ ഉറപ്പിക്കാന്‍ കാരണമായി. ഹിന്ദി നന്നായി അറിയാം എന്നുള്ളത് സെലക്ഷന്‍ കമ്മിറ്റിയുടെ ബോണസ് പോയിന്റും നേടാന്‍ വകയുണ്ടാക്കി. പത്താംക്ലാസ്സില്‍ എങ്ങനെയൊക്കെയോ ചാടികടന്ന് സലാം പറഞ്ഞ മുറി ഹിന്ദിയുംകൊണ്ട് ഞാനൊക്കെ കാശ്മീരുപോയി എന്ത് കാണിക്കാനാണ്..!

Photo © Nithesh Suresh
വിമാനം കയറി ഡല്‍ഹിവരെ എത്തിനില്‍ക്കുന്ന യാത്രയ്ക്ക് തുടര്‍ന്ന് മുന്നോട്ട് പോകാനുള്ള റൂട്ട് മാപ്പ് ഉണ്ടാക്കുകയായിരുന്നു അടുത്ത പരിപാടി. ഡല്‍ഹിയില്‍ നിന്ന് മണാലി വരെ ബസ്സില്‍ പോകാന്‍ തീരുമാനത്തിലെത്തി. മണാലി നിന്ന് മുകളിലെ സ്വര്‍ഗ്ഗ കവാടത്തിലേക്കുള്ള യാത്ര ബുള്ളറ്റിലാക്കാനും, എന്നാല്‍ കമ്പ്യൂട്ടറിന് മുന്നിലുള്ള ഒരേയിരുപ്പ് കാരണം നടുവേദന വിടാതെ പിന്‍തുടരുന്ന നിതേഷിന്റെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് മഹീന്ദ്രയുടെ 'താര്‍ (Thar)' കൂടി കുടുകുടു വണ്ടിയ്‌ക്കൊപ്പം വാടകയ്‌ക്കെടുക്കാനും കമ്മറ്റി തീരുമാനം പാസ്സാക്കി. എയര്‍ഫോഴ്‌സിലുള്ള ചങ്ങാതിമാരുടെ ഹോള്‍ഡ് ഉപയോഗിച്ച് വണ്ടി തരപ്പെടുത്തുന്ന ഉത്തരവാദിത്വം ക്യാപ്റ്റന്‍ തന്നെ ഏറ്റെടുത്തു. അങ്ങനെ ബുള്ളറ്റിലും താറിലുമായി രണ്ട് മൂന്ന് ദിവസംകൊണ്ട് മണാലിയില്‍ നിന്ന് 'ലേ (Leh)' പിടിക്കാനായിരുന്നു പ്ലാന്‍. ലേ എത്തികഴിഞ്ഞ് പോകേണ്ടുന്ന സ്ഥലങ്ങളുടെ കാര്യത്തിലാണ് ആകെ തര്‍ക്കമുണ്ടായത്. സമയം കുറവായത്‌കൊണ്ട് സ്പിറ്റി വാലി (Spiti Valley) ആദ്യമെ തന്നെ പട്ടികയില്‍ നിന്ന് പുറത്തായി. പാങ്കോങ് (Pangong), നുബ്രാ വാലി (Nubra Valley), സോമോറീറി (Tso Moriri) - അവസാന ലിസ്റ്റിലിടം പിടിക്കുകയും ചെയ്തു. മൊത്തം പത്ത് ദിവസമാണ് ഇതിനെല്ലാം കൂടി നീക്കിവെച്ചിരുന്നത്. തിരിച്ച് പത്താം ദിവസം വന്നവഴി തന്നെ മണാലി പിടിക്കാനും തീരുമാനിച്ചു. സാമ്പത്തികം, കൊണ്ട് പോകേണ്ടുന്ന വസ്ത്രങ്ങളും സാധനസാമഗ്രികളും, മറ്റ് മുന്‍കരുതലുകള്‍ - അങ്ങനെ ഒരുവിധം കാര്യങ്ങളെല്ലാം അവസാനവട്ട ചര്‍ച്ചയ്ക്ക് വെച്ച് അന്ന് ഞങ്ങള്‍ പിരിഞ്ഞു.

എന്നാല്‍ യാത്രയ്ക്ക് മുന്‍പുള്ള ദിവസങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആനന്ദിന്റെ മൂന്ന് സുഹൃത്തുക്കള്‍ ലീവ് കിട്ടാത്തതുമൂലം പിന്‍മാറിയത് ഞ്ങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയായിരുന്നു. അവര്‍ മൂന്നുപേരും നേരത്തെ ലഡാക്ക് യാത്ര നടത്തിയിട്ടുണ്ട് എന്നത് ഞങ്ങളുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടിയിരുന്നത്. കാറ്റ് അഴിച്ചുവിട്ട ബലൂണ്‍പോലെയായി ഞങ്ങള്‍. കൂട്ടത്തില്‍ കൂടുതല്‍ തളര്‍ന്നത് മുന്‍ ക്യാപ്റ്റന്‍ നിതേഷായിരുന്നു. അഞ്ച് പേരിലേക്ക് അംഗബലം ചുരുങ്ങിയതോടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി താര്‍ ഒഴിവാക്കി മൂന്ന് ബുള്ളറ്റിലേക്ക് യാത്ര മാറ്റാന്‍ അടിയന്തിര പി.ബി തീരുമാനമെടുത്തു. അതൊരു ഭൂരിപക്ഷാഭിപ്രായം മാത്രമായിരുന്നു. നിതേഷ് മാത്രം അതിനെ അനുകൂലിച്ചില്ല. വഴിയിലുണ്ടാകാന്‍ സാധ്യതയുള്ള റിസ്‌കുകള്‍ അവനെ ചെറുതായി ഭയപ്പെടുത്തിയിരിക്കണം. ആരോഗ്യപ്രശ്‌നം കൂടി പരിഗണിച്ച് ഡല്‍ഹി നിന്ന് ലേ വരെ വിമാനത്തില്‍ തന്നെ പോകാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ ലഡാക്കിലേക്കുള്ള യാത്ര റോഡ് വഴി കാറ്റും മഞ്ഞുംകൊണ്ട് കിളിപറന്ന് അനുഭവിക്കേണ്ടുന്ന ഒന്നാണെന്ന് അനുഭവസ്ഥര്‍ പറഞ്ഞതുകൊണ്ട് അവന്റെ തീരുമാനം ഏത് വിധേനയും മാറ്റി കൂടെ ചേര്‍ക്കാന്‍ ഞങ്ങള്‍ പണികള്‍ തുടങ്ങി. അങ്ങനെ യാത്രയ്ക്ക് ഒരു ദിവസം മുന്‍പ് പാതിരാത്രി വരെ നീണ്ട സംസാരത്തിനും വാഗ്വാദത്തിനും ഒടുവില്‍ ഒരു ബുള്ളറ്റും താറും വാടകയ്‌ക്കെടുക്കാമെന്ന്് തീരുമാനമെടുത്ത് ഒപ്പുവെച്ചു. പക്ഷെ ആ ഒരു തീരുമാനത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അത് പിന്നാലെ പറയാം.

Photo © Nithesh Suresh
തലേദിവസം എന്റെ മനസ്സിലും കലശലായ ഒരു ചെറിയ പേടി എങ്ങനെയോ മുളപൊട്ടി തുടങ്ങി. ഞങ്ങള്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്ത കാര്യമായിരുന്നു യാത്രയ്ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കാണ് യാത്ര. ഞാന്‍ ഇതുവരേയും സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളത്് മീശപ്പുലിമലയാണ്. ഏകദേശം 8661 അടി. അതിന്റെ ഇരട്ടി ഉയരത്തിലാണ് അടുത്ത ദിവസം മുതല്‍ കീഴടക്കാനുള്ള സ്ഥലങ്ങളിലേറെയും. മറ്റൊന്ന് മരണസാധ്യത വരെ കല്‍പ്പിക്കപ്പെടുന്ന AMS (Acute Mountain Sickness) ആണ്. ഉയരം കൂടുംതോറും ഓക്‌സിജന്റെ അളവില്‍ വരുന്ന വ്യത്യാസം (അന്തരീക്ഷമര്‍ദ്ദം കുറയുന്നു) മൂലം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ വരുന്ന അവസ്ഥ. അഞ്ച്‌നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തലചുറ്റി പണ്ടാരമടങ്ങുന്ന ഞാനിതൊക്കെ എങ്ങനെ തരണം ചെയ്യും എന്നായിരുന്നു പേടി. പക്ഷെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ചില ഭയങ്ങളെ മറികടക്കും എന്ന് പറയുന്നത് എത്ര ശരിയാണ്. മനസ്സ് നിറയെ അനുഭവിക്കാന്‍ പോകുന്ന ഹിമാലയന്‍ കാഴ്ചകളുടെ പലനിറത്തിലുള്ള സ്വപ്‌നങ്ങളായിരുന്നു. ഹൃദയത്തിന്റെ അറയിലേതോ കോണിലിരുന്ന് ലഡാക്ക് നിശബ്ദമായി വിളിച്ചുകൊണ്ടേയിരിക്കുന്നു..കേറി വാ.. കേറി വാ..ആഗ്രഹങ്ങളുടെ ആവേശമാണ് നിറയുന്നത്. നിറഞ്ഞൊഴുകുന്നത്. പ്രായം ചെന്നവര്‍, ആസ്മയുള്ളവര്‍, രണ്ട് കാലിലും കമ്പിയിട്ട് നടക്കുന്നവര്‍- അങ്ങനെ പലരും വെല്ലുവിളിച്ച് മലനിരകളെ കീഴടക്കിയ കഥകള്‍ ആനന്ദ് പകര്‍ന്നുതന്നുകൊണ്ടേയിരുന്നു. എല്ലാം നമ്മുടെ മനസ്സാണ് എന്നാണ് അവന്‍ പറയുന്നത്. മനസ്സുണ്ടായാല്‍ മതി, നമ്മള്‍ മുകളിലെത്തുമേടാ. ഇവര്‍ക്കൊക്കെ പറ്റുമെങ്കില്‍ നമുക്കെന്തുകൊണ്ട് പറ്റില്ല -എന്തൊരു ആത്മവിശ്വാസമാണ് അവന്. മൂന്ന് കൂട്ടുകാര്‍ പിന്‍മാറിയത് അവനെ തളര്‍ത്തുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ അവരുടെ ഉത്തരവാദിത്വം കൂടി അവന്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അഞ്ച് നില കെട്ടിടത്തെ നൂറ് നിലയുള്ള കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് കൂകി തോല്‍പ്പിക്കണം. അല്ല പിന്നെ. AMS നെയൊക്കെ 'പോ മോനേ ദിനേശാ' എന്നും പറഞ്ഞ് മറികടക്കാവുന്നതേയുള്ളൂ. മുകളിലേക്കുള്ള കയറ്റം കയറുമ്പോള്‍ വെപ്രാളമൊന്നും കാണിക്കാതെ സാവധാനം സമാധാനത്തില്‍ പോകുക, ആവശ്യത്തിന് വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇതൊക്കെ തന്നെ ധാരാളം. എന്തായാലും പിന്നോട്ടില്ല എന്ന് നൂറുവെട്ടം മനസ്സില്‍ പറഞ്ഞ് ഉറപ്പിച്ചു. ഹൃദയം പച്ചകൊടി വീശി,മുന്നോട്ട്..!

ജൂണ്‍ 30. വൈകുന്നേരം 6 മണിയോടെ ഞാനും നിതേഷും സ്‌റ്റേറ്റ് ബാങ്കിന് മുന്നില്‍ എത്തിച്ചേര്‍ന്നു. നേരത്തെ എത്തിയ ആനന്ദും അഖിലും മനുവും അവിടെയാണ് ഉണ്ടായിരുന്നത്. സുരക്ഷാകാരണങ്ങള്‍കൊണ്ട് ജമ്മൂകാശ്മീരിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ലഡാക്കിലുള്ള ചില സ്ഥലങ്ങളിലേക്ക് എത്തിച്ചേരുവാന്‍ പെര്‍മിറ്റ് (Inner Line Permit) എടുക്കണം. ഞങ്ങള്‍ ബാങ്കിലേക്ക് എത്തുമ്പോള്‍ മനു അത് എടുക്കുകയായിരുന്നു. ഓണ്‍ലൈനായി അധികം പ്രയാസമൊന്നുമില്ലാതെ നമ്മുടെ ഏതേലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ ആ ചടങ്ങ് കഴിയും. ചെറിയൊരു ഫീസുമുണ്ട്. എന്തോ സാങ്കേതിക പ്രശ്‌നം മൂലം നിതേഷിന്റെ മാത്രം കിട്ടിയില്ല. അത് പോകുന്ന വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടുന്ന എവിടെ നിന്നെങ്കിലും എടുക്കാം എന്നു കരുതി. ഡല്‍ഹിക്കുള്ള ഫ്‌ളൈറ്റ് നെടുമ്പാശ്ശേരി നിന്നാണ്. വൈകുന്നേരം ഏഴ് മണിക്കുള്ള ഇന്റര്‍സിറ്റിയില്‍ ആലുവ പിടിക്കാനാണ് പ്ലാന്‍. ഫ്്‌ളൈറ്റ് അടുത്ത ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കായതുകൊണ്ട് ആലുവ എത്തി നേരെ നെടുമ്പാശ്ശേരിക്ക് വെച്ചുപിടിക്കാന്‍ ആവശ്യത്തിന് സമയമുണ്ട്. എന്തായാലും ഇന്റര്‍സിറ്റി അധികം ലേറ്റ് ആകാതെ എത്തി. സീറ്റൊക്കെ റിസര്‍വ്വ് ചെയ്തിരുന്നെങ്കിലും അധികം ഇരിപ്പുറച്ചില്ല. യാത്രയുടെ ടെന്‍ഷന്‍ മാത്രമായിരുന്നില്ല അതിന് കാരണം. അര്‍ജന്റീന-ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരം നടക്കുകയാണ്. പ്രീക്വാര്‍ട്ടര്‍പോലും കാണാതെ പുറത്താകുമെന്ന് കരുതിയിരുന്ന ടീം 'ചെറുതായി' എങ്കിലും തിരിച്ചുവന്നത് ഏതൊരു മെസ്സി ആരാധകനേയുംപോലെ എന്നെയും സന്തോഷിപ്പിച്ചിരുന്നു. ഫ്രാന്‍സുമായുള്ള മത്സരം കാണാന്‍ നിര്‍വ്വാഹമില്ലെങ്കിലും വീട്ടിലിരിക്കുന്ന പ്രിയ സഹധര്‍മ്മിണി 'ഷൈജു ദാമോദരന്റെ' സ്റ്റൈലില്‍ ഓരോ ഗോളടിക്കുമ്പോഴും കൃത്യമായി വിളിച്ച് ആവേശത്തിരയിളക്കിക്കൊണ്ടിരുന്നു. പക്ഷെ അവസാനംവരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നെങ്കിലും പിള്ളേര് ഫ്രാന്‍സിനോട് ആയുധംവെച്ചു കീഴടങ്ങിയിരുന്നു. ആ നിമിഷം ആനന്ദ് എന്ന 'പോള്‍ നീരാളി' പറഞ്ഞു. ലോകകപ്പ് ഫ്രാന്‍സ് നേടും. പിന്നെ നടന്നത് ചരിത്രം. അമ്പടാ കേമാ, സണ്ണികുട്ടാ..!

Photo © Nithesh Suresh
രാത്രി പത്തരയോടെ ഇന്റര്‍സിറ്റി ഞങ്ങളേയുംകൊണ്ട് ആലുവ എത്തി. റെയില്‍വെ സ്‌റ്റേഷനടുത്തുള്ള തട്ടുകടയില്‍ കയറി വിശപ്പിനൊരു തീരുമാനമുണ്ടാക്കി എയര്‍പോര്‍ട്ടിലെത്താന്‍ ഒരു UBER ടാക്‌സിയും തരപ്പെടുത്തി. ഒരുമണി കഴിഞ്ഞപ്പോള്‍ തന്നെ എയര്‍പോര്‍ട്ടിലെത്തി. കൂട്ടുകാരന്‍ മത്തായിയെ വിദേശത്തേക്ക് പാക്ക് ചെയ്യാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വരെ പോയതാണ് ആകെകൂടിയുള്ള എയര്‍പോര്‍ട്ട് അനുഭവം. പിന്നെയൊരു എയര്‍പോര്‍ട്ട് നേരിട്ട് കാണുന്നത് ഇപ്പോഴാണ്. അതായത് ആദ്യമായിട്ടാണ് വിമാനത്തില്‍ കയറാന്‍ പോകുന്നത്. കൂടെയുണ്ടായിരുന്ന ബാക്കി നാലുപേരും വിമാനയാത്രയൊക്കെ നേരത്തെ നടത്തിയിട്ടുള്ള കിടിലങ്ങളാണ്. ചെക്ക് ഇന്‍ ഒക്കെ കഴിഞ്ഞ് അകത്ത് കയറിയിരിക്കുമ്പോള്‍ പോര്‍ച്ചുഗലും ഉറൂഗ്വയും തമ്മിലുള്ള മത്സരത്തിന്റെ ഒ്ന്നാംപകുതി കഴിഞ്ഞിരുന്നു. പിന്നെ അവിടെയിരുന്ന് കളി മുഴുവന്‍ കണ്ടു. പോര്‍ച്ചുഗലും തോറ്റ് പുറത്തായത് കണ്ടപ്പോള്‍ നേരത്തെ അര്‍ജന്റീന തോറ്റ വിഷമമൊക്കെ അങ്ങ് മാറി കിട്ടി.

വിമാനം ആകാശംമുട്ടെ ഉയരത്തിലേക്കാണല്ലോ പോകുന്നത് എന്നോര്‍ത്തപ്പോള്‍ വീണ്ടുമൊരു പേടി. പേടിക്കാന്‍ എന്തോരം കാര്യങ്ങളാണ്. ആദ്യമായിട്ടായതിന്റെ ആകണം. പക്ഷെ അകത്ത് കയറിയപ്പോള്‍ പേടിയൊക്കെ ആലുവ പുഴയും താണ്ടി ഓടി. മറ്റൊന്നും കാടുകയറി ആലോചിക്കാതെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാരേയും കണ്ടങ്ങനെ സമയം നീക്കി. അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ടുന്ന കാര്യമില്ല എന്നതിന് പകരം ഞങ്ങടെ നാട്ടില്‍ മറ്റൊരു ചൊല്ലുണ്ട്. കോളേജ് ജംഗ്ഷനിലുള്ള പിള്ളാരെ വായിനോക്കാന്‍ പഠിപ്പിക്കണോ, എന്ന്. അങ്ങനെ..അന്ന് സുഖനിദ്ര.

Photo © Nithesh Suresh
അധിക സമയമൊന്നുമെടുത്തില്ല. രാവിലെ അഞ്ചര കഴിഞ്ഞപ്പോള്‍ തന്നെ ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ എയര്‍പോര്‍ട്ട് ഞങ്ങളെ സ്വാഗതം ചെയ്തു. അതിനകത്തുനിന്ന് തന്നെ പല്ലുതേപ്പും മറ്റ് കലാപരിപാടികളും നടത്തി കഴിഞ്ഞ് പുറത്തേക്കിറങ്ങി. കരോള്‍ ബാഗില്‍ (Karol Bagh) സ്റ്റേറ്റ് ബാങ്കിന്റെ ഹോളിഡേ ഹോം ബുക്ക് ചെയ്തിട്ടുണ്ട്. അവിടേക്കാണ് പോകേണ്ടത്. മെട്രോ പിടിക്കണം. ഒന്നാം ടെര്‍മിനലിലാണ് ഞങ്ങള്‍ വിമാനമിറങ്ങിയത്. അവിടെ നിന്ന് എയിറോ സിറ്റി മെട്രോ സ്‌റ്റേഷന്‍ വരെ മെട്രോ ഫീഡര്‍ ബസ്സുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ ടെര്‍മിനലിലായിരുന്നെങ്കില്‍ ഡയറക്ട് മെട്രോ ലഭിച്ചേനെയെന്ന് ആനന്ദ് പറഞ്ഞു. അവന് ഇവിടമൊക്കെ ഒരുവിധം നന്നായി തന്നെ അറിയാം.

എന്ത് പറയാനാണ്. മെട്രോയില്‍ കയറുന്നതും ആദ്യമായിട്ടാണ്. ഒന്നാം പിറന്നാളാഘോഷിച്ച കൊച്ചി മെട്രോയില്‍ പോലും ഇന്നേവരെ കയറാന്‍ സാധിച്ചട്ടില്ല. ഇതെന്തായാലും ഒരു അടിപൊളി മെട്രോയാണ്. ഭൂമിക്കടിയിലൂടെയാണ് യാത്ര. കുറേ സിനിമകള്‍ ഈ സറ്റേഷനില്‍ ചിത്രീകരിച്ചിട്ടുണ്ടത്രേ. ഒഴിവുദിവസമായതുകൊണ്ടാകണം വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഇരിക്കുന്നവരെല്ലാം തന്നെ അവരവരുടെ ജോലികളില്‍ മാത്രം മുഴുകിയിരിക്കുകയാണ്. ഇടയ്ക്കുള്ള അനൗണ്‍സ്‌മെന്റ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ബഹളങ്ങളൊന്നും തന്നെയില്ല. ഞങ്ങള്‍ ന്യൂ ഡല്‍ഹി മെട്രോ സ്‌റ്റേഷനിലിറങ്ങി. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു സ്‌റ്റേഷനു മുന്നിലെ കാഴ്ചകള്‍. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയൊരവസ്ഥ. ഓട്ടോറിക്ഷക്കാരും ടാക്‌സിക്കാരും ആര്‍ത്തിയോടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. പലതരത്തിലുള്ള മുഖങ്ങള്‍ മുന്നിലേക്ക് മറഞ്ഞു. തിരക്കാണ്, തിരക്കേറി വരികയാണ്. റോഡില്‍ തറയിലിരുന്നു ഒരു കുടുംബം ആഹാരം കഴിക്കുന്നു. റോഡിലിരിക്കുന്ന കുട്ടികളുടെ തൊട്ടടുത്ത വന്ന് ബസ്സും ടാക്‌സിയും നിര്‍ത്തുന്നു. ഒരു കൂസ്സലുമില്ലാതെ കുട്ടികള്‍ കളി തുടരുന്നു. ആള്‍ക്കൂട്ടത്തിന്റെ നെഞ്ച് പിളര്‍ന്ന് എത്ര വണ്ടികളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പച്ച പാവാടയ്ക്കു മേല്‍ മഞ്ഞയുടുപ്പിട്ട സുന്ദരിയെപ്പോലെ ഓടി മറയുന്ന ഓട്ടോറിക്ഷകള്‍. കൂട്ടത്തില്‍ ഇലക്ട്രോണിക് റിക്ഷ(ഇ-റിക്ഷ)കളും വന്ന് നിറയുന്നു. കരോള്‍ബാഗിലെത്താന്‍ ഓട്ടോ ചാര്‍ജ്ജ് കുറച്ചു കൂടുതലാണ്.  അവിടേക്ക് മെട്രോ പോകുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള നിരയില്‍ തന്നെ കുതിര എടുക്കാനുള്ള ആള്‍ക്കാരെക്കണ്ട് ശ്രമം ഉപേക്ഷിച്ചു. പിന്നെ മറ്റൊന്നും ആലോചിച്ച് നില്‍ക്കാതെ ബസ്സ് തന്നെ പിടിച്ചു.

Photo © Nithesh Suresh
കരോള്‍ബാഗ് മെട്രോ സ്‌റ്റേഷനടുത്തായി ബസ്സ് ഞങ്ങളെയിറക്കി. അവിടുന്ന് നടക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ ഹോളിഡേ ഹോമിലേക്ക്. നടത്തത്തിനിടയില്‍ കരോള്‍ബാഗിനെക്കുറിച്ചായിരുന്നു ആനന്ദിന്റെ സംസാരം മുഴുവന്‍. അവിടെ കിട്ടാത്ത ഒരു സാധനംപോലും ഇല്ലത്രേ. അതും വലിയ വിലകുറവില്‍. ഞങ്ങള്‍ അവിടേക്ക് ചെല്ലുമ്പോള്‍ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ കരോള്‍ബാഗ് ഉണര്‍ന്നുവരുന്നതേയുള്ളൂ. തിരക്കായിട്ടില്ല.

രണ്ട് റൂമുകളാണ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ കിട്ടിയത് രണ്ട് ഹോട്ടലിലായിട്ടാണ്. അധികം ദൂരത്തൊന്നുമല്ലാത്ത ഹോട്ടല്‍ എലഗന്റ് ഇന്റര്‍നാഷണലും സൗത്ത് ഇന്‍ഡ്യന്‍ ഹോട്ടലും. ബാഗും മറ്റും അവിടെവെച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. നല്ല വിശപ്പുണ്ടായിരുന്നു. അടുത്ത തന്നെ ഒരു ഉഡുപ്പി ഹോട്ടല്‍ കണ്ടു. അവിടെയാണേല്‍ ആകെ പൂരി മാത്രമേ ഉള്ളൂ. അരമണിക്കൂര്‍ കാത്തിരുന്ന് കിട്ടിയ പൂരി വീട്ടില്‍ അമ്മ ഉണ്ടാക്കി തരുന്ന ഇഡ്ഡലിയേക്കാള്‍ ചെറുതായിരുന്നു. പക്ഷെ അവസാനം കിട്ടിയ ബില്ലില്‍ അതൊന്നും പ്രതിഫലിച്ച് കണ്ടില്ല. വല്ലാത്തൊരു ചതിയായിപോയി. ഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങാം എന്ന് കരുതി റൂമിലേക്കെത്തി. ഉറങ്ങി എന്ന് തീര്‍ത്തു പറയാനാകില്ല. വെറുതെ കണ്ണുമടച്ച് എന്തൊക്കെയോ ആലോചിച്ച് കിടക്കുകയായിരുന്നു. അത് മാത്രമല്ല. ജാംബവാന്റെ കാലത്തുള്ള ഒരു എസിയാണ് ചെവിയുടെ മൂട്ടില്‍ തന്നെ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. അതിന്റെ ഒച്ച കാരണം ഉറക്കം പേടിച്ചോടിക്കാണും.

പന്ത്രണ്ട് മണി കഴിഞ്ഞ് പുറത്തേക്കിറങ്ങി. നല്ല പൊള്ളുന്ന വെയില്‍. രണ്ട് ദിവസമായി മഴ ഉള്ളതുകൊണ്ട് വെയിലിന്റെ കാഠിന്യം ബാക്കിയുള്ള ദിവസങ്ങളേ അപേക്ഷിച്ച് കുറവാണത്രേ. കരോള്‍ബാഗില്‍ തിരക്കായി തുടങ്ങിയിരിക്കുന്നു. കോഴിക്കോട് മിട്ടായി തെരുവാണ് എനിക്കാദ്യം ഓര്‍മ്മ വന്നത്. വഴിയുടെ ഇരുവശവും നിറയെ കടകളാണ്. തമാശ എന്താണെന്നുവെച്ചാല്‍ ബ്രാന്റഡ് സാധനങ്ങളുടെ ഷോറൂമുകള്‍ക്ക് മുന്നില്‍ തന്നെയുള്ള ഫുട്പാത്തില്‍ ഒറിജനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ് വില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ മുന്നില്‍ തന്നെയാണ് തിരക്ക് മുഴുവനും. ആനന്ദ് പറയുന്നത് ഇത് കുന്നംകുളം ആണെന്നാ. എന്തിന്റേയും തനിപകര്‍പ്പ് ഇവിടെ കിട്ടും.  ഡല്‍ഹിയിലുള്ള ആനന്ദിന്റെ ചങ്ങാതി വിഷ്ണു അപ്പോഴേക്കും എത്തി. അവന്റെ മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. യാത്രക്ക് വരാന്‍ പറ്റാത്ത വിഷമം പുള്ളിക്കാരന്റെ മുഖത്തുണ്ട്. ഹെല്‍മെറ്റ്, റൈഡിംഗ് ഗിയര്‍ തുടങ്ങി ബുള്ളറ്റിന് വേണ്ടുന്ന ആടയാഭരണങ്ങളൊക്കെ കരോള്‍ബാഗില്‍ നിന്ന മിതമായ വിലയ്ക്ക് വാങ്ങി. അടുത്തുള്ള ഒരു പഞ്ചാബി ഹോട്ടലില്‍ കയറി ഉച്ചഭക്ഷണവും കഴിച്ച് വിഷ്ണുവിനോടും ചങ്ങാതിമാരോടും ബൈ പറഞ്ഞു. മണാലിയിലേക്കുള്ള ബസ്സ് വൈകുന്നേരത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉണ്ടാകാന്‍ സാധ്യതയുള്ള ട്രാഫിക്ക് ബ്ലോക്കൊക്കെ മുന്നില്‍ കണ്ട് കുറച്ച് നേരത്തെ തന്നെ റൂം വെക്കേറ്റ് ചെയ്തിറങ്ങി. വിദാന്‍സഭ (Vidhan Sabha) മെട്രോ സ്‌റ്റേഷനടുത്തേക്ക് UBER ല്‍ പോകുന്ന വഴി ബസ്സ്‌കാരെ വിളിച്ചപ്പോഴാണ് ബോര്‍ഡിംഗ് പോയിന്റ് മാറ്റിയ കാര്യം അറിയുന്നത്. വിദാന്‍ സഭയ്ക്കടുത്തു തന്നെയുള്ള മജ്‌നു കാ ടില (Majnu Ka Tilla) യാണ് പുതിയ പോയിന്റ്. വേറെ ഒരു ഓട്ടം കിട്ടിയതുകൊണ്ട് UBER കാരന്‍ മെട്രോ സ്‌റ്റേഷനുമുന്നില്‍ തന്നെ ഞങ്ങളെയിറക്കിയിട്ട് പോയി. അവിടെ നിന്ന് ഒരു ഇ-റിക്ഷ വിളിച്ച് മജ്‌നു കാ ടിലയിലെത്തി. ആറ് മണി കഴിഞ്ഞപ്പോള്‍ ബസ്സെടുത്തു. അടുത്ത ദിവസം രാവിലെ ഏഴരയ്ക്ക് ഹിമാചല്‍ പ്രദേശിലെ മണാലി എത്തുന്നതുവരെ സുഖമായി ഉറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്നു.
Photo © Nithesh Suresh

മണാലിയില്‍ രണ്ട് ദിവസമായി മഴയാണ്. എന്റെ ഭാര്യ എന്നേം നിതേഷിനേയും ഋഷ്യശൃംഗന്മാര്‍ എന്നാണ് കളിയാക്കി വിളിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. ഞങ്ങളൊരുമിച്ച് എവിടെ പോയാലും മഴ ഞങ്ങളെ തേടിപിടിച്ചെത്തും. ബസ്സ് നിര്‍ത്തിയ സ്ഥലം മുഴുവന്‍ ചെളികെട്ടി കിടക്കുകയാണ്. എങ്കിലും അധികം ചെളി ദേഹത്ത് പറ്റിക്കേണ്ടി വന്നില്ല. അടുത്ത് തന്നെ ഒരു ടാക്‌സി കിട്ടി. അമ്പത് വയസ്സിലേറെ പ്രായം തോന്നിക്കുന്ന ഒരു മാന്യനായ മനുഷ്യനാണ് ഡ്രൈവര്‍. പേര് ഠാക്കൂര്‍ കുഷ് (Takur Khush). ഠാക്കൂര്‍ ജിയുടെ ശകടത്തില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്കിന്റെ ഹോളിഡേ ഹോമിലേയ്ക്കായിരുന്നു യാത്ര (ബാങ്ക് എംപ്ലോയീസ് കൂടെയുള്ളതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായി. ദിവസം 10 രൂപ വാടകയില്‍ ഡല്‍ഹിയിലും മണാലിയിലും താമസം കുശാലായി). റോഡിനരികില്‍ ഞങ്ങള്‍ക്കൊപ്പം വലിയ ഒച്ചപാടുണ്ടാക്കി ബിയാസ് (Beas) നദി കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതിന്റെ തീരത്ത് തന്നെയായിരുന്നു ഞങ്ങളെ കാത്തിരുന്ന ഹോളിഡേ ഹോം, ചിക്കോഗ എസ്‌റ്റേറ്റ് (Chicoga Estate). ബസ്സ് ഇറങ്ങിയ മണാലിയില്‍ നിന്ന് ഹോട്ടല്‍ വരെ ഏകദേശം രണ്ടര കിലോമീറ്ററേ ഓടിയുള്ളു എങ്കിലും ഠാക്കൂര്‍ ജി 400 രൂപ വാങ്ങി. ചിക്കോഗ എസ്‌റ്റേറ്റിന്റെ അഞ്ചാമത്തെ നിലയിലാണ് ഞങ്ങള്‍ക്കുള്ള മുറി. പടി നടന്ന് തന്നെ കയറണം. ലിഫ്‌റ്റൊന്നുമില്ല. ഹോട്ടല്‍ തന്നെ ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. ബാഗെല്ലാം താങ്ങിപിടിച്ച് അഞ്ചാമത്തെ നിലയില്‍ എത്താന്‍ കുറച്ച് കഷ്ടപ്പെട്ടെങ്കിലും മുറിലെത്തി ജനാല തുറന്നപ്പോള്‍ കണ്ട കാഴ്ച ആ ക്ഷീണമെല്ലാം അകറ്റി. മേഘം തൊട്ടു നില്‍ക്കുന്ന മലനിരകളും പൈന്‍മരകാടുകള്‍ക്കഭിമുഖമായി ആര്‍ത്തലച്ചൊഴുകുന്ന ബിയാസ് നദിയും ചേര്‍ന്ന് വരയ്ക്കുന്ന മണാലി ഗ്രാമത്തിന്റെ ചിത്രം ഹൃദയത്തിലെ ക്യാമറകള്‍ ഒപ്പിയെടുത്ത് സൂക്ഷിച്ചു. മണാലി എത്ര സുന്ദരിയാണ്..!

ഒരുപാട് ജോലികള്‍ വളരെ പെട്ടെന്ന് തന്നെ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. അധികം നേരം മുറിയില്‍ നില്‍ക്കാതെ പുറത്തേക്കിറങ്ങി. ഠാക്കൂര്‍ ജിയെ തന്നെ വിളിച്ച് ഞങ്ങള്‍ മണാലി മാര്‍ക്കറ്റിലെത്തി. ഗ്ലൗസ്സ്, മെഡിസിന്‍സ് (പ്രധാനമായും AMS നെ പ്രതിരോധിക്കാനുള്ള Diamox), ഓക്‌സിജന്‍ സിലിണ്ടര്‍, കര്‍പ്പൂരം, ഇന്ധനം നിറക്കാനുള്ള കന്നാസ്സ്, ടാര്‍പ്പ, കയര്‍, ബിസക്കറ്റ്, വെള്ളം - അങ്ങനെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങി. നാട്ടില്‍വെച്ച് എടുക്കാന്‍ കഴിയാതിരുന്ന നിതേഷിന്റെ ലഡാക്ക് പെര്‍മിറ്റും ശരിയാക്കി. വണ്ടി തരപ്പെടുത്തുകയായിരുന്നു അടുത്ത പരിപാടി. മണാലികാരനായ ശര്‍മ്മയാണ് വണ്ടിയുടെ കാര്യം ഏറ്റിരുന്നത്. ആനന്ദിന്റെ പരിചയക്കാരനായ ശര്‍മ്മയ്ക്ക് തിരുവനന്തപുരത്താണ് ജോലി. അയാളുടെ അനിയന്‍ സഞ്ജയി ആണ് മണാലിയില്‍ ഇപ്പോള്‍ ഉള്ളത്. ഞങ്ങള്‍ അയാളെ കാണാനാണ് പോയത്. ബുള്ളറ്റിന്റെ അടുത്താണ് ആദ്യം എത്തിയത്. ഒറ്റനോട്ടത്തില്‍ തന്നെ അവനെ ഞങ്ങള്‍ക്കിഷ്ടമായി. വെള്ളനിറത്തിലുള്ള ക്ലാസ്സിക് 350. കാരിയര്‍ വെച്ചിട്ടില്ലായിരുന്നു. പെട്രോള്‍ നിറച്ച കന്നാസും മറ്റ് സാധനങ്ങളും വെക്കേണ്ടത്‌കൊണ്ട് കാരിയര്‍ വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെ കാരിയര്‍ ഫിറ്റ് ചെയ്യാന്‍ ഒരു മണിക്കൂറോളംപോയി. അടുത്ത് തന്നെയാണ് 'താര്‍' കാണാനും പോയത്. ആനന്ദ് ടെസ്റ്റ് ഡ്രൈവ് നടത്തി ഓകെ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആരും കുഴപ്പങ്ങളൊന്നും കണ്ടില്ല. ഉള്ളിലെ കുഴപ്പങ്ങളെല്ലാം ഒതുക്കി പുറമേ ചിരിച്ച് നില്‍ക്കുകയാണെന്ന് ഞങ്ങളപ്പോള്‍ അറിഞ്ഞിരുന്നില്ല.

Photo © Nithesh Suresh
പണി കിട്ടിയത് വാടകയുടെ കാര്യം വന്നപ്പോഴാണ്. താങ്ങാന്‍ പറ്റുന്ന വാടകയ്ക്കാണ് ഒരു മാസം മുന്‍പ് വണ്ടി പറഞ്ഞുറപ്പിച്ച് വെച്ചിരുന്നത്. അത് കണക്കുകൂട്ടിയാണ് ഞങ്ങള്‍ യാത്രയുടെ ബഡ്ജറ്റ് ഇട്ടിരുന്നതും. പക്ഷെ നേരത്തെ തീരുമാനിച്ച മൂന്ന് ബുള്ളറ്റില്‍ നിന്ന് ഇപ്പോള്‍ ഒരെണ്ണത്തിലേക്ക് ചുരുങ്ങിയതും യാത്രയുടെ തലേദിവസം വിളിച്ച് ഉറപ്പുപറഞ്ഞതും വലിയൊരു തിരിച്ചടിയായി. അവസരം മുതലെടുത്ത് അവന്‍മാര്‍ വാടക ഉയര്‍ത്തി. അവസാനനിമിഷമായത്‌കൊണ്ടും മറ്റ് വഴികളൊന്നും തുറക്കാഞ്ഞതുകൊണ്ടും അത് ഞങ്ങള്‍ക്ക് സമ്മതിക്കേണ്ടി വന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ വണ്ടി ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ അവര്‍ എത്തിച്ചു. താറിന് മുകളില്‍ ബാഗുകളെല്ലാം വെച്ചുകെട്ടി അവിടുന്ന് യ്ാത്ര തുടങ്ങുമ്പോള്‍ മൂന്ന് മണിയായി. അഖിലും മനുവുമായിരുന്നു ബുള്ളറ്റില്‍. മഴ ചാറുന്നുണ്ടായിരുന്നു. മണാലിയില്‍ നിന്ന് താറിലും ബുള്ളറ്റിലും ഇന്ധനം നിറച്ച് കന്നാസിലും ശേഖരിച്ച് മൂന്നരയോടെ മണാലിയോട് താല്‍കാലികമായി വിട പറഞ്ഞു. മണാലിയില്‍ അധികം നില്‍ക്കാതെ ധൃതി പിടിച്ച് ലേ തിരിക്കാന്‍ കാരണമുണ്ട്. അടുത്ത ദിവസം ചൊവ്വാഴ്ചയാണ്. അന്ന് മണാലി നിന്ന് ലഡാക്കിലേക്കുള്ള റോഹ്താങ് പാസ്സ് (Rohtang Pass) അറ്റകുറ്റപണികള്‍ക്കായി അടയ്ക്കും. തിങ്കളും ചൊവ്വയും മണാലി നിന്നിട്ട് ബുധനാഴ്ച ലേയിലേക്ക് തിരിക്കാം എന്ന് കരുതിയാലും ദിവസം നഷ്ടമാണ്. മാത്രമല്ല, ചൊവ്വാഴ്ചത്തെ അവധികാരണം ബുധനാഴ്ച തിരക്കും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വൈകിയിട്ടും തിങ്കളാഴ്ച വൈകുന്നേരം തന്നെ റോഹ്താങ് പിടിക്കാന്‍ തീരുമാനിച്ചു.

ഒളിച്ചു നിന്നിരുന്ന കാഴ്ചകളോരോന്നായി ഞങ്ങളെ വരവേറ്റ് തുടങ്ങി. പച്ചപ്പുതച്ചു നില്‍ക്കുന്ന മലകളാണ് ചുറ്റിനും. തൂവെള്ള നിറത്തില്‍ മലയുടെ നെഞ്ചകം പുല്‍കി താഴേക്കിറങ്ങുന്ന അനവധി നീര്‍ച്ചാലുകള്‍. ദൂരെ നിശബ്ദമായി തലയുയര്‍ത്തി നില്‍ക്കുന്ന മഞ്ഞ് മൂടിയ മലകള്‍. വൈകുന്നേരത്തെ വെയില്‍ ആ മലയിരകളുടെ ശിരസ്സില്‍ തൊട്ട് വിരിയിക്കുന്ന കാഴ്ച വിവരണാതീതമാണ്. ഉയരത്തിലേക്ക് പോകുന്തോറും മഴ ശക്തമാകുകയാണ്. ചെറിയ തണുപ്പും അനുഭവപ്പെടുന്നുണ്ട്. ചുരം കയറുന്നതിന് മുന്‍പ് രണ്ട് മണിക്കൂറോളം യാത്ര സ്തംഭിച്ചു. റോഡിലെ ബ്ലോക്ക് ഒരു കാരണമായിരുന്നു.  ഒരുവിധം ബ്ലോക്ക് കടന്ന് ചെന്നപ്പോഴേക്കും ബുള്ളറ്റില്‍പോയ ചങ്ങാതിമാര്‍ ഞങ്ങളേയും കാത്ത് നില്‍പ്പുണ്ടായിരുന്നു. റയിന്‍കോട്ടൊക്കെ ധരിച്ചാണ് പോയതെങ്കിലും മണാലിയില്‍ നിന്ന് വാങ്ങിയ കൈയുറകള്‍ ചെറിയ പണി തന്നു. വെള്ളം അകത്തു കയറി. അങ്ങനെ രണ്ടുപേരും നല്ല തണുത്ത് വിറച്ച് നില്‍ക്കുകയാണ്. മനു മാനസ്സികമായും തളര്‍ന്നു. 'എന്നെക്കൊണ്ടിത് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ' - എന്നുംപറഞ്ഞൊറ്റ നില്‍പ്പായി അവന്‍. അങ്ങനെ അവസാനം റൈഡര്‍ ചെയ്ഞ്ച് വരുത്താന്‍ കമ്മറ്റി തീരുമാനിച്ചു. ഞാനും ആനന്ദും വേഷം ധരിച്ച് ബുള്ളറ്റില്‍ കയറി. തിരിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലുള്ള സവനന്‍ ചേട്ടനെ കണ്ടു. ചേട്ടന്‍ വലിയ സഞ്ചാരിയാണ്. കെട്ടിപിടിച്ച് കുശലം അന്വേഷിച്ചു. അവരുടെ സംഘം ഒന്നര ആഴച കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ്.  ചേട്ടനോടും ബൈ പറഞ്ഞ് ഞങ്ങള്‍ റോഹ്താങ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

Photo © Nithesh Suresh
ബുള്ളറ്റിലുള്ള യാത്ര വല്ലാത്തൊരു അനുഭൂതിയാണ്. കാറ്റിനെ പുല്‍കി മഞ്ഞിനോട് സ്വകാര്യം പറഞ്ഞ് മലനിരകളെ കൈവീശി കാട്ടി പറന്ന് പറന്നങ്ങനെ കിളിപാറിപോകുന്നൊരു അനുഭവം. യാത്രയിലെ വലിയ സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു അത്. റോഹ്താങിനു മുന്‍പ് ഗുലാഭ (Gulaba) യില്‍ ചെക്ക്‌പോസ്റ്റുണ്ട്. മണാലിയില്‍ നിന്നെടുത്ത വണ്ടിയുടെ പെര്‍മിറ്റ് അവിടെ കാണിക്കണം. വാടകയ്ക്ക് തന്നവര്‍ പെര്‍മിറ്റ് ഉള്‍പ്പെടെ ശരിയാക്കി തന്നിരുന്നു. ചൊവ്വാഴ്ച ഇവിടം മുതല്‍ മുകളിലേക്ക് കയറാന്‍ പറ്റില്ല. ഏഴ് മണിയടുപ്പിച്ച് ഞങ്ങള്‍ റോഹ്താങ് പാസ്സിലെത്തി. നല്ല വെളിച്ചമുണ്ട്. രാത്രി എട്ട് മണിയെങ്കിലും ആകണം ഇവിടമൊക്കെ ഇരുട്ടിലാകാന്‍. മണാലിയില്‍ നിന്ന് ലേ വരെ ഏകദേശം 490 കിലോമീറ്ററോളമുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (BRO) ആണ്. PROJECT DEEPAK എന്നാണ് അതിന് പേരുനല്‍കിയിരിക്കുന്നത്. 1961-ല്‍ തുടങ്ങിയ പദ്ധതിയാണത്.  മരിച്ചവരുടെ കൂമ്പാരമെന്ന് അറിയപ്പെടുന്ന റോഹ്താങ് വര്‍ഷത്തില്‍ അഞ്ച് മാസ്സത്തോളം മാത്രമാണ് തുറക്കുന്നത്. അതായത് പകുതിയിലേറെ സമയവും മഞ്ഞ്മൂടി കിടക്കുകയാണിവിടം. ബ്രോ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ സ്തൂപം അവിടെ കാണാം. അതിന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ സഞ്ചാരികള്‍ തിരക്കുകൂട്ടുകയാണ്. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങളും അവിടേക്ക് ചെന്നു. സമുദ്രനിരപ്പില്‍ നിന്ന് 13058 അടി ഉയരത്തിലാണ് ഞങ്ങളെന്ന് അത് ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. കോടയിറങ്ങിയതുകൊണ്ട് അവിടെ നിന്നുള്ള ദൂരകാഴ്ച പ്രയാസമായിരുന്നു. തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാം എന്ന് ഉറപ്പ് നല്‍കി റോഹ്താങിനോട് യാത്ര പറഞ്ഞു. അന്ന് രാത്രി കെയ്‌ലോങ് (Keylong) താമസ്സിക്കാനാണ് തീരുമാനിച്ചിരുന്നത്. അറുപത് കിലോമീറ്ററോളം ഇനിയും പോകാനുണ്ട്. റോഹ്താങിനു മുന്‍പ് മുതല്‍ റോഡ് വളരെ മോശമായിരുന്നു. ചെളിനിറഞ്ഞ് നില്‍ക്കുന്ന റോഡില്‍ ബുള്ളറ്റ് ചെറിയ പിണക്കങ്ങളൊക്കെ കാണിച്ചു തുടങ്ങി. മനുവിന്റെ പിടിവാശി മൂലം (അവന്‍ ആകെ ഡൗണ്‍ ആയിരുന്നു) യാത്ര കെയ്‌ലോങിനു മുന്‍പ് കോക്‌സര്‍ (Koksar) എന്ന സ്ഥലത്ത് അവസാനിപ്പിച്ചു. അവിടെയും ഒരു ചെക്‌പോസ്റ്റുണ്ട്. അതിനു പിറകിലായുള്ള പഞ്ചായത്ത് ഡോര്‍മെറ്ററിയിലാണ് അന്ന് താമസിച്ചത്. അഞ്ച് പേര്‍ക്ക് 1000 രൂപ. അടുത്തുതന്നെയുള്ള ധാബ (Dhaba)യില്‍ കയറി അത്താഴവും കഴിച്ചു. നോര്‍ത്ത് ഇന്‍ഡ്യന്‍ ദേശീയ ഭക്ഷണമായ ചാവല്‍, രാജമ്മ എന്ന് നോര്‍ത്തിലെ മലയാളികള്‍ വിളിക്കുന്ന രാജ്മാ ദാല്‍ കറി, റൊട്ടി, മിക്‌സെഡ് വെജ് കറി ഒക്കെ ആമാശയത്തിന് പുതിയ അനുഭൂതികള്‍ സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ക്കെതിര്‍വശം രണ്ട് പ്രായം ചെന്നവര്‍ ഇരുന്നു മദ്യപിക്കുന്നുണ്ടായിരുന്നു. ചുമ്മാ കുശലം തിരക്കിയപ്പോള്‍ അവര്‍ക്ക് ഇതുതന്നെയാണ് പണി എന്നറിഞ്ഞു. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ സേവയാണത്രേ. മലമുകളില്‍ നിന്നു വരുന്ന വെള്ളം ശേഖരിക്കാന്‍ ചെക്ക്‌പോസ്റ്റിന് മുന്നില്‍ സൗകര്യമുണ്ടായിരുന്നു. കുടിവെള്ളമാണത്. കൈയിലുണ്ടായിരുന്ന കുപ്പികളില്‍ ആവശ്യത്തിന് വെള്ളം എടുത്തു. ഇത്രേം രുചിയുള്ള വെള്ളം ഞാനെന്റെ ജീവിതത്തില്‍ കുടിച്ചിണ്ടായിരുന്നില്ല (തള്ളല്ല). 916 പ്രകൃതിദത്തം. അന്നും സുഖമായി തന്നെയുറങ്ങി.

രാവിലെ അഞ്ച് മണിയോടെ ഉറക്കം എഴുന്നേറ്റു. പുറത്തപ്പോഴേക്കും നല്ല വെളിച്ചം വീണിരുന്നു. നാട്ടിലെ ഒരു 8 മണി സമയത്തിന്റെ പ്രതീതി. ചായക്കുടിക്കാനായി ഇറങ്ങിയപ്പോള്‍ ലേ കണ്ട് മടങ്ങി വരുന്ന ഒരു മലയാളി ഫാമിലിയെ കണ്ടു. ആനന്ദ് ഹിന്ദിയില്‍ ലേ വരെയുള്ള വഴി എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ പോയതാണ്. അവന്റെ ഹിന്ദി കേട്ടപ്പാടെ അവര്‍ ഇങ്ങോട്ട് ചോദിച്ചു മലയാളി ആണോയെന്ന്. അവര്‍ ടാക്‌സിയിലാണ് വന്നത്. തലേദിവസം വൈകുന്നേരം ലേയില്‍ നിന്ന് പുറപ്പെട്ടതാണ്. റോഡ് വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. രാവിലത്തെ വെളിച്ചത്തിലാണ് സ്ഥലം ശരിക്കുമൊന്നു കാണുന്നത്. ചുറ്റിനും പച്ചയുടുപ്പിട്ട മലനിരകളാണ്. ഇതുവഴി കടന്നുപോകുന്ന ഹിമാചല്‍ പ്രദേശ് RTC ബസ്സുകള്‍ മിക്കതും രാത്രി ഇവിടെ തമ്പടിക്കാറാണ് പതിവ്. മൂന്ന് ബസ്സുകള്‍ ഞങ്ങള്‍ക്കടുത്തായി പാര്‍ക്ക് ചെയ്തിരുന്നു.


ബാഗും സാധനസാമഗ്രികളുമൊക്കെ വെച്ചുകെട്ടി ആറരയ്ക്ക് യാത്ര തുടങ്ങി. ആനന്ദും ഞാനും തന്നെയായിരുന്നു ബുള്ളറ്റില്‍. തണ്ടി (Tandi) ആണ് അടുത്ത ജനവാസമുള്ള വലിയ പ്രദേശം. ഹിമാചല്‍ പ്രദേശിലെ അവസാനത്തെ പെട്രോള്‍പമ്പും ഇവിടെയാണ്. ഞങ്ങളും അവിടുന്ന് ഇന്ധനം നിറച്ചു. ഇനി 365 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പമ്പ് ഉള്ളൂ. കെയ്‌ലോങാണ് അടുത്ത വലിയ സ്ഥലം. അത്യാവശ്യം കടകളൊക്കെയുണ്ട്. വര്‍ക്ക്‌ഷോപ്പില്‍ കയറി ബുള്ളറ്റിന്റെ ബ്രേക്കും ചെയിനുമൊക്കെ ചെക്ക് ചെയ്തു. ജിസ്പ (Jispa) കഴിഞ്ഞ് വന്ന ദര്‍ച്ച (Darcha) യില്‍ ചെക്ക് പോസ്റ്റുണ്ട്. അവിടെ ടോയിലറ്റുണ്ടായിരുന്നതാണ് എനിക്ക് ആശ്വാസമായത്. ഉച്ചയ്ക്ക് കെയ്‌ലോങിലെ ടിബറ്റന്‍ റസ്‌റ്റോറന്റില്‍ നിന്ന് കഴിച്ച നൂഡില്‍സ് ചെറുതായി പണി തരാന്‍ തുടങ്ങിയിരുന്നു. മുന്നോട്ട് പോകുന്തോറും മഞ്ഞ്മലകളിലേക്കുള്ള അകലം കുറയുന്നതുപോലെ തോന്നി. ഇപ്പോള്‍ ഇരുവശവും മലനിരകളാണ്. കുറച്ചു മുന്നോട്ട് ചെന്നപ്പോള്‍ മഞ്ഞുരുകി വരുന്ന വെള്ളം ചെറിയൊരു നീര്‍ച്ചാലായി റോഡ് മുറിച്ച് കടന്നുപോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പോകുന്ന വഴിയില്‍ ആരെടാ റോഡ് ഉണ്ടാക്കി വെച്ചത് എന്ന ഭാവത്തില്‍. മുകളിലേക്കുള്ള യാത്രയിലെ ഞങ്ങളുടെ ആദ്യത്തെ River Crossing ആയിരുന്നു അത്. സിങ് സിങ് ബാര്‍ (ZIng Zing Bar)  എന്ന സ്ഥലം കഴിഞ്ഞ് മുകളിലേക്ക് കയറുമ്പോള്‍ റോഡരികിലായി ഐസ് വീണ് കിടപ്പുണ്ടായിരുന്നു. ഫോട്ടോയെടുക്കലും ഐസ് വാരിയെറിയലുമൊക്കെ കഴിഞ്ഞ് യാത്ര തുടര്‍ന്നു. വഴിയില്‍ വലിയ ഉരുള്‍പൊട്ടല്‍ (Landslide) നടന്നതിന്റെ ശേഷിപ്പുകള്‍ കണ്ടു. വഴിയ പാറക്കല്ലുകളാണ് നിറഞ്ഞു കിടക്കുന്നത്. ഒരു മാസം മുന്നേ നടന്നതാണ് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇന്ന് സഞ്ചരിക്കുന്ന ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ബാരാലച്ചാ ലാ (Baralacha La - 4850m) എത്തിയപ്പോഴേക്കും മുഴുവന്‍ കോട വന്ന് നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അധികനേരം അവിടെ നില്‍ക്കാതെ ചുരം ഇറങ്ങി തുടങ്ങി. നേരത്തെ ആസ്വദിച്ചുകൊണ്ടിരുന്ന കാഴ്ചകളില്‍ വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. മലനിരകളുടെ സുന്ദരികളാക്കിയ ഹരിതവര്‍ണ്ണം പതിയെ മാഞ്ഞുതുടങ്ങുന്നു. അങ്ങിങ്ങായി ചെറിയ മരങ്ങള്‍ മാത്രം നില്‍ക്കുന്ന മൊട്ട കുന്നുകള്‍ പോലെയുള്ള പ്രദേശങ്ങളാണ് ഇപ്പോള്‍ കാഴചയില്‍ നിറയുന്നത്. ഹിമാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലുമായി കിടക്കുന്ന സര്‍ച്ചു (Sarchu)വിലാണ് അന്ന് രാത്രി താമസിക്കാന്‍ തീരുമാനിച്ചത്. അവിടേക്കുള്ള വഴിയിലെ ഒരു കടയില്‍ കാപ്പി കുടിക്കാന്‍ കയറി. ഇടയ്ക്കുള്ള കാപ്പി കുടി നല്‍കുന്ന ഉന്മേഷം വളരെ വലുതായിരുന്നു. മുംബൈയില്‍ നിന്നൊരു സഞ്ചാരി സംഘം അവിടെയുണ്ടായിരുന്നു. മൗത്ത് ഓര്‍ഗന്റെ താളവും പാട്ടുമൊക്കെയായി അവരോടൊപ്പം ഞങ്ങളും ആഘോഷിച്ചു. എന്നാല്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു അനുഭവം അവിടെ വെച്ചുണ്ടായി. വെള്ളം ശേഖരിക്കാനായി കടയുടെ പിറകിലേക്ക് പോകുമ്പോള്‍ കടയില്‍ നിന്നിരുന്ന പയ്യന്‍ (പത്തോ പതിനൊന്നോ വയസ്സുകാണും) അവിടെ നിന്നിരുന്ന സഞ്ചാരികളുടെ വസ്ത്രത്തിനു മുകളിലൂടെ അവരുടെ ലിംഗത്തില്‍ പിടിക്കുന്നു. അവന്‍ പിടിക്കാനായി വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുന്നുണ്ടായിരുന്നു. അവന്‍ പിന്നെയും അവിടേക്ക് ചെല്ലുമ്പോള്‍ അവരത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പലയിടങ്ങളിലും കുട്ടികളെ വെച്ചുള്ള ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ആനന്ദ് പറഞ്ഞു.

സര്‍ച്ചുവിലെത്തുന്നതിന് മുന്‍പ് തന്നെ മഴമേഘങ്ങളൊക്കെ മാറി നല്ല തെളിഞ്ഞ നീലാകാശം കണ്ടു തുടങ്ങി. അതിന്റെ സന്തോഷം ചറപറാന്ന് ഫോട്ടോസെടുത്ത് ഞങ്ങള്‍ തീര്‍ത്തു. ഏഴരയോടെ സര്‍ച്ചു എത്തി. ജമ്മുകാശ്മീരിലേക്കുള്ള തുടക്കം ഇവിടെ നിന്നാണ്. ചെക്ക്‌പോസ്റ്റുണ്ടായിരുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല. ജമ്മുകാശ്മീരില്‍ കയറിയാല്‍ പിന്നെ BSNL പോസ്റ്റ്‌പെയിഡ് സിം ഉണ്ടായിട്ടേ കാര്യമുള്ളൂ. അല്ലെങ്കില്‍ അവിടുത്തെ കണക്ഷന്‍ വേണം. എന്തായാലും ഞങ്ങളുടെ കൈയില്‍ 3 പോസ്റ്റ്‌പെയിഡ് കണക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഒന്നിനും ഇവിടെ റേഞ്ചില്ല. യാത്ര തുടങ്ങി വീടുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആദ്യ ദിവസം അങ്ങനെ സമാഗമമായി.

Photo © Nithesh Suresh
ഷീറ്റുകൊണ്ട് മറച്ച ചെറിയൊരു വീട്ടിലായിരുന്നു അന്ന് താമസം. വഴിയാകെ മഴ നനഞ്ഞ് വന്നതുകൊണ്ട് ദേഹം മുഴുവന്‍ നല്ല തണുപ്പുണ്ടായിരുന്നു. കിടക്കാന്‍ നേരം ചെറിയൊരു വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. അത്ര ഉയരത്തിലല്ലെങ്കിലും മലയിടുക്കിലുള്ള പ്രദേശമായതുകൊണ്ട് ഓക്‌സിജന്റെ അളവും കുറവാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് രാവിലെ Diamox കഴിച്ചിരുന്നതാണ് ആള്‍ട്ടിറ്റിയൂട് പ്രശ്‌നങ്ങളുടെ മുന്‍കരുതലെന്നോണം. പക്ഷെ ഇപ്പോള്‍ ശ്വാസം കിട്ടാന്‍ ഞാന്‍ ശരിക്കും പ്രയാസപ്പെട്ടു. വല്ലാത്തൊരു പേടി എവിടെ നിന്നോ മനസ്സില്‍ നിറഞ്ഞു. ശ്വാസം പതിയെ നിലയ്ക്കുന്നതുപോലെ തോന്നി..കണ്ണില്‍ ഇരുട്ട് കയറി തുടങ്ങി. കമ്പിളിക്കുള്ളിലേക്ക് എത്ര കയറി കിടന്നിട്ടും ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. ബാക്കി എല്ലാവരും നല്ല ഉറക്കത്തിലാണ്. വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല. ഭയം.. വീണ്ടും ഭയം മനസ്സില്‍ നിറഞ്ഞു. എല്ലാം അവസാനിക്കുന്നതുപോലെ ഒരു തോന്നല്‍..

(തുടരും)

എഴുത്ത് : എല്‍.റ്റി മറാട്ട്


Monday, December 25, 2017

ഹംപി: അതിശയങ്ങളുടെ പറുദീസ, സങ്കടങ്ങളുടേയും..


'എടിയേ ഇങ്ങനെയാണെങ്കില്‍ അടുത്ത ട്രിപ്പിന് നിന്നെ കൂട്ടില്ല കേട്ടോ.'

പിന്നല്ലാതെ, ദേഷ്യം വരൂല്ലേ. കാറില്‍ കയറിയതു മുതലുള്ള സംസാരമാണ്, കലപിലകലപിലാന്ന്. ബേലും ഗുഹകള്‍ എന്റെ പാതിയെ ശരിക്കും പിടിച്ചുകുലുക്കിയിട്ടുണ്ട്. ഗുഹയില്‍ കണ്ട അത്ഭുതങ്ങളാണ് അവളുടെ വാക്കുകള്‍ നിറയെ. ഹംപിയെത്താന്‍ വൈകുന്നേരമാകും. അതുവരെയിങ്ങനെ സംസാരിച്ചിരിക്കുകയേ നിവര്‍ത്തിയുള്ളൂ.

കര്‍ണ്ണാടകയുടെ അതിര്‍ത്തി ജില്ലയായ ബെല്ലാരി ഠൗണിലെ തിരക്കില്‍ കുരുങ്ങാതെ രക്ഷപ്പെടാന്‍ ബേലും കേവില്‍ നിന്ന് ഗൂട്ടി - ഗുണ്ടക്കല്‍ വഴിയായിരുന്നു ഹംപിയിലേക്കുള്ള യാത്ര. കഴിഞ്ഞ ദിവസത്തെ 'ആന്ധ്രാ' കാഴ്ചകളില്‍ മനസ്സിനെ തണുപ്പിച്ച കൃഷിയിടങ്ങളും ഹരിതാഭയുമാണ് നിറഞ്ഞതെങ്കില്‍, ഇന്ന് അതിന് മറ്റൊരു മുഖമാണ്. അതത്ര സുഖമുള്ള കാഴ്ചയുമായിരുന്നില്ല. ചിരട്ടകൊണ്ട് മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ പ്രകൃതി തീര്‍ത്ത മലകളാണ് റോഡിനിരുവശത്തും. വലിയ പാറകളും കല്ലുകളും അലസമായി ചിതറി കിടക്കുകയാണ് നിറയെ. അടുത്ത കാലത്തെങ്ങും നല്ല മഴപെയ്ത ലക്ഷണങ്ങളൊന്നും തന്നെയില്ല. പക്ഷെ മനസ്സിലുണ്ടാക്കിവെച്ച മണ്ണപ്പങ്ങള്‍ ഓരോന്നും തകരുന്ന കാഴ്ചകളായിരുന്നു മുന്നോട്ടു പോകുന്തോറും. മനുഷ്യനും അവന്റെ യന്ത്രകൈകളും ചേര്‍ന്ന് മലകളുടെ പള്ളയില്‍ ഞെരിച്ച് പൊട്ടിക്കുകയാണ്. വഴിയില്‍ നിറയെ പൊടി നിറയുന്നു. ഇപ്പോള്‍ ആ വഴിയില്‍ കൂടി പോകുന്ന 'സഞ്ചാരികള്‍' ഞങ്ങള്‍ മാത്രമായിരിക്കും. പലവലിപ്പത്തിലുമുള്ള ലോറികള്‍ ഞങ്ങളെ കടന്നു പോകുന്നുണ്ട്. പാറ കഷ്ണങ്ങളും ഗ്രാനൈറ്റ് പാളികളുമാണ് അതില്‍ നിറയെ. റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. എല്ലാ കെട്ടിടങ്ങളുടേയും നിര്‍മ്മാണം ഈ ഗ്രാനൈറ്റ് കല്ലുകള്‍ അടുക്കിയാണ്. വീടുകളും ചുറ്റുപാടും എന്തിന് ബസ്റ്റോപ്പുകള്‍ വരെ ഗ്രാനൈറ്റ് അലങ്കാര പണികളില്‍ തിളങ്ങി നില്‍ക്കുന്നു. നിരവധി ഗ്രാനൈറ്റ് കട്ടിംഗ് ഫാക്ടറികളും പരിസരങ്ങളിലുണ്ട്. കാഴ്ചയില്‍ ചെറിയ കുന്നുകള്‍ പോലെ തോന്നിക്കുമെങ്കിലും അവിടെ കൂട്ടിയിട്ടിരിക്കുന്നത് മുഴുവന്‍ ഗ്രാനൈറ്റ് അവശിഷ്ടങ്ങളാണ്. കിലോമീറ്ററുകളോളം ആ 'ഭീകര' കാഴ്ചയും ഒച്ചയും ഞങ്ങളെ പിന്‍തുടര്‍ന്നു.

ദൂരെ മാനം തൊട്ടു , മേനിയില്‍ ഇടവിട്ട് ചോപ്പും വെള്ളയും ചായം പൂശി സുന്ദരികളായി നില്‍ക്കുന്ന പുക കുഴലുകള്‍ കണ്ടു തുടങ്ങുന്നു. കശുവണ്ടി ഫാക്ടറികളുടെ നാട്ടില്‍ നിന്ന് (ഇപ്പോള്‍ കുറച്ച് ക്ഷീണമാണെന്നാലും..) വരുന്ന നമ്മളിതൊക്കെ എത്ര കണ്ടേക്കുന്നു. ബിര്‍ലാ ഗ്രൂപ്പിന്റെ അള്‍ട്രാ ടെക് സിമെന്റ് ഫാകറിയാണത്. വിസ്തരിച്ചങ്ങനെ കിടക്കുന്നു. പുറത്ത് വെയിലിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ ആമാശയത്തിലും 'പ്രക്ഷോഭങ്ങള്‍' ആരംഭിച്ചിരിക്കുന്നു. കുറേ ഫാക്ടറികള്‍ ഉണ്ടെന്നല്ലാതെ വിശപ്പിനെ തളയ്ക്കാനുള്ള കടകളൊന്നും ആ പരിസരത്തില്ല. കിലോമീറ്ററുകള്‍ക്കകലെയുള്ള 'ബെല്ലാരി'യിലാണ് ഏക പ്രതീക്ഷ.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. വലതു വശത്ത് മലമുകളില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന കോട്ടമതില്‍ കാഴ്ചയിലേക്കെത്തി. വിശപ്പിന് ആ കാഴ്ച ചെറിയൊരു ഇന്റര്‍വെല്ലിട്ടു. പ്രസിദ്ധമായ 'ഗൂട്ടി കോട്ട'യാണത്. കോട്ട മേടകളും മതിലും കുറേയേറെ നശിച്ചുപോയിട്ടുണ്ട്. രാജ്യത്തെ ചുറ്റിയുള്ള സംരക്ഷണകവചമായിരുന്നിരിക്കണം. അത് എത്ര യുദ്ധങ്ങള്‍ക്ക് ചിലപ്പോള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. കല്ലുകള്‍ ഇത്രയും ഉയരത്തിലെത്തിച്ച് കൃത്യമായ ആകൃതിയില്‍ ഇതൊക്കെ എങ്ങനെയാകും ഉണ്ടാക്കിയിട്ടുണ്ടാവുക?  കൊച്ചി മെട്രോയുടെ തൂണുങ്ങള്‍ എങ്ങനെ കൃത്യമായി അടുക്കി വെച്ചിരിക്കുന്നു എന്നത് തന്നെ അതിശയമായി കാണുന്ന ഞാനൊക്കെ ഇതൊക്കെ കണ്ട് 'പകച്ചു പോയി' എന്ന് തന്നെ പറയേണ്ടി വരും. സന്ധ്യയ്ക്ക് മുന്‍പ് ഹംപിയില്‍ കൂട് കൂട്ടേണ്ടതുകൊണ്ടും പുറത്ത് അതുഗ്രന്‍ ചൂടായത്‌കൊണ്ടും ഗൂട്ടി ഫോര്‍ട്ടിന് 'ലോഗ് ഷോട്ടി'ലൊരു സലാം നല്‍കി ഞങ്ങളുടെ കാര്‍ യാത്ര തുടര്‍ന്നു.

ബെല്ലാരി ഠൗണ്‍ തൊടാതെ ഗൂഗിള്‍ ചേച്ചി കാണിച്ചു തന്ന വഴി അബദ്ധമായോ? കര്‍ണ്ണാടക അതിര്‍ത്തിയോടടുക്കുംതോറും റോഡ് വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, പലയിടത്തും റോഡ്പണി തകിര്‍തിയായി നടക്കുന്നു. അത്ര ചെറുതല്ലാത്ത 'കുരുക്കില്‍'പ്പെട്ടു എന്ന് തന്നെ പറയാം. എന്തായാലും ഉച്ച കഴിഞ്ഞതോടെ ബെല്ലാരി തൊട്ടു. അവിടെയും ഒരു തിരിച്ചടി കിട്ടി. യാത്ര ഠൗണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയായതുകൊണ്ട് മരുന്നിനു പോലും ഒരു നല്ല ഹോട്ടല്‍ കണ്ടെത്താനായില്ല. ആമാശയത്തില്‍ ആളി കത്തുന്ന 'പ്രക്ഷോഭം' ശാന്തമായി പര്യവസാനിപ്പിക്കാന്‍ ഇനി ഹംപി എത്തിയേ നിര്‍വ്വാഹമുള്ളൂ.

കര്‍ണ്ണാടക ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഹോട്ടല്‍ മയൂര ഭുവനേശ്വരി' നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു (വിശാല മനസ്‌കയായ 'മേയ്ക്ക് മൈ ട്രിപ്പ്' ഓഫര്‍ തന്ന് കനിഞ്ഞതുകൊണ്ട് രണ്ട് ദിവസത്തേക്ക് നല്ല രണ്ട് റൂമുകള്‍ താങ്ങാവുന്ന കാശിന് കിട്ടി). ഹംപിക്കടുത്തുള്ള കമലാപൂരിലാണ് ഹോട്ടല്‍. വൈകുന്നേരം 5.30 കഴിഞ്ഞ് ഹോട്ടലിലെത്തി. ഹംപിയില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ വൈകുന്നേരം 5 മണിയോടെ പൂട്ടികെട്ടും. പിന്നെ ഈ 'അസമയത്ത്' പോകാന്‍ പറ്റിയ സ്ഥലം ഇപ്പോഴും സജീവമായി ആരാധനയും പൂജയുമൊക്കെ നടക്കുന്ന 'വിരുപക്ഷ' ടെമ്പിളാണ്. സാധനസാമഗ്രികളൊക്കെ റൂമിലാക്കി റെസ്റ്റോറന്റില്‍ എന്തേലുമുണ്ടേല്‍ അതും വാങ്ങി തട്ടി നേരെ വിരുപക്ഷ ദര്‍ശനമായിരുന്നു പ്ലാന്‍. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. റസ്റ്റോറന്റിലെ പ്രധാന ഐറ്റംസൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി അത്താഴത്തിനേ ഉള്ളൂ. അതാണേല്‍ 8 മണിയാകുമത്രേ. ആകെ ഉള്ളത് 'ഒണിയന്‍ പക്കോഡ' യും (മ്മടെ ഉള്ളി വട) ഫിംഗര്‍ ചിപ്പ്‌സും ആണ്. ആ..എന്നാ പിന്നെ ഓരോന്നും രണ്ട് പ്ലേറ്റ് വീതം പോരട്ടെ എന്ന് പറഞ്ഞു. നിമിഷനേരംകൊണ്ട് അതും തട്ടി കോഫീയും കുടിച്ച് ഇരിക്കുമ്പോള്‍ ദേ ബില്ലുമെത്തി. ഏടഠ ഭൂതം ഞങ്ങളെ വിട്ട് പോകുന്ന ലക്ഷണമില്ല. രൂഫാ 500 ക. പോയി കിട്ടി.

ഹോട്ടലില്‍ നിന്ന് നാല് കിലോമീറ്ററിലേറെ ദൂരമുണ്ട് വിരുപക്ഷ ടെമ്പിളിലേക്ക്. വഴി വിളക്കുകളുടെ കാരുണ്യത്തില്‍ റോഡിനിരുവശത്തും മഹാസാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ മിന്നി മായുന്നത് കണ്ടു. പകല്‍ വെളിച്ചത്തില്‍ അവ ഓരോന്നും നെഞ്ചോട് ചേര്‍ത്ത് പുണരണം- കൊതിയായി. പാര്‍ക്കിംഗ് ഏരിയായില്‍ വളരെ കുറച്ച് വാഹനങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതിന് മുന്നിലാണ് ബസ്റ്റാന്റ്. ഹംപി വരുന്നവര്‍ക്ക് ഇവിടം വരെ ബസ്സില്‍ എത്താന്‍ കഴിയും. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വിരുപക്ഷനടുത്തേക്ക് നടന്നു. ദൂരെ നിന്ന് തന്നെ 'ത്രികേണാകൃതി'യിലുള്ള ഗോപുരം കാണാമായിരുന്നു. നടക്കുന്ന വഴിക്കരികിലും അകലെയുമായി കാഴ്ചകള്‍ ഇരുളിലൊളിച്ച് കളിക്കുന്നുണ്ട്. അരികിലേക്കെത്തുംതോറും ഗോപുരം വലുതായി വരുന്നു. ഗോപുരത്തെ പൊതിഞ്ഞ് നിറയെ 'ഇണചേര്‍ന്നു' നില്‍ക്കുന്ന ഇരുമ്പ് കമ്പികളാണ്. അവിടെ പെയിന്റിഗ് കലാപരിപാടി നടക്കുകയാണെന്ന് തോന്നുന്നു. പ്രവേശന കവാടം ഒരു ഒന്നൊന്നര കവാടം തന്നെയാണ്. എന്തൊരു പൊക്കമാണ് ഇഷ്ടാ. വാതിലിനരികില്‍ കുറച്ച് കച്ചവടക്കാര്‍ പൂവും മറ്റും വില്‍ക്കുന്നുണ്ട്. ചതുരാകൃതിയിലുള്ള വലിയൊരു തളത്തിലേക്കാണ് വാതില്‍ കടന്ന് ചെല്ലുന്നത്. അത് കഴിഞ്ഞാണ് അമ്പലത്തിലേക്കുള്ള പ്രവേശന പാത. പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ പോലെ മഴ എത്തിയത്. പുതുമഴയാണെന്ന് തോന്നുന്നു. നല്ല മണ്ണിന്റെ മണം. ആഹഹാ..!നാട്ടിലെ മഴ ഞങ്ങളുടെ കൂടെയിങ്ങ് വന്നെന്ന് തോന്നുന്നു. വലതു വശത്തായി നീളത്തില്‍ ഒരു കല്‍മണ്ഡപമുണ്ട്. നനയാതിരിക്കാന്‍ ഞങ്ങള്‍ അതിന്റെ തിണ്ണയില്‍ കയറി ഇരിപ്പുറപ്പിച്ചു. കുറച്ച് തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ അവിടെ സ്ഥലം കൈയേറിയിട്ടുണ്ട്. ചിലര്‍ നല്ല സുഖനിദ്രയിലാണ്. അടുത്തുള്ള തൂണിലൊക്കെ എന്തൊക്കെയോ കൊത്തുപണികളുണ്ട്. ഒന്നും വ്യക്തമല്ല (പിന്നെ.. വെട്ടം ഉണ്ടായിരുന്നേല്‍ അങ്ങ് മനസ്സിലാക്കി മല മറിച്ചേനേ എന്നായിരിക്കും). നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിവാരകമ്പടിയോടെ രാജാധിരാജന്‍ കൃഷ്ണദേവരായര്‍ വിരുപക്ഷനെ കാണാന്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഈ അകത്തളത്തിലൂടെയല്ലേ പോയിട്ടുണ്ടാവുക. വെറുതെ ഒന്നു ആലോചിച്ചു. ഒരു ടൈം മെഷിന്‍ ഉണ്ടായിരുന്നെങ്കില്‍. എന്ത് രസായിരുന്നേനെ. അങ്ങനെയോരോ പ്രാന്തുകള്‍ ആലോചിച്ചും പറഞ്ഞുമിരുന്ന് മഴയും അതിന്റെ പാട്ടിന് പോയി സമയവും കുറേയായി. 'നാളെ കാണാം' എന്ന് വാക്കുംകൊടുത്ത് ഞങ്ങളവിടുന്ന് ഇറങ്ങി.

(Virupaksha Temple)
Photo © Nithesh Suresh
'മയൂര ഭുവനേശ്വരി'യില്‍ തിരിച്ചെത്തി, വേറെ നിവര്‍ത്തിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടുന്ന് തന്നെ ഫുഡും കഴിച്ച് (1000 ക. സ്വാഹാ) വിശ്രമിക്കാനായി കൂട്ടില്‍ കയറി. യാത്ര തിരിക്കുന്നതിനു മുന്‍പ് തന്നെ ഹംപി 'ശരിക്കും' കണ്ട് മനസ്സിലാക്കാന്‍ ഒരു ഗൈഡിനെ തരപ്പെടുത്തിയിരുന്നു (ടൂര്‍ കോ-ഓര്‍ഡിനേറ്ററുടെ ദീര്‍ഘവീക്ഷണം - ചുമ്മാ തള്ള്). പുള്ളിക്കാരന്‍ കാലത്ത് 8.30ന് എത്തും. അപ്പോള്‍ നല്ലപോലൊന്ന് ഉറങ്ങാന്‍ സമയമുണ്ട്. ഉറങ്ങിയേക്കാം.

കാലത്ത് എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് ബാക്കിയുണ്ടായിരുന്ന ബ്രഡും ജാമുംകൊണ്ട് വിശപ്പിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു. അപ്പോള്‍ പിന്നെ ഹോട്ടലുകാരുടെ 'പിഴിയലില്‍' നിന്നൊരു ആശ്വാസം കിട്ടുമല്ലോ. ഭക്ഷണകാര്യത്തിലെ 'വിലക്കയറ്റം' മാറ്റി നിര്‍ത്തിയാല്‍ 'മയൂര ഭൂവനേശ്വരി' അടിപൊളിയാണ്. ഒരു ചതുരപ്പെട്ടി കമഴ്ത്തിവെച്ചതുപോലൊരു ഹോട്ടല്‍. നീല നിറത്തില്‍ വരിവരിയായി അടുക്കിയ തൂണുകള്‍ നിറയുന്ന ഇടനാഴി. ഇടനാഴിക്ക് ഇരുവശങ്ങളിലുമായി സന്ദര്‍ശകര്‍ക്കായുള്ള മുറികള്‍. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ താമസിച്ചിരുന്ന മുറിക്കാണ് (പ്രസിഡന്റ്ഷ്യല്‍ സ്യൂട്ട്) ഏറ്റവും കൂടുതല്‍ വാടക. റെസ്റ്റോറന്റിനരികെ 'ആവശ്യക്കാര്‍ക്ക്' വേണ്ടി ചെറിയൊരു 'ബാര്‍ളി വെള്ളം' വില്‍ക്കുന്ന ഇടം. റെസ്റ്റോറന്റിനപ്പുറത്തായി പുറത്ത് മനോഹരമായി ഒരുക്കി വെച്ചിരിക്കുന്ന പുല്‍പാതയും ഇരിക്കാനുള്ള സൗകര്യങ്ങളും. 8.30 ന് തന്നെ (കൃത്യനിഷ്ട വിട്ടൊരു കളിയില്ല) റെഡിയായി ഞങ്ങള്‍ ഹോട്ടലിന് പുറത്തെത്തി. ഗൈഡേട്ടന്‍ പക്ഷേ പറഞ്ഞതിലും പത്ത് മിനുട്ട് വൈകിയാണ് എത്തിയത്. കഴിഞ്ഞ ദിവസം ഞങ്ങള്‍ കോണ്‍ടാക്ട് ചെയ്ത ആളായിരുന്നില്ല അത്. പുള്ളിക്കാരന് എന്തോ അസൗകര്യം, മറ്റൊരാളെയാണ് വിട്ടത്. ഇന്നത്തെ വഴികാട്ടിയുടെ പേര് രവികുമാര്‍, കമ്പനി അംഗീകൃത ടൂറിസ്റ്റ് ഗൈഡ്.

ഇന്ന് പോകുന്ന സ്ഥലങ്ങളുടെ 'ഭൂപടം' ഗൈഡേട്ടന്‍ ഞങ്ങളെ കാണിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന നിമിഷങ്ങള്‍ ഇതാ വരാന്‍ പോകുന്നു എന്ന് കാര്യം ഞാന്‍ മനസ്സിലാക്കി. അത് മറ്റൊന്നുമല്ല.. ചരിത്രം..! കാണ്ഡം കാണ്ഡമായി കിടക്കുന്ന ചരിത്രം. പത്താംക്ലാസ്സില്‍ വെച്ച് 'ബൈ ബൈ' പറഞ്ഞതാണ് ഹിസ്റ്ററി എന്ന വിഷയത്തോട്. വര്‍ഷങ്ങളോര്‍ത്തിരിക്കാനും പേരുകളൊക്കെ ക്രമമായി അടുക്കിവെച്ച് പഠിക്കാനും എന്റെ തലച്ചോറിനെന്തോ വല്യ താല്‍പ്പര്യമൊന്നുമില്ലായിരുന്നു. ചരിത്രം ഉറങ്ങുന്ന ഹംപിയിലേക്കുള്ള യാത്ര തീരുമാനിക്കുമ്പോഴും എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം എന്റെ ഈ 'അറിവില്ലായ്മ' തന്നെയായിരുന്നു. അതുമാത്രമല്ല, ചരിത്രത്തില്‍ താല്‍പ്പര്യമില്ലാത്ത മണുക്കൂസുകളൊന്നും ഹംപിയില്‍ പോയിട്ട് യാതൊരു കാര്യോല്ല, ഹംപി ഇഷ്ടപ്പെടാനേ പോകുന്നില്ല - എന്നൊക്കെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ മുന്നറിയിപ്പ് തന്നിരുന്നു. യ്യോ.. പട്ടി ചന്തയ്ക്ക് പോയതുപോലെ ആകുമോ.. ഹംപി മനസ്സിലിടം പിടിക്കാതെ അകന്നു പോകുമോ..? തുടക്കത്തില്‍ തന്നെ നെഗറ്റീവടിച്ച് തുടങ്ങി..

ആദ്യം സന്ദര്‍ശിക്കുന്ന സ്ഥലം 'വിത്താല' ടെമ്പിളാണ്. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മിതികളൊക്കെ ഇവിടെയാണത്രേ. ഹോട്ടലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിത്താല ടെമ്പിള്‍. അവിടേക്കുള്ള പത്ത് പതിനഞ്ച് മിനുട്ട് കാര്‍ യാത്രക്കിടയില്‍ ഗൈഡേട്ടന്‍ ഹംപിയെ പറ്റി ചെറിയൊരു മുഖവുര തന്നു (എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്). നല്ല സുന്ദരമായ ഇംഗ്ലീഷ്. എന്തായാലും എന്റെ ചെറിയ ബുദ്ധിക്ക് പിടി കിട്ടിയ സംഗതികള്‍ പറയാം. -   'പണ്ട് പണ്ട് പണ്ട്.. വളരെയധികം പണ്ട്.. ഒരു അറുന്നൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേ ഇന്ത്യയാകെ വ്യാപിച്ചു കിടന്നിരുന്ന മഹാസാമ്രാജ്യം, വിജയനഗര സാമ്രാജ്യം (പശ്ചാത്തലത്തില്‍ ഏ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതം ആവാം). പതിമൂന്നാം നൂറ്റാണ്ടില്‍,  കൃത്യമായി പറഞ്ഞാല്‍ 1336-ല്‍ 'സംഗമ' രാജവംശത്തിലെ ഹരിഹര ഒന്നാമനും അനിയന്‍ ബുക്കരായ്യയും (അനിയന്‍ ബാവ ചേട്ടന്‍ ബാവ) ചേര്‍ന്നാണ് വിജയനഗര സാമ്രാജ്യത്തിന് തറക്കല്ലിടുന്നത്. നാല് രാജവംശങ്ങള്‍ (സംഗമ, സലുവ, തുളുവ, അരവിഡു) ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ വിജയനഗരം ഭരിച്ചു. എന്നാല്‍ തുളുവ രാജവംശത്തിലെ കരുത്തനായ രാജാവ് 'കൃഷ്ണദേവരായ്യ' യുടെ ഭരണകാലഘട്ടമാണ് മഹാസാമ്രാജ്യത്തിലെ 'സുവര്‍ണ്ണകാലം' എന്നറിയപ്പെട്ടത്. തുംഗഭദ്ര നദിയുടെ തെക്കന്‍ തീരത്ത് മലനിരകളാല്‍ ചുറ്റപ്പെട്ട് വിജയനഗരത്തിന്റെ തലസ്ഥാന നഗരിയാണ് യുണെസ്‌കോയുടെ പൈതൃകപട്ടികയിലിടം പിടിച്ച ഹംപി. 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അടിസ്ഥാനമിളകി. ഡക്കാന്‍ സുല്‍ത്താന്‍മാരുടെ കടന്നാക്രമണത്തില്‍ ഹംപി നഗരം ഇരുളിലേക്ക് കൂപ്പുകുത്തി. വീരേതിഹാസ വിജയഗാഥകള്‍ മാത്രം പാടിക്കൊണ്ടിരുന്ന മഹാ സാമ്രാജ്യം വിഘടിച്ച്, ശോഷിച്ച് ഇല്ലാതായി തീര്‍ന്നു...'

(Entrance, Vittala Temple)
Photo © Nithesh Suresh
വിത്താല ടെമ്പിളിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ഞങ്ങളപ്പോഴേക്കും എത്തി. അവിടുന്ന് അര കിലോമീറ്റര്‍ കൂടിയുണ്ട് അമ്പലത്തിലേക്ക്. പക്ഷെ സ്വകാര്യവാഹനങ്ങളെ കടത്തി വിടില്ല. കാല്‍നടയായോ അല്ലെങ്കില്‍ ടൂറിസം വകുപ്പിന്റെ ഇലക്ട്രിക് കാറിലോ മാത്രമേ അകത്തേക്ക് പോകാന്‍ കഴിയൂ. ഞങ്ങള്‍ ഇലക്ട്രിക് കാറില്‍ പോകാന്‍ തീരുമാനിച്ചു. ചെറിയൊരു ഫീസുണ്ട്. ടിക്കറ്റ് നല്‍കുന്നതും കാര്‍ ഓടിക്കുന്നതും സ്ത്രീ ജീവനക്കാരാണ്. ഞങ്ങളെ കൂടാതെ മൂന്ന് നാല് പേര്‍ കൂടിയേ അവിടെയുള്ളൂ. അവരും ഞങ്ങള്‍ക്കൊപ്പം കാറില്‍ കയറി. അമ്പലത്തിനരികിലേക്ക് കാര്‍ ചലിച്ചു തുടങ്ങി. വളരെ ദൂരെ വിത്താല ടെമ്പിളിന്റെ പ്രവേശന ഗോപുരം തലയെടുപ്പോടെ നില്‍ക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അപ്പോള്‍ മറ്റോരു കാഴ്ചയാണ് കണ്ണുകളെ ആകര്‍ഷിച്ചത്. പോകുന്ന വഴിക്കിരുവശത്തും നിരനിരയായി പാറ കല്ലില്‍ തീര്‍ത്ത കനം കുറഞ്ഞ തൂണുകള്‍. അങ്ങിങ്ങായി മാത്രം അതിന് മുകളില്‍ പൊളിഞ്ഞ മേല്‍ക്കൂരകളും കാണാം. പണ്ടത്തെ 'ബസ്സാര്‍' ആയിരുന്നത്രേ. വീണ്ടും ഞാന്‍ 'ടൈം മെഷിനി'ല്‍ കയറി... 'പ്രൗഡിയോടെ നില്‍ക്കുന്ന വിജയ വിത്താല ക്ഷേത്രം. വളരെ നേരത്തെ തന്നെ വാണിഭക്കാര്‍ അവര്‍ക്കനുവദിച്ചിരുന്ന സ്ഥലങ്ങളില്‍ ഇടം പിടിച്ചിരുന്നു. പലതരം ധാന്യങ്ങള്‍, പലഹാരങ്ങള്‍, മണ്‍പാത്രങ്ങള്‍, അപൂര്‍വ്വ രത്‌നങ്ങള്‍, കല്ലുകള്‍.. ഓരോന്നും നോക്കി ഞാന്‍ നടന്നു. കുറച്ച് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം. എന്താണ് സംഗതിയെന്നറിയാന്‍ അവിടേക്ക് ഒന്നു നോക്കി. അവിടെയൊരാള്‍, കണ്ടിട്ട് അന്യദേശക്കാരനാണ്, ഒര് ദ്രാവകം ചെറിയ കുപ്പിയില്‍ നിന്ന് എടുത്ത് അടുത്ത് നില്‍ക്കുന്ന ഒരാളുടെ കൈയില്‍ തേച്ച് കൊടുക്കുന്നു. ആള്‍ക്കൂട്ടമൊന്നാകെ അത് മൂക്കിനോട് ചേര്‍ത്ത് ആ സുഗന്ധത്തില്‍ ലയിക്കുന്നു..ഞാനും പതിയെ ആ സുഗന്ധമറിഞ്ഞു തുടങ്ങുന്നു...' ഇല്ലാ..മുന്നില്‍ തകര്‍ന്നു കിടക്കുന്ന വെറും കല്ലുകള്‍ തന്നെയാണ് ഉള്ളത്. ആയിരമായിരും കഥ പറയുന്ന കല്ലുകള്‍.

വഴിയില്‍ വലതു വശത്ത് 'പുഷ്‌കരണി' എന്നൊരു ബോര്‍ഡ് കണ്ടു. കുറച്ചു മാറി അമ്പലകുളം പോലെ തോന്നിക്കുന്ന ഒരിടവും. പക്ഷെ വെള്ളമുണ്ടായിരുന്നില്ല. ഗൈഡേട്ടന്‍ അതിനെ കുറിച്ച് പറഞ്ഞു. പണ്ട് എല്ലാ വലിയ ക്ഷേത്രങ്ങള്‍ക്കും ഒപ്പം ഇത്തരം കുളങ്ങള്‍(ണമലേൃ ഠമിസ) ഉണ്ടായിരുന്നത്രേ. അവിടെയുള്ള ജനങ്ങള്‍ ദൈവതുല്യമായാണ് അതിനെ കണ്ടിരുന്നത്. വലിയ കവാടത്തിന് മുന്നിലായി കാര്‍ യാത്ര അവസാനിപ്പിച്ചു. അമ്പലത്തിനകത്തേക്ക് കടക്കാന്‍ പ്രവേശന ഫീസുണ്ട്. അവിടുന്ന് കിട്ടിയ പാസ്സില്‍ മറ്റ് മൂന്ന് സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. പാസ്സ് നഷ്ടമാകാതെ സൂക്ഷിക്കണം.

നില്‍ക്കുന്നത് വലിയൊരു ദുരന്തഭൂമിയിലാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു ആ പ്രവേശന കവാടം. ദൂരെ കാഴ്ചയില്‍ ഉയര്‍ന്നു നിന്ന 'തലകള്‍' സങ്കടത്താല്‍ തലകൂമ്പുന്നു. ഗോപുരത്തിന്റെ മധ്യഭാഗത്തുള്ള കൊത്തുപണികളില്‍ ചിലത് മാത്രമാണ് കുറച്ചെങ്കിലും നശിക്കാതെ നിലകൊള്ളുന്നത്. മുകള്‍ ഭാഗത്തിലേറെയും ചരിത്രത്തോടൊപ്പം മാഞ്ഞ് പോയിരിക്കുന്നു. കവാടത്തിന് മുന്നില്‍ ഇരുവശത്തേക്കും നേരത്തെ കണ്ട ബസ്സാറിന്റെ കൈവഴികള്‍ നീളുന്നു. വാതില്‍ കടന്ന് ഞ്ങ്ങള്‍ അകത്തേക്ക് നടന്നു.

അവിടെ ആദ്യം കണ്ണുകളെ നിശ്ചലമാക്കുന്ന കാഴ്ചയാണ് ലോകത്തിന് മുന്നില്‍ ഹംപിയെന്ന വിസ്മയത്തെ പ്രതിനിധാനം ചെയ്യുന്ന സൃഷ്ടികളിലൊന്ന്. പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത രഥം (ടീേില ഇവമൃശീ)േ. അവിടെ നിന്ന് കാണുന്നത് രഥത്തിന്റെ പിന്‍ഭാഗമാണ്. മുന്‍വശം ശ്രീകോവിലിനഭിമുഖമായി നിലകൊള്ളുന്നു. ഇവിടം വിഷ്ണു ക്ഷേത്രമാണെന്നാണ് സങ്കല്‍പം. വിഷുണുവിന്റെ വാഹനമായ ഗരുഡന്റെ രൂപം ആദ്യ നാളുകളില്‍ രഥത്തിന് മുകളില്‍ ഉണ്ടായിരുന്നത്രേ. ഗ്രാനൈറ്റ് കല്ലിലാണ് രഥം നിര്‍മ്മിച്ചിരിക്കുന്നത്. 'ഇവിടുത്തെ സൃഷ്ടികളില്‍ സിംഹഭാഗവും ഗ്രാനൈറ്റിലാണ്'അതിശയത്തോടെയാണ് ഗൈഡേട്ടന്‍ അത് പറയുന്നത്. അതത്ര നിസ്സാരമായി കാര്യമല്ലത്രേ. വലിയ പ്രയാസമാണ് ഗ്രാനൈറ്റില്‍ കരവിരുത് തീര്‍ക്കുവാന്‍. നിസ്സാരപുള്ളിക്കാരല്ല അപ്പോള്‍ ഇവിടെയുണ്ടായിരുന്ന ശില്‍പികള്‍.

(Stone Chariot, Vittala Temple)
Photo © Nithesh Suresh
ഞങ്ങള്‍ രഥം ചുറ്റി കാണുകയാണ്. വലിയ നാല് ചക്രങ്ങള്‍, അതിനു താഴെ ചതുരാകൃതിയിലുള്ള ഭിത്തിയില്‍ 'യുദ്ധവിജയങ്ങള്‍' വിളിച്ചറിയിക്കുന്ന രൂപങ്ങള്‍. വാള്‍ ഉയര്‍ത്തി പരിചകൊണ്ട് നെഞ്ച് മറച്ച് നില്‍ക്കുന്ന യോദ്ധാക്കള്‍, മൃഗങ്ങളുടെ പുറത്തിരിക്കുന്നവര്‍, വാദ്യോപകരണ വായനക്കാര്‍ - അവരെല്ലാം നമ്മുടെ മുന്നിലേക്കിറങ്ങി വരുന്നതുപോലെ. ചക്രങ്ങള്‍ക്ക് മുകളില്‍ ചതുരാകൃതിയില്‍ നിറയെ കൊത്തുപണികളും ശില്‍പങ്ങളുമുള്ള ഗോപുരം. മാഞ്ഞില്ലാതെയായിക്കൊണ്ടിരിക്കുന്ന ചായങ്ങളുടെ ശേഷിപ്പുകള്‍ പലയിടത്തും കാണാം. ആദ്യകാലങ്ങളില്‍ മനോഹരമായി ചായം പൂശിയ അഭിമാനസ്തംഭമായിരുന്നിരിക്കണം ഇത്. മുന്‍വശത്ത് രഥത്തെ മുന്നിലേക്ക് വലിക്കുന്നതുപോലെ രണ്ട് ഗജവീര•ാര്‍ നില്‍പ്പുണ്ട്. പക്ഷെ ഇവരെ രണ്ട് പേരേയും പിന്നീടെപ്പോഴോ കൂട്ടിച്ചേര്‍ത്തതാണ്. ആദ്യകാലത്ത് അവിടെ രണ്ട് കുതിരകളായിരുന്നു. ആനയുടെ പിറകിലായി ഇപ്പോഴും കുതിരയുടെ പിന്‍കാലുകളും വാലും കാണാന്‍ കഴിയും. രൂപങ്ങള്‍ക്ക് മധ്യഭാഗത്തായി മുകളില്‍ ഒര് വാതിലുണ്ട്. അതിലേക്ക് ചാരിവെച്ചിരിക്കുന്നതുപ്പോലെ ഒരു ഏണിയും. ഹോ.. എന്ത് മാത്രം സമയവും അധ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നിരിക്കണം. മഹാശിലിപികളേ.. നിങ്ങള്‍ക്കായിരം ചുംബനങ്ങള്‍. നമ്മുടെ പുതിയ അമ്പത് രൂപാ നോട്ടിന് പുറകില്‍ 'ഞെളിഞ്ഞ്' നില്‍ക്കുന്നത് ഈ അതിശയസൃഷ്ടിയാണ്.

(Vittala Temple)
Photo © Nithesh Suresh
ശരിക്കും അകത്തേക്കുള്ള വാതില്‍ കടന്നു കഴിഞ്ഞാല്‍ മറ്റൊരു ലോകം തന്നെയാണ്. നമ്മള്‍ നില്‍ക്കുന്നതിനു ചുറ്റിനും ഗോപുരങ്ങളും മണ്ഡപങ്ങളുമാണ്. അതിനെല്ലാം മധ്യേയായി ഹംപിയെ അടയാളപ്പെടുത്തുന്ന കല്‍രഥവും. പ്രകൃതിത്തീര്‍ത്ത രക്ഷാകവചമായി ദൂരെ മലനിരകളും കാണാം. രഥത്തിനു മുന്നില്‍ കാണുന്ന 'മഹാമണ്ഡപ' മാണ് അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. ഒറ്റകല്ലില്‍ തീര്‍ത്ത തൂണുകള്‍ മണ്ഡപത്തെ പരാധികളൊന്നുമില്ലാതെ താങ്ങി നിര്‍ത്തുന്നു. ഓരോ തൂണിലും 'ഉപസ്തൂപങ്ങള്‍' കാണാം. തീര്‍ന്നില്ല, സ്പര്‍ശനമേറ്റാല്‍ അതില്‍ നിന്ന് സംഗീതം പൊഴിയും. അതും ഓരോ തൂണില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങള്‍. ഒന്നില്‍ തട്ടിയാല്‍ 'തബല' ഉണരുമെങ്കില്‍ മറ്റൊന്നില്‍ 'മദ്ദള'മാകും മുഴങ്ങുന്നത്. ഇതൊക്കെ എങ്ങനെയാണോ എന്തോ. സങ്കടം എന്തെന്നാല്‍ ഇപ്പാള്‍ മണ്ഡപത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല എന്നതാണ്. മുന്‍പൊക്കെ അകത്ത് കടന്നിരുന്ന സഞ്ചാരികള്‍ തൂണുകളില്‍ 'താളംപിടിച്ച്'  അതിനെ മരണത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. അതിശയ സ്തൂപങ്ങളെ നോക്കി ഞങ്ങള്‍ പുറത്തുനിന്നു.

(Vittala Temple)
Photo © Nithesh Suresh
മണ്ഡപത്തിന്റെ മുന്‍വശത്ത് അകത്തേക്ക് കയറുവാനുള്ള പടികള്‍ക്കിരുവശത്തുമായി രണ്ട് ഗജവീരന്മാര്‍ നിലകൊള്ളുന്നു. 'സ്റ്റോണ്‍ ചാരിയറ്റി'ല്‍ കണ്ട ഇവരുടെ സുഹൃത്തുക്കളെപോലെ ആ പ്രതിമകള്‍ക്കും തുമ്പിക്കൈയും കൊമ്പുകളുമില്ലായിരുന്നു. ആ 'കറുത്ത' നാളുകളില്‍ തകര്‍ക്കപ്പെട്ടതാകാം. പടികളുടെ അത്രയും തന്നെ ഉയരത്തില്‍ നില്‍ക്കുന്ന 'അടിത്തറ'യുടെ ഭിത്തിയില്‍ നിറയെ കൊത്തുപണികളാണ്. മേളക്കാര്‍, നര്‍ത്തകര്‍, സഞ്ചാരികള്‍, മൃഗങ്ങള്‍ - ആരെയും അതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്തിനേറെ പറയുന്നു, അവിടെ കൊത്തിവെച്ചിരിക്കുന്ന പേര്‍ഷ്യക്കാരനേയും ചീനക്കാരനേയുമൊക്കെ കണ്ടാല്‍ ആരുടേയും 'കിളി' പോകും. അത്രയ്ക്ക് പെര്‍ഫക്ട് ആണതൊക്കെ. മണ്ഡപത്തിനുള്ളില്‍ സംഗീത കച്ചേരി നടക്കുമ്പോള്‍ ഒരു വലിയ മഴപെയ്താലോ. മഴയൊച്ച കച്ചേരിയ്ക്ക് തടസ്സം വരുത്തുമോ. ഇല്ല എന്നാണ് ഉത്തരം. മണ്ഡപത്തിന് മുകളില്‍ വീഴുന്ന മഴ തുള്ളികള്‍ ശില്‍പികള്‍ കൃത്യമായി ഒരുക്കി, ഒതുക്കി വെച്ചിരിക്കുന്ന 'വഴി'കളിലൂടെ നിശബ്ദമൊഴുകി സാവധാനം ഭൂമിയെ സ്പര്‍ശിക്കുന്ന 'എന്‍ജിനീയറിംഗ് വൈഭവം' ഗൈഡേട്ടന്‍ വിശദമാക്കി. ചുറ്റിനും തുണികള്‍ ചേര്‍ത്ത് പന്തല്‍ നിര്‍മ്മിക്കാനായി തീര്‍ത്തിരുന്ന 'കൊളുത്തുകളും' കാണിച്ചു തന്നു. ഇതൊക്കെ കാണുമ്പോഴാണ് റോഡിലെ കുഴികള്‍പോലും നേരാവണ്ണം അടയ്ക്കാനറിയാത്ത നമ്മുടെ എന്‍ജിനിയറന്‍മാരെയൊക്കെ പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്. എല്ലാരേം അല്ല കേട്ടോ.

മഹാമണ്ഡപത്തിന് പിറകിലായിട്ടാണ് ക്ഷേത്രം. അവിടുത്തെ പ്രതിഷ്ഠയൊക്കെ യുദ്ധകാലത്തേ തകര്‍ക്കപ്പെട്ടിരുന്നു. ഇടതുവശത്തായി കാണുന്നത് 'കല്യാണമണ്ഡപം'. മഹാമണ്ഡപത്തിന്റെ മറ്റൊരു വകഭേതം. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാല്‍ സമ്പന്നമാണിവിടം.  വാക്കില്‍ ഒരിക്കലും ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ചരിത്രബോധമൊന്നുമില്ലാത്ത ഞാന്‍ തന്നെ അങ്ങനെ വണ്ടറിച്ച് നില്‍ക്കുമ്പോഴാണ് പ്രിയപ്പെട്ടവള്‍ അവിടെ കണ്ട ഒരു മരത്തിനു മുകളില്‍ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കാണുന്നത്. അതിന്റെ മുകളിലിരുന്നും ഫോട്ടോ എടുക്കണമത്രേ. മരവും അതിന് പിറകില്‍ മഹാമണ്ഡപവും. അങ്ങനെ കുറേ കാഴചകളും ക്യാമറയിലും പകര്‍ത്തി അതിലേറെ മനസ്സിലും സൂക്ഷിച്ച് ഞങ്ങള്‍ അവിടുന്നിറങ്ങി.

അടുത്തു തന്നെയുള്ള 'ക്വീന്‍സ് ബാത്തി'ലേക്കാണ് യാത്ര. റാണിമാരൊക്കെ പണ്ട് കുളിച്ചിരുന്ന ഇടം. അപ്പോള്‍ 'ഉറപ്പായും' കണ്ടിരിക്കേണ്ടുന്ന സ്ഥലം തന്നെയാണ്. വിത്താല ടെമ്പിളില്‍ നിന്ന് വ്യത്യസ്തമാണ് ക്വീന്‍സ് ബാത്തിന്റെ ഘടനയും നിര്‍മ്മാണവും. പുറമേ നിന്ന് നോക്കുമ്പോള്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പെട്ടിപ്പോലെ തോന്നിക്കുന്ന അത്ര ഭംഗിയൊന്നുമില്ലാത്ത ഇവിടം ഇന്തോ-മുസ്ലീം രീതിയിലുള്ള നിര്‍മ്മിതിയാണ്. 'ടര്‍ക്കിഷ്' ശില്‍പികളെ ഇറക്കുമതിചെയ്താണ് രാജാവ് തോഴിമാര്‍ക്ക് വേണ്ടി കുളിസ്ഥലം നിര്‍മ്മിച്ചുകൊടുത്തത് - ഗൈഡേട്ടന്‍ പറഞ്ഞു. കെട്ടിടത്തിനു ചുറ്റും വലിയ കിടങ്ങുകളാണ്. അകത്തുള്ള സ്‌നാനകേന്ദ്രത്തിലേക്കുള്ള ശുദ്ധജലം ഇതിലാണ് നിറച്ച് വെക്കുന്നതത്രേ. ഓ അതൊക്കെ വെറുതെയാണ്. കുളികാണാന്‍ ഒളിച്ചുവരുന്ന വിരുതന്‍മാരെ വീഴ്ത്താനുള്ള വാരിക്കുഴികളാകാനാണ് സാധ്യത കൂടുതല്‍. ഇരുപത്തൊന്നായാലും പതിമൂന്നാം നൂറ്റാണ്ടായാലും നമ്മളൊക്കെ മനുഷ്യന്‍മാര് തന്നെയല്ലേ..!

(Queen's Bath)
Photo © Nithesh Suresh
ഞങ്ങള്‍ അകത്തേക്ക് കയറി. ചുറ്റിനും വീതിയുള്ള ഇടനാഴികളും അതിനു ഒത്ത നടുവില്‍ താഴെയായി വെള്ളം നിറച്ചിരുന്ന കുളിസ്ഥലവും കാണാം. മുകളില്‍ പലഭാഗങ്ങളിലായി ബാല്‍ക്കണികളുണ്ട്. രാജാക്കന്മാര്‍ ഇവിടെയിരുന്നാകണം റാണിമാരുടെ ക്രീഡാവിനോദങ്ങള്‍ കണ്ട് രസിച്ചിരുന്നത്. തോഴിമാരുടെ അകമ്പടിയോടെ റാണി ഇടനാഴിയിലൂടെ നടന്നുവരുന്നതും, തോഴിമാര്‍ അരച്ചുവെച്ച ചന്ദനവും മഞ്ഞളും മേനിയില്‍ തേക്കുന്നതും സുഗന്ധം നിറയുന്ന ജലപ്പരപ്പുകളില്‍ റാണി നീന്തി തിമിര്‍ക്കുന്നതും ഞാന്‍ വെറുതെ ആലോചിച്ചു. ആ സമയത്ത് വെള്ളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയിതളില്‍ ഉമ്മവെച്ച് പറക്കുന്ന കരിവണ്ട് പൂര്‍വ്വ ജ•ത്തിലെ ഞാനായിരുന്നോ..!

പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തിലെ ചെറുപ്പമായ അമലിന് ഒരു സംശയം. ഈ രാജാക്കന്മാരൊക്കെ എന്തൂട്ട് മണ്ടന്മാരാണ്. (അത്ര ദൂരത്തല്ലാത്ത മലയിലേക്ക് ചൂണ്ടി) ദേ ആ കാണുന്ന കുന്നിന്റെ മുകളില്‍ കയറി നിന്നാല്‍ 'നൈസായി' ഇതൊക്കെ കാണാന്‍ പറ്റുമല്ലോ. കുളി മുറിക്കാണേല്‍ മുകളില്‍ അടപ്പുമില്ല. പിന്നെ അങ്ങനെ കണ്ടത് തന്നെ. നൂറുകണക്കിന് ഭടന്മാരായിരിക്കും കോട്ടയ്ക്ക് ചുറ്റും കാവല്‍ നില്‍ക്കുന്നത്. അമ്പെയ്ത് വീഴ്ത്തി കളയും മോനേ..!

ക്വീന്‍സ് ബാത്തിന് അടുത്തു തന്നെയാണ് 'റോയല്‍ എന്‍ക്ലോഷര്‍'. ഇനി അങ്ങോട്ടേക്കാണ് പോകുന്നത്. ഹംപിയിലെ ഏറ്റവും വലിയ 'തുറന്ന' മൈതാനിയാണത്. അവിടേക്കുള്ള പ്രവേശന വഴിയില്‍ രണ്ട് വലിയ കല്‍വാതില്‍ പാളികള്‍ മണ്ണോട് ചേര്‍ന്ന് വിശ്രമിക്കുന്നത് കണ്ടു. പഴയ പ്രവേശനകവാടത്തിന്റെ ഭീമാകാരമായ വാതിലിന്റെ ശേഷിപ്പുകളാണ്. ഇരുവശത്തും ആനകള്‍ നിന്നാണ് അത് തുറന്നിരുന്നതത്രേ. അവിടെനിന്ന് ആദ്യമെത്തുന്നത് ഉയരത്തില്‍ പാറകളടുക്കി, മുകളില്‍ തുറസ്സായി കിടക്കുന്ന നിര്‍മ്മിതിക്കരികിലേക്കാണ്. താഴെ നിന്ന് അവിടെയെത്താന്‍ പടവുകളുണ്ട്. പണ്ടൊരു കാലത്ത് രാജാവും പരിവാരങ്ങളും അവിടെയിരുന്നാണ് നാടിനെ അഭിസംബോധന ചെയ്തിരുന്നത്. രാജാക്കന്മാര്‍ക്കും വിശിഷ്ടവ്യക്തികള്‍ക്കുമുള്ള പ്രവേശന പടവുകള്‍ പുറകില്‍ അകത്തുകൂടിയാണ്. പല പല നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെകൊണ്ട് ആ വലിയ മൈതാനം കടലുപോലെ നിറഞ്ഞിരിക്കുന്നു. പോര്‍മുഖത്തില്‍ വീറോടെ പൊരുതിയ യോദ്ധാക്കള്‍ക്കും കല്ലില്‍ കവിത സൃഷ്ടിച്ച മികച്ച ശില്‍പികള്‍ക്കും കലാകാരന്‍മാര്‍ക്കും രാജാവ് ഇതിനു മുകളില്‍ നിന്നാകും 'പട്ടും വളയും' സമ്മാനിച്ചിട്ടുണ്ടാവുക. അഭിമാനത്തോടെ, ആര്‍പ്പുവിളികളുടെ അകമ്പടികളോടെ അവര്‍ പാരിതോഷികങ്ങള്‍ വാങ്ങാന്‍ പടികള്‍ ചവിട്ടി കയറുന്നത്.. ജനങ്ങള്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തുന്നത്..'ബാഹുബലി..ബാഹുബലി..' ഹൊ അങ്ങനെ ഒരു കാലത്ത് 'തൃശ്ശൂര്‍ പൂരം' വരെ നടന്ന സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്.

(Royal Enclosure)
Photo © Nithesh Suresh
പല നാട്ടുരാജ്യങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജാക്ക•ാരും മറ്റും അവിടെ എത്തിയിരുന്നു. വിവിധ കലാപരിപാടികള്‍ അവിടെ അരങ്ങുണര്‍ത്തി. മൈസൂര്‍ ദസറയൊക്കെ അതിന്റെ തുടര്‍ച്ചയത്രേ. ആഘോഷങ്ങളിലും മറ്റും എത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുടിക്കാനുള്ള ശുദ്ധജലം നിറച്ചിരുന്ന 'പുഷ്‌കരണി'  എന്‍ക്ലോഷറിലെ അത്ഭുത കാഴ്ചയാണ്. വിവിധ തട്ടുകളായിട്ടാണ് ആ വലിയ കുളത്തിന്റെ നിര്‍മ്മാണം. ഓരോ തട്ടിലും ക്രമമായി അടുക്കിവെച്ചിരിക്കുന്ന കല്ലുകള്‍ക്ക് മുകളില്‍ അക്കമിട്ട് വെച്ചിട്ടുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്നതിന് മുന്നോടിയായി കുളം വൃത്തിയാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ജലം ശുദ്ധമാക്കാനായി ഓരോ അടുക്കിലും പ്രത്യേക വസ്തുക്കള്‍ നിറച്ചിരുന്നു. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാട്ടര്‍ ഫില്‍ട്ടറിംഗിന്റെ പുരാതന വേര്‍ഷന്‍. കൃത്യമായി കല്ലുകള്‍ ഇളക്കി മാറ്റാനും അതിനുള്ളില്‍ വസ്തുക്കള്‍ നിറച്ച് ക്രമം തെറ്റാതെ റീ അസെബിള്‍ ചെയ്യാനും അതിന് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങള്‍ സഹായിക്കും. മറ്റൊരു 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്'. തുംഗഭദ്രാ നദിയില്‍ നിന്നും ജലം എത്തിക്കുന്ന മാര്‍ഗ്ഗങ്ങളും അതിനായി പാറക്കല്ലില്‍ തീര്‍ത്ത വലിയ ചാലുകളും ആ ബ്രില്ല്യന്‍സിന്റെ മാറ്റ് കൂട്ടുന്നു. 

(Pushkarani @ Royal Enclosure)
Photo © Nithesh Suresh
രാജാക്കന്മാര്‍ ചാരന്മാരുമായി രഹസ്യസംഭാഷണങ്ങള്‍ നടത്തിയിരുന്ന ഭൂമിക്കടിയിലെ 'അറകളും' മൈതാനിയിലുള്ള ഏക ക്ഷേത്രമായ 'ഹസാരരാമ' ടെമ്പിളുമാണ് പിന്നെ സന്ദര്‍ശിച്ചത്. ഹസാരരാമ ടെമ്പിളിലെ മുന്‍വശത്തെ ഭിത്തിയില്‍ മുഴുവന്‍ രാമായണ കഥകള്‍ കൊത്തിവെച്ചിരിക്കുകയാണ്. ബാലകാണ്ഡം മുതലുള്ള കാഴചകള്‍ അതില്‍ നിറയുന്നു. എന്നാല്‍ കറുത്ത ഗ്രാനൈറ്റ് കല്ലില്‍ തീര്‍ത്ത തൂണുകളും അതിലെ കൊത്തുപണികളാലും സമ്പന്നമാണ് അമ്പലത്തിനകം. എത്ര സൂഷ്മതയോടെയാണ് അതോരോന്നും തീര്‍ത്തിരിക്കുന്നത്. ഒരിടം പോലും വെറുതെ ഒഴിച്ചിട്ടട്ടിലല്ലോ എന്ന് തോന്നിപോകും. ശില്‍പികള്‍ വിശ്രമമില്ലാതെ ഒഴുക്കിയ വിയര്‍പ്പാണ് അവിടെ തളംകെട്ടി നില്‍ക്കുന്നത്. ക്ഷേത്രത്തിന് മുന്‍വശത്തായിട്ടാണ് 'പാന്‍സുപാരി' ബസ്സാര്‍. ബസ്സാര്‍ പൂര്‍ണ്ണമായും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. മദ്യം വരെ അവിടെ വില്‍പ്പനയ്ക്കുവെച്ചിരുന്നു. അമ്പലത്തിനു നേരെ മുന്നില്‍ തുറന്നിരിക്കുന്ന ഒരു 'ബിവറേജ്'.. ആഹാ കൊള്ളാല്ലോ.

ഇന്നലെ വൈകുന്നേരം പെയ്ത മഴ, വന്ന അതേ ബസ്സില്‍ തന്നെ തിരിച്ചുകയറിപ്പോയെന്ന് തോന്നുന്നു. പുറത്തേക്കിറങ്ങി നടന്നപ്പോള്‍ അസാധ്യചൂട്. ഇനി കഴിച്ചിട്ടാകാം യാത്ര. ഗൈഡേട്ടന്‍ ഉച്ചയൂണിന് കൊണ്ടുപോയ ഹോട്ടലില്‍ ഏടഠ കടന്നു കൂടിയിട്ടില്ലാതതുകൊണ്ട് കാശ് മുതലായി. നല്ല അടിപൊളി 'താലിമീല്‍സ്'.

'സനാന എന്‍ക്ലോഷറി'ലേക്കാണ് അവിടെ നിന്ന് നേരെ പോയത്. ഉയരമുള്ള വലിയ മതില്‍ക്കെട്ടിനകത്താണ് ആ വിശാലമായ മൈതാനം. അതിനകത്താണ് റാണിമാരും അവരുടെ തോഴിമാരും പാര്‍ത്തിരുന്ന 'ക്വീന്‍സ് പാലസ്'. പക്ഷെ ഇപ്പോഴാ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ കാണാന്‍ കഴിയൂ. സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ റാണിമാര്‍ക്കും രക്ഷയുണ്ടായില്ല. മതില്‍കെട്ടിനരികിലായി സദാസമയവും ഭടന്‍മാര്‍ കാവല്‍ നിന്നിരുന്ന വാച്ച് ടവര്‍ കാണാം. നാല് ഗോപുരങ്ങളില്‍ ഒരെണ്ണം ചരിത്രത്തോടൊപ്പം മണ്ണില്‍ മറഞ്ഞിരുന്നു. റാണിമാര്‍ സുഖമായി വിഹരിച്ചിരുന്ന സ്വപ്‌നഭൂമിയില്‍ കടന്ന പുരുഷ സഞ്ചാരികളെ ടവറിന് മുകളില്‍ കാവല്‍ നില്‍ക്കുന്ന ഭടന്‍മാര്‍ രൂക്ഷമായി നോക്കുന്നത് ഞാനൊന്ന് സങ്കല്‍പ്പിച്ചു നോക്കി.. അമ്പോ.. തലപോയത് തന്നെ.

(Lotus Mahal)
Photo © Nithesh Suresh
സനാന എന്‍ക്ലോഷറിനുള്ളിലെ പ്രധാനിയാണ് 'ലോട്ടസ് മഹള്‍'. രാജാക്കന്മാ
രുടെ വിശ്രമകേന്ദ്രമായിരുന്നു അവിടം. വെള്ളം മുകളിലെത്തിച്ച് കെട്ടിടത്തിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനുള്ള വിദ്യകളൊക്കെ അവിടെ പ്രയോഗിച്ചിട്ടുണ്ട്. ഇതുവരെ കണ്ട സ്ഥലങ്ങളില്‍വെച്ച് അധികം പരിക്കൊന്നും പറ്റാതെ നിലകൊള്ളുന്ന സ്ഥലവും ഇതുതന്നെ. ഇന്തോ-മുസ്ലീം നിര്‍മ്മാണ ശൈലിയാണ് ഇവിടേയും അവലംബിച്ചിരിക്കുന്നത്. അതേ ശൈലിയില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു അതിശയമാണ് ലോട്ടസ് മഹളിനടുത്തുള്ള 'എലിഫന്റ് സ്റ്റേബിള്‍'. രാജാക്കന്മാര്‍ക്കും റാണിമാര്‍ക്കും മാത്രം പോരല്ലോ, അവരുടെ വാഹനമായ ഗജകേസരികള്‍ക്ക് താമസിക്കാനും വേണ്ടേ രാജകീയമായൊരിടം. രാജാവിന് റേഷന്‍കടയില്‍ അരിമേടിക്കാന്‍ പോകാനും രാജകുമാരിയെ ടൈപ്പ്‌റൈറ്റിംഗ് ക്ലാസ്സിന് കൊണ്ടുവിടാനും ഉപയോഗിച്ചിരുന്ന 'റോയല്‍' ആനകള്‍ വിശ്രമിച്ചിരുന്ന 11 ഭീമാകാരമായ മുറികളാണ് ഇവിടുള്ളത്. ഓരൊ മുറിയിലും അതില്‍ കയറുന്നവരുടെ ഉയരത്തിനനുസരിച്ച് അവര്‍ സംസാരിക്കുമ്പോള്‍ 'എക്കോ' ഉണ്ടാകുമത്രേ. ആന അലറുമ്പോള്‍ ഉയരകൂടുതല്‍കൊണ്ടുണ്ടാകുന്ന 'എക്കോ' അവിടെ നൂറുകണക്കിന് ആനകളുള്ള പ്രതീതി സൃഷ്ടിക്കും. സനാന എന്‍ക്ലോഷറിന്റെ മതിലുചാടാന്‍ നില്‍ക്കുന്നവര്‍ അത് കേട്ടൊന്നു പേടിക്കും. ഉറപ്പ്.

(Elephant Stable)
Photo © Nithesh Suresh
റോയല്‍ ആനകളുടെ പരിചാരകരും യുദ്ധവീരന്മാരും താമസിച്ചിരുന്ന കെട്ടിടങ്ങള്‍ എലിഫന്റ് സ്റ്റേബിളിനരികില്‍ കാണാന്‍ കഴിയും. റാണിമാര്‍ക്ക് വേണ്ടി രാജാവ് പഹയന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'സെക്യൂരിട്ടി' അപാരം തന്നെ. അവിടുന്നിറങ്ങിയപ്പോള്‍ വെള്ളം വറ്റിയ ഒരു 'പുഷ്‌കരണി' കണ്ടു. ഇതിപ്പോ മുക്കിന് മുക്കിന് ഉണ്ടല്ലോ..!

(Prasanna Virupaksha Temple)
Photo © Nithesh Suresh
'പ്രസന്ന വിരുപക്ഷ' ടെമ്പിളിലിലാണ് പിന്നെ എത്തിയത്. ഹംപിയിലെ ഏറ്റവും പുരാതനമായത് എന്ന് കരുതപ്പെടുന്ന അമ്പലം 'അണ്ടര്‍ഗ്രൗണ്ടി'ലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. അമ്പലത്തിന്റെ മേല്‍ക്കൂര ഗ്രൗണ്ട് ലെവലിനോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്. ചെളിയില്‍ മുങ്ങി കിടന്നിരുന്ന അമ്പലത്തെ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വളരെ സൂഷ്മതയോടെ 'പണി'യെടുത്തിട്ടാണ് പുറംലോകത്തിന് കാട്ടി തന്നത്. ഞങ്ങള്‍ പടികളിറങ്ങി താഴേക്ക് നടന്നു. പക്ഷെ അങ്ങ് അകത്ത് വരെ പോകാന്‍ കഴിയില്ല. അകത്ത് മുഴുവന്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. അധികം കൊത്തുപണികളൊന്നും അവിടെ കാണാന്‍ കഴിയില്ല. കൊത്തുപണികളൊക്കെ പ്രസിദ്ധി നേടുന്ന കാലത്തിന് വളരെ നാളുകള്‍ മുന്നേ പണികഴിപ്പിച്ച സ്ഥലമാകുമിത്. അമ്പലത്തിനകത്ത് ദൂരെയായി ഒരു ശിവലിംഗം കാണാം. അതിലേക്ക് നോക്കി ഒറ്റക്കല്ലില്‍ തീര്‍ത്ത 'നന്തി' പശുവിന്റെ രൂപം വാതിലിനരികില്‍ വിശ്രമിക്കുന്നു. ഹംപിയില്‍ കണ്ടെത്തിയതില്‍ വെച്ച് ഒറ്റക്കലില്‍ തീര്‍ത്ത ഏറ്റവും വലിയ ശിവലിംഗമിരിക്കുന്ന 'ബടാവിലിംഗ' ടെമ്പിളിലേക്കാണ് അവിടെ നിന്ന് പോയത്. ഉയരം പന്ത്രണ്ട് അടിയത്രേ. അതിനടുത്ത് തന്നെയാണ് ഹംപിയിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന ഏകദേശം 22 അടിയോളം പൊക്കമുള്ള  'ഉഗ്രനരസിംഹ' പ്രതിമ. ഭൂതകാലത്തില്‍ പലയിടങ്ങളിലായി തകര്‍ന്നുകിടന്ന നരസിംഹന്റെ ശരീര ഭാഗങ്ങള്‍ വളരെ പണിപ്പെട്ടിട്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് പുനസൃഷ്ടിച്ചത്. കൈകളും പല്ലുകളുമൊന്നുമില്ലെങ്കിലും നരസിംഹന്റെ കണ്ണുകളിലെ ക്രോധം ഇപ്പോഴും കത്തിനില്‍ക്കുന്നത് കാണാം.

(Ugra Narasimha Temple)
Photo © Nithesh Suresh
അങ്ങനെ കാഴ്ചകളോരോന്നായി കണ്ട് കുറച്ചു നേരം നടന്നതില്‍ നിന്നൊരു റിലാക്‌സേഷന്‍ കിട്ടാന്‍ കുട്ടവള്ളത്തിലൊരു യാത്രയായാലോ - എന്നൊരു അഭിപ്രായം ഗൈഡേട്ടന്‍ വെച്ചു. എന്നാപ്പിന്നെ അങ്ങനെയാകട്ടെയെന്ന് ഞങ്ങളും പറഞ്ഞു. പുരാതന നഗരിയുടെ ശേഷിപ്പുകള്‍ ആസ്വദിച്ച് തുംഗഭദ്രയുടെ മടിയില്‍ അങ്ങനെ ഒരു മണിക്കൂറോളം ചിലവഴിച്ചു. പകല്‍വെളിച്ചത്തില്‍ 'വിരുപക്ഷ'നെ കാണാനാണ് പിന്നെ പോയത്. വൈകുന്നേരമായതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു അവിടെ. പ്രധാനകവാടത്തിന് നൂറ്റിയറുപത് അടിയിലേറെ പൊക്കമുണ്ട്. അതില്‍ നിറയെ ശില്‍പങ്ങളാണ്. ആ ഗോപുര വാതില്‍ കയറി ഇറങ്ങി ചെല്ലുന്ന അകത്തളം നിറയെ ഭക്തരുടെ തിരക്കാണ്. ഞങ്ങള്‍ ഇന്നലെ ഇരുന്ന മണ്ഡപമെല്ലാം അവര്‍ കൈയേറിയിരുന്നു. ചെരിപ്പുകളെ സുരക്ഷിതമായൊരിടത്തുവെച്ച് നഗ്നപാദരായി ഞങ്ങള്‍ അമ്പനത്തിനുള്ളിലേക്ക് പ്രവേശിച്ചു. കൃഷ്ണദേവരായ്യരുടെ കാലത്താണ് ഇവിടെ പുതുക്കി പണികളൊക്കെ നടന്നിട്ടുള്ളത്. ഇപ്പോഴും ആരാധനയുള്ള ഏറ്റവും പഴക്കമുള്ള അമ്പലത്തിലൊന്നും ഉഗ്രകോപിയായ ശിവനിരിക്കുന്ന ഇവിടമാണ്. കൊത്തുപണികളില്‍ പല കാലങ്ങളിലുണ്ടായിട്ടുള്ള വ്യതിയാനങ്ങള്‍ അവിടെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ മറ്റൊരു അതിശയമാണ് ഞങ്ങളെ അവിടെ കാത്തിരുന്നത്. അകത്തെ ഒരു ഇരുട്ട് മുറിയിലേക്കാണ് ഞങ്ങള്‍ കടന്നു ചെല്ലുന്നത്. ഭിത്തിയിലുള്ള വളരെ ചെറിയൊരു ദ്വാരത്തിലൂടെ പ്രകാശം അതിനെതിര്‍വശത്തെ ഭിത്തിയില്‍ പതിക്കുന്നു. അവിടേക്ക് ഞങ്ങള്‍ നോ്ക്കി. വരുമ്പോള്‍ ഞങ്ങളെ സ്വീകരിച്ച പ്രധാന കവാടത്തിന്റെ തലതിരിഞ്ഞ രൂപമിതാ ഭിത്തിയില്‍ വിശ്രമിക്കുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും മെഴുകുതിരി വെട്ടവും വെച്ച് 'ഇന്‍വേര്‍ട്ടട് ഇമേജ്'  സൃഷ്ടിച്ചതോര്‍ത്തു. ക്യാമറ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെന്‍സുകളൊന്നും ഉപയോഗിക്കാതെ നീളവും കോണുമൊക്കെ കൃത്യമായി അളന്നുമുറിച്ച് അവിടുത്തെ 'പെരുന്തച്ചന്‍മാര്‍'  നിര്‍മ്മിച്ച 'പിന്‍ഹോള്‍ ക്യാമറ' അക്ഷരാര്‍ധത്തില്‍ ഞെട്ടിച്ചു.

(Sasivekalu Ganesha)
Photo © Nithesh Suresh
കാഴ്ചകള്‍കണ്ട് ഒരുപാട് വൈകി. ഇനി ഒരിടത്തുകൂടി പോകാനുണ്ട്. അസ്തമയം കാണണം. നടന്നുകയറാവുന്ന ദൂരത്തിലുള്ള 'ഹേമകൂട' ഹില്ലിലേക്കാണ് ഞങ്ങള്‍ പോയത്. ഞങ്ങളെ അവിടെ എത്തിച്ച് ഗേഡേട്ടന്‍ കൈ തന്നു പിരിഞ്ഞു. ചരിത്രബോധമൊന്നുമില്ലാത്ത എന്നേപ്പോലും എന്തൊക്കേയോ സംഗതികള്‍ മനസ്സിലാക്കി തന്ന ഗൈഡേട്ടന് നന്ദി. 'ശശിവേകഗലു ഗണേശ'  പ്രതിമയുടെ അരികിലൂടെയാണ് മലകയറി തുടങ്ങിയത്. മലമുകളില്‍ നിന്ന് കണ്ട ഹംപി സായാഹ്നസൂര്യശോഭയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. അകലെ കാണുന്ന വിരുപക്ഷ ടെമ്പിള്‍ ഉള്‍പെടുന്ന ഹംപിയുടെ ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോ ഹൃദയത്തിനുള്ളിലെ ക്യാമറ ആസ്വദിച്ച് ഒപ്പിയെടുത്തു. സൂര്യനെ തുംഗഭദ്രയുടെ ആഴങ്ങളിലേക്ക് യാത്രയാക്കി ഞങ്ങള്‍ മലയിറങ്ങി തുടങ്ങി. അപ്പോളേക്കും തിരിച്ചിറങ്ങുന്നിടത്തുള്ള ഗേയിറ്റ് പൂട്ടിയിരുന്നു. ഗേയിറ്റടച്ചാല്‍ 'നുഴഞ്ഞിറങ്ങി' പോകേണ്ടുന്ന മുള്‍വേലിപ്പൊളിച്ചുണ്ടാക്കിയ ചെറിയ വഴിയുടെ സൂചന കൂടി തന്നിട്ടാണ് സ്‌നേഹനിധിയായ ഗൈഡേട്ടന്‍ റ്റാറ്റ തന്നുപോയത്. മെക്‌സിക്കന്‍ ബോര്‍ഡര്‍ ചാടികടക്കുന്ന സാഹസികരായി ഞങ്ങള്‍ മാറുകയും ആ 'ചെറിയ' പൊത്തിലൂടെ റോഡിലെത്തുകയും ചെയ്തു.

ഇനി വിശ്രമമാണ്. ഹംപിയിലെ അവസാനത്തെ രാത്രി. നാളെ ഉദയവും കണ്ട് ഹംപിയോട് യാത്ര പറയുകയാണ്. മനസ്സിനെ ഭ്രമിപ്പിച്ച അതിശയങ്ങളോരോന്നും ഓര്‍ത്ത് ഹംപിയെന്ന മായാനഗരിയോടൊപ്പം ഞങ്ങളും ഉറങ്ങി.

വെളുപ്പിന് അഞ്ച് മണി കഴിഞ്ഞപ്പോള്‍ തന്നെ സൂര്യോദയം കാണാന്‍ റെഡിയായി ഇറങ്ങി. മനസ്സില്‍ ഗണ്ടികോട്ടയില്‍ ഉദയത്തിന് സാക്ഷിയായ ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഹോട്ടലില്‍ നിന്ന അധികദൂരം ഉണ്ടായിരുന്നില്ല. ഹംപി നഗരം ഉണര്‍ന്നട്ടില്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ തന്നെയാണ്. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു തുടങ്ങി. 'മാതംഗ' മലകളുടെ മുകളിലെത്തണം. അവിടെ നിന്നാണ് ഉദയം കാണേണ്ടത്. ഒരു കിലോമീറ്ററിലധികം നടന്ന് മല കയറാനുണ്ട്. അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മുന്നേ ആരും മല കയറിപ്പോയ ലക്ഷണമൊന്നുമില്ല. 'മാതംഗ ഹില്‍സ്'  എന്ന ബോര്‍ഡ് കണ്ടു. അത് ചൂണ്ടിയ ദിക്കിലേക്ക് നടന്നു തുടങ്ങി. നല്ല ഇരുട്ടാണ്. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് മുന്നോട്ടുള്ള വഴി കാണുന്നത്. പാറക്കല്ലുകള്‍കൊണ്ട് മുകളിലേക്ക് പടികളൊരുക്കിയിട്ടുണ്ട്. വഴികാട്ടികളായി നിതേഷും അമലും ഞങ്ങള്‍ക്ക് മുന്നാലെ നടന്നു. അവളും ഞാനും സാവധാനത്തിലാണ് പടികള്‍ കയറുന്നത്. അതുകൊണ്ട് രണ്ട് പടികള്‍ ഞങ്ങള്‍ കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ പോയ ആശാന്‍മാര്‍ ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു. ഇന്നലത്തെ ഹംപി കണ്ടുള്ള നടത്തം എന്റെ പ്രിയപ്പെട്ടവളെ ചെറുതായി തളര്‍ത്തിയിട്ടുണ്ട് (കൃഷ്ണദേവരായരെ സ്വപ്‌നം കണ്ടുറങ്ങി എന്നൊക്കെ ഒരു ജാഡയ്ക്ക് തള്ളിയതാണ്. ഇന്നലെ രാത്രി അവളുടെ കാലില്‍ കുഴമ്പിട്ട് കൊടുക്കലായിരുന്നു പ്രധാന പണി.) കുറച്ച് പടികള്‍ മുകളിലേക്ക് കയറിയപ്പോള്‍ തന്നെ അവള്‍ ഒരു പാറയില്‍ ചാരി ഇരുന്നു. ഇനി കയറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. 'അയ്യോ അങ്ങനെയൊന്നും പറയല്ലേ' , അവിടുന്നും ഇവിടുന്നുമൊക്കെ കിട്ടിയ വാക്കുകള്‍കൊണ്ടൊക്കെ പ്രചോദിപ്പിച്ച് അവളെ പതിയെ മുന്നോട്ട് നടത്തിച്ചു. 'നീ നടക്കെന്റെ പെണ്ണേ.. ഞാനില്ലേ കൂടെ..ഇതൊക്കെ എന്ത്'-അങ്ങനെ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. ചുറ്റിനും ഇരുള്‍ തളംകെട്ടി നില്‍ക്കുന്നു. മുന്‍പിലെന്താണെന്നോ എവിടേക്കാണ് എത്തുന്നതെന്നോ, ഒര് പിടിയുമില്ല. മുന്നില്‍പോയ ആശാ•ാരുടെ ഒരു വിവരവുമില്ല. മറ്റ് സഞ്ചാരികളെയൊന്നും കാണാനില്ല. മുന്നോട്ട് നടക്കുന്തോറും വഴിയുടെ വീതി കുറഞ്ഞു വരികയാണ്. തടസ്സമുണ്ടാക്കി നില്‍ക്കുന്ന ചെറിയ ചെടികളെയൊക്കെ തട്ടിമാറ്റിയാണ് മുകളിലേക്ക് കയറുന്നത്. അവള്‍ നന്നേ തളര്‍ന്നിട്ടുണ്ട്. 'കൊച്ചുവെളുപ്പാന്‍കാലത്ത് രണ്ടിനും ഒരുപണിയുമില്ല.. മലേടെ മണ്ടയ്ക്ക് വലിഞ്ഞു കേറാന്‍ പോയേക്കുന്നു' - ഇത് കാണുന്ന നാട്ടുകാര്‍ അങ്ങനെ തന്നെയാകണം പുലമ്പുന്നത്. സ്വാഭാവികം.

ഏകദേശം മലയുടെ ഒരു മുക്കാല്‍ ഭാഗത്തോളം കയറിയിട്ടുണ്ടാകണം. അപ്പോള്‍ മുന്നിലായി ചെടികള്‍ ഞെരിഞ്ഞമരുന്ന ഒച്ച കേട്ടു. കടുവയോ കാട്ടുപോത്തോ വല്ലോം ആയിരിക്കുമോ. ഏയ് ഇവിടെയെങ്ങനെ വരാനാണ്. എന്തായാലും സംശയം മനസ്സില്‍ തന്നെ വെച്ചു. വരുന്ന വഴിയില്‍ ഒരു അട്ടയെ കണ്ടപ്പോള്‍ പേടിച്ച കക്ഷിയാണ് കൂടെ നടക്കുന്നത്. ഒന്നും മിണ്ടിയില്ല. ശബ്ദം ഞങ്ങള്‍ക്കരികിലേക്ക് വരികയാണ്. അടുത്തേക്ക്..വളരെ അടുത്തേക്ക്..മുമ്പേപോയ ഞങ്ങളുടെ പങ്കാളികള്‍ പോയതിനേക്കാള്‍ വേഗത്തില്‍ ദാ മലയിറങ്ങി വരുന്നു. വിയര്‍ക്കുന്നുണ്ടല്ലോ. ഇനി ഇവന്‍മാര്‍ എന്തിനെയെങ്കിലും കണ്ട് പേടിച്ചിട്ടുള്ള വരവാണോ..

'അണ്ണാ വഴി തെറ്റി. മോളില്‍ പാറ ബ്ലോക്കാണ്. വഴിയില്ല. തിരിച്ചിറങ്ങിക്കോ..' അമലാണ് അത് പറഞ്ഞതെങ്കിലും ഞങ്ങളുടെ ചങ്കാണ് പിടച്ചത്. പ്രത്യേകിച്ചും എന്റെ പാതിയുടെ. കയറി വന്ന ഇത്രേം വഴികള്‍ തിരിച്ചിറങ്ങി മറ്റൊരു വഴിയില്‍ വീണ്ടും കയറമത്രേ. ഡിങ്കാ.. നടന്നത് തന്നെ. പക്ഷെ കയറി വന്ന വഴികളിലൊന്നും മറ്റ് തിരിവുകളൊന്നും കണ്ടില്ലല്ലോ.. അപ്പോള്‍ താഴെ നിന്ന് തന്നെ വഴി തെറ്റിയാണ് കയറി വന്നതെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി.

അവളെന്നെയൊന്നു ദയനീയമായി നോക്കി.
'എടിയേ കയറുന്ന പാടൊന്നുമില്ല ഇറങ്ങാന്‍. വളരെ സിംപിളാണ്.' - ഞാന്‍ പറഞ്ഞു.
'അപ്പോള്‍ വീണ്ടും വേറെ വഴിയേ കേറണ്ടേ?' - അവളുടെ ചോദ്യം.
'ആ. .അത്..ചിലപ്പോള്‍ ഇത്രേം പാട് പിടിച്ച വഴി ആയിരിക്കില്ല. പിന്നെ നമുക്കൊന്നു കയറിയ എക്‌സ്പീരിയന്‍സുമുണ്ടല്ലോ. ഞാനില്ലേ കൂടെ'. അതില്‍ അവള്‍ ഫഌറ്റാകുമെന്ന് കരുതി. പക്ഷേ 'എന്റെ വല്ലോരും മലമുകളിലേക്ക് നാഷണല്‍ ഹൈവേ പണിഞ്ഞുവെച്ചിട്ടുണ്ടോ' എന്നായിരുന്നു അവള്‍ മനസ്സില്‍ പറഞ്ഞതെന്നു തോന്നുന്നു.. .ഏയ്.. ആയിരിക്കില്ലായിരിക്കും.

ഞങ്ങളങ്ങനെ കയറി വഴികള്‍ തിരിച്ചിറങ്ങി തുടങ്ങി. വന്ന വഴി മറക്കരുതല്ലോ. ഇരുട്ട് ഇപ്പോഴും പഴയ രൗദ്രഭാവത്തില്‍ തന്നെ നില്‍ക്കുകയാണ്. സൂര്യന്‍ചേട്ടന്‍ ഇന്ന് ലീവാണോ. എട്ട് പത്ത് മിനിട്ടുകൊണ്ട് ഞങ്ങള്‍ 'മാതംഗ ഹില്‍സ്' എന്ന വഴിക്കാട്ടി ബോര്‍ഡിന്റെ അടുത്തെത്തി. ശ്ശെടാ ഇറങ്ങി വന്ന വഴി മാത്രമേ കാണുന്നുള്ളല്ലോ. അവിടേക്ക് തന്നെയാണല്ലോ ബോര്‍ഡും ചൂണ്ടുന്നത്. രണ്ട് വിദേശ സഞ്ചാരികള്‍ അപ്പോള്‍ അവിടേക്ക് എത്തി. ഞങ്ങള്‍ അങ്ങോട്ടെന്തേലും ചോദിക്കുന്നതിന് മുന്‍പ് തന്നെ 'മാതംഗ ഹില്‍സ്..?' എന്നൊരു രണ്ട് വാക്ക് ചോദ്യം സായിപ്പ് ഇങ്ങോട്ടിട്ടു. ഞങ്ങള്‍ അതിനുത്തരമായി ബോര്‍ഡിലേക്ക് ചൂണ്ടി. സായിപ്പും കൂട്ടുകാരിയും ഞങ്ങള്‍ ഇറങ്ങി വന്ന വഴിയിലൂടെ മുകളിലേക്ക് 'ഓടി' തുടങ്ങി. രണ്ട് മൂന്ന് പേര്‍ക്കൂടി അപ്പോഴേക്കും എത്തി. അവരും അതേ വഴി തന്നെയാണ് മുകളിലേക്ക് പോകുന്നത്. ശ്ശെടാ. .അപ്പോള്‍ എവിടുന്നാണ് ഞങ്ങള്‍ക്ക് വഴി തെറ്റിയത്.?

അങ്ങനെ വീണ്ടും കയറി തുടങ്ങാം എന്ന അടിയന്തര കമ്മിറ്റി പ്രമേയം പാസ്സാക്കി. എന്റെ പെണ്ണു മാത്രം കൈ പൊക്കിയില്ല. ലവന്‍മാര്‍ രണ്ടും ആവേശത്തോടെ കയറി തുടങ്ങി. ഞങ്ങള്‍ പതുക്കെ വരാം എന്ന് അവരോട് പറഞ്ഞു. അവള്‍ തളര്‍ന്നിരിക്കുകയാണ്. എങ്കിലും കണ്ണില്‍ ചോരയില്ലാത്ത ഞാന്‍ 'നേരത്തെ കയറിയ വഴി തന്നെയല്ലേ..കുഴപ്പമൊന്നും കാണൂല്ലാ' - എന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ സമാധാനിപ്പിച്ചെഴുന്നേല്‍പ്പിച്ച് പതിയെ നടന്നു തുടങ്ങി. വന്ന വഴി മറക്കാതിരിക്കാനുള്ള 'ഇമ്പോസിഷന്‍' നടത്തം..!

(Mathanga Hills)
Photo © Nithesh Suresh
വഴി എങ്ങോട്ടും തിരിയുന്നില്ല. ഒറ്റവഴി തന്നെയാണ് മുകളിലേക്ക്. ആദ്യം കയറി എത്തിയ സ്ഥലത്തു തന്നെ ഞങ്ങള്‍ എങ്ങനെയൊക്കെയോ നടന്നെത്തി. അതിനു തൊട്ടു മുകളിലായിട്ടാണ് വഴി ഇല്ല എന്നും പറഞ്ഞ് ലവന്‍മാര്‍ തിരിച്ചിറങ്ങി തുടങ്ങിയത്. ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു. അവളുടെ പ്രയാസം മനസ്സിലാകുന്നുണ്ടായിരുന്നു. ഞങ്ങളെപ്പോലെ കാടും മലയും കയറി നടക്കല്ലല്ലാരുന്നല്ലോ അവളുടെ പണി. സാരമില്ല..ശീലമായിക്കോളും. മുന്‍പില്‍പോയവരുടെ അനക്കമൊന്നുമില്ല. പ്രകാശം വീണു തുടങ്ങിയിരിക്കുന്നു. മുന്നിലെ വഴികളൊക്കെ ഇപ്പോള്‍ നല്ലപ്പോലെ ദൃശ്യമായി. ഞങ്ങള്‍ കുറച്ചു കൂടി നടന്നു മുകളിലെത്തി. ഒരു വലിയ പാറ തടസ്സം നില്‍ക്കുന്നതുകണ്ട് നേരത്തെ യാത്ര അവസാനിപ്പിച്ച അവന്‍മാര്‍ ഇരുട്ടായതുകൊണ്ട് പാറക്കെട്ടിന് അരികിലൂടെ മുകളിലേക്കുള്ള പടവുകള്‍ കണ്ടില്ല. ഇനിയും മുന്നിലേക്ക് നടക്കാനുള്ള സൂചനല്‍കുന്ന ആ പടവുകള്‍ അവളെ പൂര്‍ണ്ണമായും തളര്‍ത്തി. ഞാന്‍ ഇനിയും നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ.. അവളുടെ ഒറ്റ തള്ള് മതി ഞാന്‍ താഴെ എത്താന്‍. തല്‍ക്കാലം അവിടെയിരുന്നു ആ തകര്‍ക്കപ്പെട്ട സ്വര്‍ഗ്ഗത്തിന്റെ ശേഷിപ്പുകള്‍ കണ്ടു. മുകളില്‍പോയി തിരിച്ചെത്തിയ പങ്കാളികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഹംപി എത്ര വലിയ അതിശയമായിരുന്നെന്ന് അടിവരയിടുന്നു. ഞങ്ങള്‍ മലയിറങ്ങി തുടങ്ങി..

ഹംപിയോട് ബൈ പറയുകയാണ്.  ഓരോ കാഴ്ചയിലും അതിശയിപ്പിക്കുന്ന മായാലോകമായിരുന്നു ഹംപി. അവിടെ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഒന്നും ബാക്കിവെയ്ക്കാതെ മറഞ്ഞുപോയ രാജാവിന്റെ കൊട്ടാരം കരയുന്നത് കേള്‍ക്കാം.. അനേകായിരം പേരുടെ വിയര്‍പ്പിനു മുകളില്‍കെട്ടിയ സ്വര്‍ഗ്ഗതുല്യമായ ദേശം യുദ്ധാനന്തരം തകര്‍ന്നടിയുന്നത് കണ്ട് സ്വയം ജീവനൊടുക്കിയ ശില്‍പികളുടെ വിലാപങ്ങള്‍ കേള്‍്ക്കാം.. വലിയൊരു ശവകുടീരത്തിന് മുകളിലാണ് നില്‍ക്കുന്നതെന്ന് തോന്നിപ്പോകുന്നു.

അതെ..ഹംപി സങ്കടങ്ങളുടെ സ്വര്‍ഗ്ഗം കൂടിയാണ്..

എഴുത്ത് : എല്‍.റ്റി മറാട്ട്‌