Friday, March 8, 2013

വണ്‍ റുപ്പി കോയിന്‍


എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.ഈ അണ്ഡകടാഹത്തിലെ എല്ലാ ജാതിയിലും പെട്ട കാമുകന്‍മാര്‍ക്കും ഇങ്ങനെ ഒരു അനുഭവം പറയാനുണ്ടാകുമെന്ന്.അല്ലെങ്കില്‍ ഇതിന് സമാനമായ മറ്റൊന്ന്.അതിങ്ങനെ ഞാന്‍ തറപ്പിച്ച് പറയണമെങ്കില്‍ തക്കതായ എന്തെങ്കിലും കാരണമുണ്ടാകും എന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുണ്ടായിരിക്കുമല്ലോ.ഈയുള്ളവന്റെ വളരെ ചെറിയ ലോകപരിചയംവെച്ച് ഞാന്‍ ആ കണ്ടെത്തലുകള്‍ നിങ്ങളോട് പറയാം.നമുക്ക് അഖില ലോക കാമുകീകാമുകന്‍മാരുടെ കാര്യങ്ങള്‍ ഒന്ന് പരിഗണിക്കാം.അതില്‍ പൊതുവെ 99.99 ശതമാനം കാമുകന്‍മാരും വെറും പാവങ്ങളും പ്രലോഭനങ്ങളില്‍ വീണുപോകുന്നവരുമാണ് എന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ.ആ സമയത്ത് ഈ പാവങ്ങളുടെ കൈ 'ഓട്ട കൈ'യാകും.കാശ് പലവഴിക്കും ചോര്‍ന്നുപോകുക എന്നൊരു പ്രതിഭാസം നടക്കുന്ന സമയമായിരിക്കുമത്.(അപ്രിയ സത്യമാണെങ്കിലും എന്റെ പ്രിയ സ്ത്രീവായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ)എന്തിന് പറയുന്നു.കാമുകിയുടെ പിറന്നാള്‍ മുതല്‍ അവളുടെ ട്യൂഷന്‍ ടീച്ചറുടെ കൊച്ചിന്റെ ചരടുകെട്ടുവരെ..കാമുകന്‍മാര്‍ക്ക് ചിലവോട് ചിലവ്.എന്തേലും ജോലി കൂടിയുള്ള കാമുകന്‍മാരുടെ അവസ്ഥയാണെങ്കില്‍ പറയുകയും വേണ്ട.

ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയത് കഴിഞ്ഞ ദിവസത്തെ ആ സംഭവത്തിന് ശേഷമായിരുന്നിരിക്കണം.അതിനുമുന്‍പ് ഞാനും വൊഡാഫോണ്‍ പരസ്യത്തിലെ നായക്കുട്ടീനെ പോലെ അനുസരണയുള്ള കാമുകനായിരുന്നു.ഇനി നിങ്ങളോട് എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച ആ കൊടും സംഭവത്തെ കുറിച്ച് പറയാം.

അതിനുമുന്‍പ് എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ.അടിയനെ നിങ്ങള്‍ക്ക് 'കൈയാല പുറത്തെ തേങ്ങ' എന്ന് വിളിക്കാം.അതായത് ബിടെക് പാസ്സായോ എന്ന് ചോദിച്ചാല്‍ പാസ്സായി എന്ന് പറയുകയും ഒന്നു കൂടി ഉറപ്പിച്ച് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിവരുകയും എന്ന അവസ്ഥ.കെമിസ്ട്രിയില്‍ പദാര്‍ത്ഥത്തിന്റെ ആറോ ഏഴോ അവസ്ഥകളെ പറ്റി പണ്ട് പഠിച്ചതോര്‍ക്കുന്നു.ഇത് ജീവിതത്തിലെ പതിനായിരത്തിയൊന്നാമത്തെ അവസ്ഥയാകുന്നു.എന്റെ ബിടെക് സുഹൃത്തുകള്‍ക്ക് മനസ്സിലാകുന്നുണ്ടാകുമല്ലോ.പറഞ്ഞുവരുന്നത് എന്റെ സമ്പാദ്യത്തെ കുറിച്ചാണ് -നാല് കിടുകിടിലന്‍ സപ്‌ളികള്‍..!പിന്നെ എഴുതലോട് എഴുതല്‍ തന്നെ.പക്ഷെ ഇന്ന് വരെ എന്റെ മാവ് പൂത്തില്ല എന്ന് മാത്രമല്ല യൂണിവേഴ്‌സിറ്റിക്ക് നേരെയുള്ള തള്ളക്കുവിളിമാത്രം മുട്ടില്ലാതെ തുടര്‍ന്നു പോകുകയും ചെയ്യുന്നു.

അങ്ങനെയിരിക്കെയാണ് പിള്ളാരെ പഠിപ്പിക്കുക എന്ന അതിസാഹത്തിന് ഞാന്‍ മുതിരുന്നത്.സാഹചര്യങ്ങളാണല്ലോ മനുഷ്യരുടെ തലക്കുമുകളില്‍ ചാക്കുകെട്ടുകള്‍ പെറുക്കിയിടുന്നത്.ചിലകെട്ടില്‍ സ്വര്‍ണ്ണമാകാം.ചിലതില്‍ വെറും ഉപ്പാകാം.വേറെ ചിലതില്‍ പിണ്ണാക്കുമാകാം.എന്റെ കാര്യത്തില്‍-നിങ്ങളിപ്പോള്‍ വിചാരിക്കുന്നതുപോലെ പിണ്ണാക്കിന്റെ ചാക്ക് തന്നെയാണ് വീണത്.ഈ പ്രത്യേക സാഹചര്യത്തില്‍ 41 സപ്‌ളികള്‍ വരെയുള്ള എന്റെ കൂട്ടുകാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേര്‍ സംഘം ചേര്‍ന്ന് ഒരു ട്യൂഷന്‍ സെന്റര്‍ അങ്ങ് കെട്ടിപൊക്കി.എട്ട് നിലയില്‍ പൊട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.സംഭവം ക്‌ളെച്ചു പിടിച്ചു.അത്യാവശ്യം പിള്ളാരെയൊക്കെ കിട്ടി തുടങ്ങി.അങ്ങനെ തട്ടീം മുട്ടീം ജീവിതം കഴിഞ്ഞുപോകാനുള്ള കാശും..
ഈ മാസത്തില്‍ കിട്ടിയതിന്റെ മിച്ചം രണ്ടായിരം രൂപ എന്റെ കൈയിലുണ്ടായിരുന്നു.രണ്ട് ജീന്‍സും രണ്ട് ടീഷര്‍ട്ടും വാങ്ങാന്‍ പിശുക്കി മാറ്റിവെച്ചതാണത്.പക്ഷെ ഞാന്‍ ആ രണ്ടായിരം രൂപയ്‌ക്കെഴുതിയ വിധി മാറിമറിഞ്ഞത് അന്ന് അവളുടെ ഫോണ്‍കോള്‍ വന്നപ്പോഴാണ്.

ഇനിയിപ്പോള്‍ അവളെ കുറിച്ചു കൂടി രണ്ട് വാക്ക് പറയാം.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഞങ്ങളുടെ പ്‌ളസ്ടു കാലഘട്ടം.അന്ന് ഞാനത്ര സുന്ദരനൊന്നുമല്ലെങ്കിലും അത്യാവശ്യം ഒരു പെണ്ണിനെ വീഴ്ത്താനുള്ള 'ആകര്‍ഷണീയത'യൊക്കെ എന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിച്ച് പോന്നിരുന്നു.അതില്‍ എപ്പോഴോ അവള്‍ വീഴുകയും ചെയ്തു.എനിക്ക് വന്നുചേര്‍ന്ന അരിമണി..ഹൊയ് ഹൊയ്-അന്നെന്റെ പിഞ്ച് മനസ്സ് കുറേ സന്തോഷിച്ചു.എന്റെ ആദ്യത്തെ ടു-വെ പ്രണയത്തിന്റെ തുടക്കം.

എല്ലാ പ്രണയകഥകളിലേയും കാമുകിമാരെ പോലെ അവള്‍ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു.മിക്ക കാമുകന്‍മാരേയും പോലെ പിറകിലത്തെ ബഞ്ചിലിരുന്നു അവളുടെ പിറകുവശത്തിന്റെ സൗന്ദര്യം നോക്കിയിരിക്കലായിരുന്നു എന്റെ പണി.അതുപോലെ തന്നെ അവള്‍ അത്യാവശ്യം പണമുള്ള വീട്ടിയെ പെണ്ണും ഞാന്‍ ഒരു ഇടത്തരം കുടുംബത്തിനെ അംഗവുമായിരുന്നു.അങ്ങനെ കൈയില്‍ അഞ്ചിന്റെ കൂറ കാണില്ലെങ്കിലും സ്വര്‍ണ്ണ കൊലുസ് വാങ്ങികൊടുക്കാമെന്ന് ഞാന്‍ എല്ലാ കാമുകന്‍മാരെ പോലെ എന്റെ കാമുകിക്ക് മുടങ്ങാതെ വാക്കുകൊടുക്കുകയും ചെയ്തുപോണു.

അവള്‍ അന്ന് വിളിച്ചത് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വേണ്ടിയാണ്.സുന്ദരമായ ആവശ്യം.'എന്റെ കൈയിലാകെ രണ്ടായിരമേ ഉള്ളെടി പെണ്ണേ അതു ഞാന്‍ പാന്റ്‌സും ഷര്‍ട്ടും വാങ്ങിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്'-എന്നൊന്നും ഞാന്‍ പറഞ്ഞില്ല.ഈയുള്ളവന്‍ വളരെ പാവമായതുകൊണ്ടും മനസ്സ് കലൂര്‍ സ്റ്റേഡിയം പോലെ വിശാലമായതുകൊണ്ടും 100 ഡിഗ്രിയില്‍ ഐസ് ഉരുകുന്നതുപോലെ അങ്ങലിഞ്ഞുപോയി.കാശ് നാളെ തന്നെ കൊടുക്കാമെന്ന് ഞാന്‍ സമ്മതം മൂളി.മറുതലയ്ക്കല്‍ സന്തോഷത്തോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.

അവളിപ്പോള്‍ എം.ടെക് പഠിക്കുകയാണ്.(പ്രിയരെ,ഞാന്‍ ബിടെക് ഫെയില്‍ഡാണെന്ന് ഓര്‍ക്കണം)എന്റെ വീട്ടില്‍ നിന്ന് അവളുടെ കോളേജിലേക്ക് പത്തറുപത് കിലോ മീറ്റര്‍ ദൂരമുണ്ട്.പോയി വരാന്‍ 200 രൂപയെങ്കിലും ചിലവാണ്.ഞാന്‍ അപ്പോള്‍ തന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു നന്നായി എരന്നു.ഭൂമിയിലൊന്നുമില്ലാത്ത ദാരിദ്ര്യം പറഞ്ഞ് എല്ലാ പുല്ലന്‍മാരും എന്നെ കൈയൊഴിഞ്ഞു.കൂട്ടുകാരണത്രേ കൂട്ടുകാര്‍..ദരിദ്ര്യവാസികള്‍.

ഒടുവില്‍ എന്റെ ഫോണില്‍ ബാലന്‍സ് തീരുകയും എന്തരോ വരട്ടെ എന്നു കരുതി ഞാന്‍ ഉറങ്ങുകയും ചെയ്തു.

നേരം പുലര്‍ന്നു.അടുത്തതൊരു 'മാരക' ട്വിസ്റ്റാണ്.ബി ഉണ്ണികൃഷ്ണന്‍ സിനിമകളിലേതു പോലത്തെ ട്വിസ്റ്റ്.അല്ലെങ്കില്‍ ഒരു പണിയുമില്ലാതെ അച്ഛന്‍ വീട്ടിലിരുന്നിട്ടും അമ്മ എന്നോടു തന്നെ കറണ്ട് ബില്ലടിച്ചിട്ടു വരാന്‍ പറയേണ്ടുന്ന കാര്യമെന്താണ്.ഞാന്‍ ബില്ലു കൈയിലെടുത്തു-കൂട്ടത്തില്‍ 750 രൂപയും.പടച്ചോനിതാ കറണ്ടു ബില്ലിന്റെ രൂപത്തില്‍ അവതരിച്ചിരിക്കുന്നു.അടുത്ത ബുധനാഴ്ചയാണ് ബില്ല് അടയ്‌ക്കേണ്ടുന്ന ലാസ്റ്റ് ഡേറ്റ്.അതിന് മുന്‍പ് 750 രൂപ എങ്ങനെയെങ്കിലും സംഘടിപ്പിച്ചാല്‍ മതി.ഇപ്പോഴിത് ഒരു കുഞ്ഞുപോലുമറിയാതെ സുഖായി മുക്കാം..അമ്മേ നന്ദി..

അങ്ങിനെ ഞാന്‍ 2750 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി.ആരതി ബസ്സും രണ്ട് കെ.എസ്.ആര്‍.ടിസിയും കയറി അവളുടെ കോളേജിലെത്തി.ആ സമയത്ത് എന്റെ മനസ്സില്‍ ഒരു ദുരുദ്ദേശമുദിച്ചു.

അവിടെ ഒരാള്‍ സിനിമാ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരിക്കുന്നു.'രഘുവിന്റെ സ്വന്തം റസിയ'-വിനയന്‍ സാറിന്റെ കളറു പടം.അവളുമൊന്നിച്ച് കേറിയാലോ.മനസ്സിലങ്ങനെ ആക്രാന്തം മൂത്ത് മൂത്ത് വന്നു.അങ്ങനെ അവളും വന്നു.

പക്ഷെ എന്റെ പ്രതീക്ഷകളുടെ നെറുകും തലയ്ക്കു തന്നെ ചുറ്റികകൊണ്ടടിച്ച് 'കാശ് കാശ്' എന്നലറികൊണ്ടായിരുന്നു അവളുടെ വരവ്.'പിന്നെ നിന്റെ അപ്പന്‍ ഉണ്ടാക്കി തന്ന കാശാണല്ലോ'-എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും 'എന്റെ ചക്കരകുട്ടി എന്തെങ്കിലും കഴിച്ചോ'-എന്നാണ് എന്റ പാവം നാവതിനെ പരിഭാഷപ്പെടുത്തിയത്.

പെണ്ണിന് ഒടുക്കത്തെ ധൃതിയായിരുന്നു.തമ്മില്‍ കണ്ടിട്ട് ഒരു മാസത്തിലേറെയായി.എന്നിട്ടും അവള്‍ ഒരു മിനിട്ടുപോലും അടുത്തു നിന്നില്ല.'സ്‌പെഷ്യല്‍ ക്ലാസുണ്ട്,മിസ് കേറികാണും' എന്നൊക്കെ പുലമ്പി കോത്താഴത്തെ നന്ദിയും പറഞ്ഞ് അവളങ്ങ് പോയി.

അതെ അവളു പോയി.
പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ചേട്ടനും പോയി.

ഇനി എന്റെ കൈയില്‍ കഷ്ടി ഒര് 175 രൂപകൂടി കാണും.ഒര് നാരാങ്ങാവെള്ളം മോന്തി വീട് പിടിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ മൊബൈല്‍ കരയാന്‍ തുടങ്ങി.അവളാണ്.ഞാന്‍ പോകരുതെന്നും ഒരു മണിക്കൂറിനകം അവള്‍ വരുമെന്നും എന്നെ കാണണമെന്നും പറഞ്ഞു.

രഘുവിന്റെ സ്വന്തം റസിയ-മാറ്റിനി-അതാണപ്പോളെന്റെ മനസ്സില്‍ മിന്നിയത്.ഞാന്‍ ആ പോസ്റ്ററിനടുത്തേക്ക് പോയി നിന്നു.പിന്നെ കുറച്ചു നേരം വലത്തോട്ടും അത് കഴിഞ്ഞ് കിഴക്കോട്ടും നടന്നു.കുറച്ചു നേരം പോയി ബസ്റ്റോപ്പിലിരുന്നു.നാരാങ്ങാവെള്ളം കുടിച്ചു.(ചിലവ് പത്തു രൂപ.ഇനി കൈയിലുള്ളത് 165 രൂപ).വീണ്ടും നടന്നു.മണി പത്തായി പതിനൊന്നായി..അവളുടെ വിളി മാത്രം വന്നില്ല.

അവളെ അങ്ങോട്ടു വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.എന്റെ ഫോണില്‍ ബാലന്‍സ് തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയായോണ്ട് ഞാന്‍ അടുത്തുകണ്ട കടയിലെ കോയിന്‍ ബോക്‌സ് ഫോണിന്റെ ചാരത്തേക്ക് നടന്നു.പേഴ്‌സില്‍ കുറേനേരം തപ്പിയിട്ടാണ് ഒരു രൂപാ കിട്ടിയത്.അത് ഫോണിന്റെ പള്ളയിലേക്കിട്ട് ഞാന്‍ അവളുടെ നമ്പര്‍ ഞെക്കി.കൃത്യം 20 തവണ ബെല്ലടിച്ചു എന്നല്ലാതെ എന്റെ ചക്കരകുട്ടി ഫോണ്‍ എടുത്തില്ല.മൂന്ന് തവണ കൂടി ശ്രമം തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല.

അങ്ങനെ പിന്നെയും ഒരു മണിക്കൂര്‍ കൂടി എന്നെ കടന്നുപോയി.ഹോട്ടലിലെ ചേട്ടന്‍ പുറത്തേക്ക് വന്ന് 'ബിരിയാണി റെഡി' എന്ന ബോര്‍ഡും തൂക്കി കയറിപോയി.എന്റെ ആമാശയം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയെങ്കിലും ഞാന്‍ എല്ലാം സഹിച്ചിരുന്നു.അവള്‍ ഉടനെ വിളിക്കുമായിരിക്കും.വരുമായിരിക്കും..

കൃത്യം മൂന്ന് മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിട്ട് നാല്‍പ്പത് സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വന്നു.കരണകുറ്റിക്ക് ഒന്നു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ മുഖത്തെ വൃത്തികെട്ട പല്ലുകളും ചുണ്ടുകളും ചേര്‍ന്ന് അവളെ ചിരി അകമ്പടിയോടെ വരവേല്‍ക്കുകയാണുണ്ടായത്.ഇവറ്റകള്‍ക്കിത് എന്തിന്റെ കേടാണ്.

വരാന്‍ താമസിച്ചതിന്റെ എന്തോ കാരണം അവള്‍ പറഞ്ഞെങ്കിലും ഞാനത് ശ്രദ്ധിച്ചിരുന്നില്ല.'രഘുവിന്റെ സ്വന്തം റസിയ' എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും 'എനിക്കൊരു ഇരുന്നൂറ് രൂപ തരാനുണ്ടോ' എന്നൊരു ചോദ്യമവള്‍ എന്റെ മുന്നിലേക്കിട്ടു.'എന്നെ അങ്ങു കൊന്നിട്ട് ചോര മൊത്തം ഊറ്റികുടിക്കെടി യക്ഷീ' -എന്ന് പറയാന്‍ വിചാരിച്ചെങ്കിലും എന്റെ വലത്തെ കൈ പോക്കറ്റിനുള്ളിലേക്ക് പോകുകയും പേഴ്‌സ് മുകളിലേക്ക് ഉയരുകയും അതില്‍ നിന്ന് ഞാന്‍ 165 രൂപ പുറത്തെടുക്കുകയും ചെയ്തു.

'പെണ്ണേ എന്റെ കൈയിലിനി ഇതേയുള്ളൂ'-എന്ന് താഴ്മയോടെ പറഞ്ഞ് ഞാന്‍ കാശ് അവളുടെ കൈയിലേക്ക് കൊടുത്തു.ഓട്ടിയില്ലാത്ത അവളുടെ വെളുത്ത കൈകള്‍ അപ്പോള്‍ ഞാന്‍ കണ്ടു.

കാശ് കിട്ടിയതോടെ അവളുടെ ധൃതി കൂടുകയും 'അയ്യോ ഇപ്പോള്‍ ബെല്ലടിച്ചു കാണും' എന്ന് പറഞ്ഞങ്ങ് ഓടി മറയുകയും ചെയ്തു.

ഈ ഒരു സീനോടു കൂടി ഈ കഥ എനിക്ക് തീര്‍ക്കാമായിരുന്നു.പക്ഷെ ശരിക്കുമുളള കഥ ഇനിയാണ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്രപേര്‍ മൂക്കത്ത് വിരലു വെക്കാതിരിക്കും.



അങ്ങനെ പുറകുവശം കുലുക്കിയുള്ള അവളുടെ ഓട്ടവും നോക്കി എന്തു ചെയ്യണമെന്നറിയാതെ നിന്നഞാന്‍ ഒടുവില്‍ ബസ്റ്റോപ്പില്‍ പോയിരിക്കാന്‍ തീരുമാനിച്ചു.പുറത്ത് വെയിലിന്റെ ചൂട് കൂടുന്നതിനോടൊപ്പം മനസ്സും ചൂടാകാന്‍ തുടങ്ങിയിരുന്നു.വിശപ്പിന്റെ ചിന്നംവിളി വേറെയും.ഞാന്‍ പേഴ്‌സില്‍ നിന്ന് മിച്ചമുള്ള ഒരു രൂപ പുറത്തെടുത്തു.അവള്‍ നേരത്തെ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ഈ ഒരു രൂപയും എനിക്ക് നഷ്ടമാകുമായിരുന്നു.ഇനി ഞാനെങ്ങനെ വീടെത്തും..എങ്ങനെ ഞാന്‍ അറുപത് കിലോമീറ്ററുകള്‍ താണ്ടും..
അപ്പോള്‍ ഓര്‍മ്മ വന്നത് ശിവാജി പടത്തിലെ രജനി കാന്തിനെയാണ്.തലൈവരതില്‍ ഒരു രൂപയില്‍ നിന്ന് കോടികളുണ്ടാക്കിയില്ലേ.പക്ഷെ എന്തു ചെയ്യാനാണ്-ഞാന്‍ രജനികാന്തല്ലല്ലോ..

ആദ്യമായി കടലുകാണുന്ന കുട്ടിയുടെ അത്ഭുതത്തോടെ ഞാന്‍ വെറുതെ ആ നാണയത്തില്‍ നോക്കിയിരുന്നു.വേറെയെന്തു ചെയ്യാനാണ്.വൈകുന്നേരം കോളേജ് വിട്ടിറങ്ങുമ്പോള്‍ അവളുടെ കൈയില്‍ നിന്ന് തിരിച്ചുപോകാനുള്ള വണ്ടികൂലിക്കുള്ള കാശ് വാങ്ങിയാലെ എനിക്കിനി എന്റെ അമ്മയേയും അച്ഛനേയും കാണാന്‍ പറ്റൂ-ഞാന്‍ ഓര്‍ത്തു.

ബസുകള്‍ ഓരോന്നായി കടന്നുപോകുകയും യാത്രക്കാര്‍ മാറിമാറി വരികയും ചെയ്തുകൊണ്ടിരുന്നു.

'തലയോ വാലോ'-എന്റെ ഭാവിയറിയാന്‍ ഞാന്‍ ടോസിട്ടു.നാണയം മാനത്തേക്കുയരുകയും താഴ്ന്ന് കൈക്കുള്ളിലേക്ക് വീഴുകയും-ഒരു നിമിഷം-തട്ടി തെറിച്ച് താഴേക്കുരുണ്ടു പോകുകയും ചെയ്തു.പടച്ചോനേ..

ഉരുണ്ടുരുണ്ട് റോഡിലേക്കാണ് പോയത്.ഞാന്‍ ഓടിച്ചെന്നെടുത്തതും ഒര് ബസ്സ് സഡന്‍ ബ്രേക്കിട്ട് എന്റെ പിറകില്‍ നിന്നതും ഒരു നിമിഷംകൊണ്ട് കഴിഞ്ഞു.കേട്ട തെറികളിപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല.അല്ലെങ്കില്‍ നിങ്ങളോട് പറയാമായിരുന്നു.അത്രയ്ക്കുണ്ടായിരുന്നു.

വീണ്ടും പഴയ സ്ഥാനത്തുവന്നു ഞാന്‍ പിന്നാമ്പുറം പ്രതിഷ്ഠിച്ചു.ഒരു കുഞ്ഞിനെ താലോലിക്കുന്നതു പോലെ ഞാന്‍ നാണയത്തിനു മുകളില്‍ പറ്റിയ അഴുക്കൊക്കെ തുടച്ചു കളയാന്‍ തുടങ്ങി.

ഇനി നിങ്ങളോട് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ.ഒരു വണ്‍ റുപി ഇന്ത്യന്‍ നാണയത്തില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ.അതില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ.എന്നാല്‍ എനിക്കു നന്നായി അറിയാം. -നിങ്ങള്‍ക്കതു പറയാന്‍ കഴിയില്ല.കുറച്ചു മുന്‍പ് വരെ ഞാനും നിങ്ങളെ പോലെയായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാനത് പറയും -

രണ്ട് നെല്‍ക്കതിരുകള്‍ക്കിടയില്‍ ഒന്ന് എന്ന് അക്കത്തിലെഴുതിയിട്ടുണ്ട്.അതിനു മുകളില്‍ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും രൂപ എന്നെഴുതിയിരിക്കുന്നു.അതിനു താഴെ വര്‍ഷം.എന്റെ തങ്കകുടത്തിനെ 2001-ല്‍ പടച്ചതാണ്.അടുത്ത വശത്ത് മൂന്ന് ദിക്കുകളിലേക്ക് നോക്കി നില്‍ക്കുന്ന സിംഹത്തലകള്‍,അതിനിരുവശങ്ങളിലുമായി ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും.അതിനും താഴെ സത്യമേവ ജയതേ-സത്യം ജയിക്കട്ടെ.അപ്പോള്‍ എന്നിലെവിടെയോ രാജ്യ സ്‌നേഹമുണര്‍ന്നു.

പ്രിയ വായനക്കാരെ,സാഹചര്യങ്ങള്‍ അതു മാത്രമാണ് എന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്.നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകുമല്ലോ.
അങ്ങനെ ഒരു മണിക്കൂര്‍ കൂടി കഴിയുന്നു.

തുടര്‍ന്ന് നടന്ന സംഭവം-ഇപ്പോള്‍ എഴുതുമ്പോഴും എന്നെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.ഞാനങ്ങനെ ബസ്സ്‌റ്റോപ്പിലിരിക്കുമ്പോള്‍ എന്റെ മുന്നിലേക്ക് ഒരു പാത്രം നീണ്ടു വന്നു.എന്റെ ചിന്തയിലുണര്‍ന്നത് നല്ല മുന്തിരിയും അണ്ടിപരിപ്പും കിടന്നു തിളക്കുന്ന ബിരിയാണിയായിരുന്നു.പക്ഷെ ആ പാത്രം ഒരു യാചകന്റെ ആയിരുന്നു.അയാളുടെ പാത്രത്തിലേക്ക് ഞാന്‍ നോക്കി.ഒരു രൂപ,രണ്ട് രൂപ,അഞ്ച് രൂപ..അങ്ങനെ പത്തുമുപ്പത് നാണയങ്ങള്‍.ടാ 'കോടീശ്വരാ'..-ഞാനറിയാതെ വിളിച്ചുപോയി.എന്റെ കൈയിലിരുന്ന ഒരു രൂപ അയാളെ കാണിച്ചിട്ട് വേറെ ഒന്നും എന്റെ കൈയിലില്ല എന്നുഞാന്‍ പറഞ്ഞു.അയാള്‍ എന്നെ നോക്കി ചിരിച്ചു.അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു പിച്ചക്കാരന്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു.അതും അയാളെക്കാള്‍ വലിയ പിച്ചകാരനെ നോക്കി.അത് ഞാനായിരുന്നല്ലോ..

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ കോളേജ് വിട്ടു.തരുണീമണികളായ പെണ്‍കിടാങ്ങള്‍ എന്റെ മുന്നിലൂടെ പോയിട്ടും ഞാന്‍ വായിനോക്കിയില്ല.മരണവീട്ടില്‍ പോയാല്‍ പോലും ഞാന്‍ തെറ്റിക്കാതെ നടത്തുന്ന പ്രവര്‍ത്തിയായിരുന്നു.ഇന്ന് അതുണ്ടായില്ല.എന്റെ കണ്ണും മനസ്സുമൊരുമിച്ചു അവളെ തിരയുകയായിരുന്നു.

ഒടുവില്‍ ആ ആട്ടിന്‍പറ്റത്തിനിടയില്‍ നിന്ന് അവളെ ഞാന്‍ കണ്ടു പിടിച്ചു.എന്റെ ദയനീയമായ അവസ്ഥ അവളോട് പറയുകയും വണ്ടികൂലിക്ക് കാശു തരൂ പെണ്ണേ എന്ന് അപേക്ഷിക്കുകയും ചെയ്തു.എന്റെ ആകെയുണ്ടായിരുന്ന പ്രതീക്ഷ മുന്നില്‍ കൈമലര്‍ത്തി നില്‍ക്കുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്.ഞാന്‍ കുറച്ചു മുന്‍പ് കൊടുത്തതെല്ലാം പല ആവശ്യങ്ങള്‍ക്കായി ചിലവായി പോയി പോലും.
'ശരി എങ്കില്‍ നീ പൊയ്‌ക്കോളു.ഞാന്‍ വേറെ വഴി നോക്കിക്കോളാം'-ഞാന്‍ പറഞ്ഞു.വെറെ എന്ത് തേങ്ങ നോക്കാനാണ് ഞാന്‍.ആകെയുള്ള വഴിയാണ് പെരുവഴിയായി നില്‍ക്കുന്നത്.ഞാനിത് അനുഭവിക്കണം.

പോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അവള്‍ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു.(എന്റെ പ്രിയപ്പെട്ടവരെ നിങ്ങളിലാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതെയിരിക്കട്ടെ)

അവളുടെ കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് കുറച്ചു ദൂരമുണ്ട്.ബസ്സില്‍ വേണം പോകാന്‍.എന്നോടവളപ്പോള്‍ ചോദിച്ചു..പ്രിയപ്പെട്ടവരെ എന്നോടവള്‍ ചോദിച്ചു..അവള്‍ക്ക് ഒരു രൂപ വേണം.കൈയില്‍ ചില്ലറയില്ല.കണ്‍സെഷന്‍ എടുക്കാനാണ്..ഒരു രൂപ വേണം.. ഒരു രൂപ ... ഒരു രൂപ..എന്റെ കാതിലത് മുഴങ്ങി.

അങ്ങനെ അതും ഞാനവള്‍ക്കു കൊടുത്തു.നിങ്ങളാരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നെനിക്ക് തോന്നുന്നില്ല.എന്റെ മകന്‍ എന്നെ വിട്ടിട്ട് പോകുന്നതുപോലെ ഒരു അനുഭവമായിരുന്നു അത്.

'എന്റെ പടച്ചോനെ..അവള്‍ക്ക് നല്ലതു മാത്രം വരുത്തണമേ.അവള്‍ കേറുന്ന ബസ്സിന് ഒന്നും സംഭവിക്കല്ലേ.ബസ്സ് മറിഞ്ഞാല്‍ തന്നെയും അതു പുഴയിലേക്കു വീഴരുതേ..വീണാല്‍ തന്നെ അവള്‍ വെള്ളം കുടിച്ചു ചാകരുതേ..'

'ആ ദുഷ്ട ,ഹൃദയശൂന്യ വെള്ളം കിട്ടാതെ ചാകണം..'

എന്ന്
ഒരു പാഠം പഠിച്ച കാമുകന്‍.



Tuesday, February 26, 2013

വൃത്തിയാക്കല്‍






















ഴയ
കെമിസ്ട്രി പുസ്തകം,
പേജ് നമ്പര്‍ നൂറ്റിയേഴ്,
ആവര്‍ത്തന പട്ടികയോടൊട്ടി
മരവിച്ചു കിടപ്പുണ്ടായിരുന്നു
അവള്‍ തന്ന പ്രണയലേഖനം.

ചോക്കുപൊടി-
മേത്തു പറ്റിച്ചതെന്തിനാണെന്ന്
ചോദിച്ചിരുന്നതില്‍,
നീല വരയന്‍ ഷര്‍ട്ടെനിക്കിണങ്ങുന്നില്ലെ-
ന്നൊരു പരാതിയുമുണ്ടതില്‍.

കൊഞ്ചലുണ്ടതില്‍ - കവിതയുണ്ടതില്‍
പാതിരാകനവുകണ്ടൊരു പെണ്ണിന്റെ
ഹൃദയമുണ്ടതില്‍.

കണ്‍മഷിയെഴുതിയ
കണ്ണിന്റെ - കുറുമ്പിന്റെ
തിളക്കമുണ്ടോരോ വരിയിലും
അവസാന മഴയും
ഒരുമിച്ചലിയാനാശിച്ച
പ്രണയമുണ്ടോരോ വാക്കിലും

ഇന്ന്
പഴയ സാധനങ്ങളൊക്കെയും കത്തിച്ച്
സ്ഥലമുണ്ടാക്കുകയാണെന്റെ ഭാര്യ
പഴയ കെമിസ്ട്രി പുസ്തകം
കൈയില്‍ പിടിച്ചു ഞാന്‍
തീയില്‍ ചവിട്ടി നിന്നിട്ടും -
കാല്‍ പിന്‍വലിച്ചില്ല.



Saturday, February 2, 2013

റമ്പൂട്ടാന്‍

        നല്ല ഓര്‍മ്മയുണ്ട്.അവള്‍ ആദ്യമായി സമ്മാനിച്ചത് ഒരു സോപ്പായിരുന്നു-കുളിക്കുന്ന സോപ്പ്.സ്‌കൂള് വിട്ടു വരുന്ന വഴി,അവളുടെ വീട്ടിലേക്കുള്ള ആദ്യ തിരുവില്‍,കൂട്ടുകാരികള്‍ കാണാതെ അവളെനിക്കത് തന്നപ്പോള്‍ - ‘എന്റെ പ്രിയപ്പെട്ടവള്‍ എന്നെ പരിഹസിക്കുകയാണോ’-എന്ന് ഞാന്‍ വിചാരിച്ചു.സത്യത്തില്‍ അന്ന് ഞാന്‍ കുളിച്ചിരുന്നില്ല.അന്ന് മാത്രമാണോ -എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞുപോയത് തന്നെ.ഒരെഴുത്തുകാരന്‍,വിപ്ലവകാരി കുളിക്കില്ലെന്നും കുളിച്ചാല്‍ തന്നെ മുടി ചീകില്ലെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ സ്‌കൂളിലെ പ്രധാനിയായ ബുദ്ധിജീവിയായി ഞാന്‍ വിലസി.സുന്ദരിയായ ഇവള്‍ പിന്നെ എങ്ങനെ എന്നെ ഇഷ്ട്ടപ്പെട്ടു - അത് വല്ലാത്തൊരു സമസ്യയാണ് ഇന്നും.

ആ സോപ്പ് എന്നെ വല്ലാതെ അലട്ടി.അവള്‍ക്കത് ഒന്ന് പൊതിഞ്ഞെങ്കിലും തരാമായിരുന്നു.ഇതിപ്പോള്‍ ആരേലും കണ്ടു കാണുമോ.?ശകുന്തളയുടെ തോഴിമാരെപോലെ രണ്ട് അലവലാതി വണ്ടുകള്‍ എപ്പോഴും അവളുടെ കൂടെ തന്നെയുണ്ട്.ആരു കണ്ടില്ലെങ്കിലും അവറ്റകള്‍ കണ്ടിട്ടുണ്ടാകും - ഉറപ്പാണ്.സ്‌കൂളിലെ ബൂദ്ധിജീവി പട്ടം ചുമക്കുന്ന എന്നെ സ്വന്തം കാമുകി തന്നെ സോപ്പ് തന്ന് അപമാനിച്ച കഥ നാളെ സ്‌കൂളില്‍ പടര്‍ന്നാല്‍ - ഓര്‍ക്കാന്‍ കൂടി വയ്യ.പത്ത് ബി-യിലെ ദിനേശന് ഇപ്പോള്‍ കുളി കുറവാണ്.അവനെന്റെ താലം തട്ടിയെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.മനസ്സില്‍ അങ്ങനെ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി.

അടുത്ത ദിവസം.ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ശാരിക ടീച്ചര്‍ വന്നില്ല.അത്‌കൊണ്ട് ക്ലാസില്‍ ആകെ കോലാഹലം തന്നെ.ഞാന്‍ മാത്രം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുറത്ത് പ്രത്യേകിച്ച് എന്തേലും കാണാന്‍ ഉണ്ടായിട്ടല്ല.ബുദ്ധിജീവികള്‍ ‘ആള്‍കൂട്ടത്തില്‍ തനിയെ’ എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണല്ലോ.ആ സമയത്താണ് പുറകിലത്തെ ബെഞ്ചില്‍ നിന്ന് ഒരു കുറിമാനം എന്റെ അടുക്കലേക്ക് വന്നു ചേര്‍ന്നത്.ഞാനത് തുറന്നു വായിച്ചു.

“സോപ്പ് ഇഷ്ടപ്പെട്ടോ..?” –ആ ദുഷ്ടയുടെ സന്ദേശമാണ്.ഞാനത് ചുരുട്ടി താഴത്തേക്കിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരിക്കല്‍ തുടര്‍ന്നു.അല്ല പിന്നെ.എന്നോടാ കളി..ഹും..!

സ്വീകര്‍ത്താവിന്റെ പ്രതികരണം ലഭിക്കാഞ്ഞത് മൂലം അധികം വൈകാതെ തന്നെ അടുത്ത കുറിപ്പെത്തി.ഞാന്‍ താല്‍പര്യമില്ലെങ്കിലും തുറന്ന് വായിച്ചു.

“കഴിഞ്ഞാഴ്ച മൈസൂരിലുള്ള മാമന്‍ വന്നിരുന്നു.അപ്പോള്‍ എനിക്കു കൊണ്ട് തന്ന സോപ്പാണ്.ചന്ദനത്തിന്റെ മണമാണത്രേ.150 രൂപയാണതിന്.അത് നിനക്ക് തരാന്‍ തോന്നി.ഇഷ്ടപ്പെട്ടില്ലേ..?”

അയ്യോ..! ഈ പാവത്തിനെയാണോ ഞാന്‍ കുറച്ച് മുന്‍പ് ദുഷ്ട എന്ന് വിളിച്ചത്.അവള്‍ക്കു കിട്ടിയ ഒരു വലിയ സമ്മാനം എനിക്ക് തരാന്‍ തോന്നി.അല്ലാതെ വേറെയൊന്നും അവള്‍ വിചാരിച്ചിട്ട് കൂടിയുണ്ടാകില്ല.ഛെ..മോശമായി പോയി..വെറുതെ ഞാനോരോന്ന് വിചാരിച്ച് അവളെ തെറ്റിധരിക്കാന്‍ പാടില്ലായിരുന്നു.പരസ്പര വിശ്വാസമാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ ആണിക്കല്ലെന്ന് അന്നെനിക്കും മനസ്സിലായി.

വൈകുന്നേരം അവള്‍ വീട്ടിലേക്ക് പോകുന്നതും നോക്കിനിന്ന്,പെട്ടെന്നു തന്നെ ഞാന്‍ എന്റെ വീട്ടിലേക്കോടി.അന്നേ വരെ അഞ്ച് രൂപകൊടുത്താല്‍ കിട്ടുന്ന ചന്ദ്രികയായിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിലകൂടിയ സോപ്പ്.പാവപ്പെട്ടവന്റെ പിയേഴ്‌സായി ഞാന്‍ ചന്ദ്രികയെ കണ്ടു.പക്ഷെ രമണന്‍ ചന്ദ്രികയെ സ്‌നേഹിച്ചതു പോലെ എനിക്ക് കഴിയാത്തതുകൊണ്ട് കുളി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി എന്നു മാത്രം.എന്നാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു.അവള്‍ തന്ന ചന്ദനസോപ്പ് പെട്ടെന്ന് തീര്‍ക്കാന്‍ പറ്റില്ല.കാരണം അത് അമൂല്യമായ ഒരു പ്രണയോപഹാരമാകുന്നു എന്നത് തന്നെ.അത്‌കൊണ്ട് തന്നെ കുറേ നാള്‍ ഉപയോഗിച്ചേ പറ്റൂ.അല്ലെങ്കില്‍ കാമുകി-കാമുക മാനിഫസ്റ്റോ ലംഘിക്കലാകില്ലേ.പറഞ്ഞു വന്നത്-ആഴ്ചയില്‍ രണ്ട് വെട്ടമുള്ള കുളി ഒന്നിലേക്ക് ചുരുക്കേണ്ടി വരും.സോപ്പ് തീരരുതല്ലോ..!പക്ഷെ ഇന്നത്തെ ദിവസം ഞാന്‍ കുളിക്കാന്‍ തന്നെ തീരുമാനിച്ചാണ് വീട്ടില്‍ വന്നു കയറിയത്.
ഇന്നലെ ഉണ്ടായ ദേഷ്യത്തിന് സോപ്പ് എവിടെയോ വലിച്ചെറിഞ്ഞതാണ്.നൂറ്റമ്പത് രൂപയുടെ സ്വര്‍ണ്ണ കട്ട വീടുമൊത്തം തിരഞ്ഞു.കിട്ടിയില്ല.അത് എവിടെ പോകാനാണ്.കുളിക്കണമെന്ന് ഇതുപോലെ ആഗ്രഹിച്ച ഒരു ദിവസം മുന്‍പ് ഉണ്ടായിട്ടില്ല.അത്യാഗ്രഹം നന്നല്ല -എന്ന് നാലാം ക്ലാസില്‍ ജോസഫ് സാര്‍ പഠിപ്പിച്ചത് ഓര്‍ത്തു.പക്ഷെ സോപ്പ് മാത്രം കിട്ടിയില്ല..!

എന്റെ പ്രാണന്റെ പ്രാണനായ മൈസൂര്‍ ചന്ദന സോപ്പെ നീ എവിടെയാണ്..!

ഇവിടെ കഥയുടെ ആദ്യത്തെ ഫ്‌ളാഷ്ബാക്ക് അവസാനിക്കുന്നു.

വീണ്ടും ഒരു പ്രഭാതം.കഴിഞ്ഞ എട്ടു വര്‍ഷമായി അവളെനിക്ക് പലതരം സമ്മാനങ്ങള്‍ തന്നുകൊണ്ടിരുന്നു.പക്ഷെ ആദ്യത്തെ സമ്മാനം പോലെ എനിക്കേറെ പ്രിയം തോന്നിയത് പോയ വര്‍ഷം തമ്മില്‍ കണ്ടപ്പോള്‍ എനിക്ക് തന്ന ഒരപൂര്‍വ്വ സമ്മാനമായിരുന്നു.ഞങ്ങള്‍ക്കിടയിലെ പ്രണയം പാറപോലെ ഉറയ്ക്കുകയും അത് വീട്ടിലും നാട്ടിലുമൊക്ക അറിഞ്ഞ് ആകെ പുകിലാകുകയും ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു അത്.വിരളമായി മാത്രം,രഹസ്യമായി ഞങ്ങള്‍ കാണാറുണ്ടായിരുന്നു.അങ്ങനെയുള്ള ഒരു കണ്ടുമുട്ടലിലാണ് അവള്‍ എനിക്കത് സമ്മാനിച്ചത്.കുറേ നാളത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അങ്ങനെയൊരു കൃത്യം.
ഞാന്‍ അവള്‍ തന്ന പൊതി തുറന്നു.

“എന്തായിത്..?” - അതിലുള്ളതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.ഞാന്‍ അങ്ങനെയൊരു സാധനം ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.

“റമ്പൂട്ടാന്‍”-അവള്‍ മറുപടി തന്നു.

“ങേ..എന്തൂട്ട്..?” -എനിക്കപ്പോഴും അതെന്താണെന്ന് പിടിക്കിട്ടിയില്ല.പഴയതുപോലെ അവള്‍ വീണ്ടും കളിയാക്കാനുള്ള പുറപ്പാടിലാണോ..

“റമ്പൂട്ടാന്‍.എന്താ കേട്ടിട്ടില്ലേ..?”

“ഇല്ല.റിമ്പോച്ചെ എന്നു കേട്ടിട്ടുണ്ട്.”-എന്റെ നിഷ്‌കളങ്കമായ മറുപടി കേട്ടിട്ടാകണം,അവള്‍ ചിരിച്ചു.

“ഇതൊരു പഴമാണ്.കഴിച്ചു നോക്കിട്ട് പറ എങ്ങനെയുണ്ടെന്ന്.വീട്ടില്‍ ആദ്യമായി പിടിച്ചതാ.മാര്‍ക്കറ്റിലൊക്കെ ഇതിന് നല്ല വിലയാണ്..”

പണക്കാരിയായ കാമുകി പാമരനായ കാമുകന് വീണ്ടും വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നു.അതും ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു പഴവര്‍ഗം -റമ്പൂട്ടാന്‍.മലയാളി പഴമല്ലെന്ന് തോന്നുന്നു.


അവള്‍ പോകാന്‍ തിരക്കു കൂട്ടിയതുകൊണ്ട് റമ്പൂട്ടാന്‍ കഴിച്ചു നോക്കി എങ്ങനെയുണ്ടെന്ന് പറയാന്‍ കഴിഞ്ഞില്ല.ആ കൂടിച്ചേരല്‍ അങ്ങനെ അവസാനിച്ചു.അവള്‍ തന്ന പൊതിയുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങി.ജോലിക്കാര്യവുമായി അത്യാവശ്യം നല്ല തിരക്കിലായതുകൊണ്ട് പൊതി വീട്ടില്‍ വെച്ച് എനിക്ക് പെട്ടന്നിറങ്ങേണ്ടി വന്നു.തിരക്കൊഴിഞ്ഞ് സമാധാനമായി റമ്പൂട്ടാന്‍ ആസ്വദിക്കാം എന്ന് ഞാന്‍ കരുതി.

പക്ഷെ രാത്രി തിരിച്ചെത്തിയപ്പോള്‍ ഫ്‌ളാഷ്ബാക്ക്-വണ്‍ ആവര്‍ത്തിച്ചു.വെച്ച പൊതി കാണാനില്ല.എന്റെ ജീവിതത്തിലെ അമൂല്യമായ സമ്മാനങ്ങള്‍ മോഷ്ടിക്കുന്ന ആരോ ഒരാള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് എനിക്ക് ബോധ്യമായി.പക്ഷെ രഹസ്യമായി ചെറിയൊരു അന്വേഷണം നടത്തിയിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ആ കഥകള്‍ അങ്ങനെ വിചിത്രമായി അവസാനിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നലെ വീട്ടില്‍ വളരെ രസകരമായ ഒരു സംഭവമുണ്ടായി.എനിക്ക് മാത്രം അതത്ര രസിച്ചില്ല എന്ന് മാത്രം.അവളിപ്പോള്‍ ഞങ്ങളുടെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ളവളാണ്.അതായത് ഞങ്ങളുടെ കല്യാണം രജിസ്റ്ററായിട്ടു കുറച്ചു നാളുകളായി എന്ന്.അച്ഛന്‍,അമ്മ,അമ്മൂമ്മ,അനിയന്‍,ഞാന്‍ - എന്നിവര്‍ അടങ്ങുന്ന സദസ്സില്‍ അവളിന്നലെ ഒരു ചോദ്യമുന്നയിച്ചു.അതെനോടായിരുന്നു.

“അന്ന് തന്ന റമ്പൂട്ടാന്‍ അനിയനു കൊടുത്തായിരുന്നോ..?” -
അമ്മ ഇതുകേട്ട് എന്നെയൊന്ന് നോക്കി.

“ഉം..വല്ലാത്ത കയ്പ്പായിരുന്നു അതിന്..” - എന്റെ മറുപടി വന്നു.
എന്നാല്‍ ഞാന്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് തന്നെ - പത്രത്തിന് മുകളില്‍ നിന്നൊരു തല -

“പോടാ..അതിന് മധുരമല്ലാരുന്നോ..?” - അച്ഛനാണ്..!

അമ്മയും അമ്മൂമ്മയും അനിയനും അച്ഛന്റെ മറുപടിയും ചാണകത്തില്‍ ചവിട്ടിയ എന്റെ ഭാവവും കണ്ട് ചിരി തുടങ്ങി.ഈ വീട്ടില്‍ ഇങ്ങനെ ഒരു ചിരി ആദ്യമായിട്ടായിരുന്നു.പക്ഷെ അവള്‍ക്ക് മാത്രം സംഗതി എന്താണെന്ന് പിടിക്കിട്ടിയില്ല.

എനിക്ക് പക്ഷെ എല്ലാം തിരിഞ്ഞു.150 രൂപ വിലമതിക്കുന്ന മൈസൂര്‍ സോപ്പും കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന റമ്പൂട്ടാനും മോഷ്ടിച്ച കള്ളന്റെ തലയാണ് ആ പത്രത്തിന്‍ മുകളില്‍ പൊങ്ങിയത്.കള്ളന്‍ ചാരുകസേരയില്‍ കിടന്ന് ഒന്നു മറിയാത്തവനെ പോലെ -ദുഷ്ടന്‍.

റമ്പൂട്ടാന് മധുരമാണത്രേ..സോപ്പിന് നല്ല മണവും ഉണ്ടായിരുന്നിരിക്കണമല്ലോ അപ്പോള്‍.. !



Monday, March 12, 2012

അബ്ദു

'അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?' -

ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍ ഒരു വാനരപ്പട.കൂട്ടത്തില്‍ മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.


'ഉണ്ടാകുമല്ലോ..എന്താ..?'-


കുഞ്ഞിക്കോയ മുന്നില്‍ നില്ക്കുന്ന അടയ്ക്കാമണികളോട് പറഞ്ഞു.


'എന്താ വേണ്ടതെന്ന് വെച്ചാ പറയിന്‍..'-
അബ്ദുന്റെ ശബ്ദം അണികള്‍ക്കു നേരെ ഉയര്‍ന്നു.


'കല്ലുമുട്ടായി'
'തേന്‍മുട്ടായി'
'ലൗലോലിക്കാ വെള്ളം'
'കടല'
'കപ്പലണ്ടി മുട്ടായി'
'നെല്ലിക്കാ'
'പോപ്പിന്‍സ്'
-വാനരസംഘം കലിപിലാന്നങ്ങു തുടങ്ങി.


'അയ്യോ..കുഞ്ഞിക്കോയക്ക് വയസ്സായി മക്കളെ..ഓരോരുത്തരായി നിര്‍ത്തി നിര്‍ത്തി പറ'


സമാധാനത്തോടെ ലിസ്റ്റിലുള്ള സാധനങ്ങള്‍ കൈപറ്റി അബ്ദു അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി.


'കള്ള നോട്ടൊന്നും അല്ലല്ലോ..അല്ലേ..'-
കുഞ്ഞിക്കോയക്ക് സംശയം മാറിട്ടില്ല.


'വിശ്വാസമില്ലേല്‍ ഇതെല്ലാം തിരിച്ചെടുത്തോ..'-
കൂട്ടത്തിലൊരു വാനരന്‍ പറഞ്ഞു.അപ്പോഴേക്കും മറ്റൊരുത്തന്‍ തേന്‍ മുട്ടായുടെ കവറ് പൊട്ടിച്ച് തീറ്റി തുടങ്ങിയിരുന്നു.


'എല്ലാം കൂടി 120 രൂപാ..ഇതാ ബാക്കി പിടിച്ചോ..'
ബാക്കിയും വാങ്ങി സംഘാംഗങ്ങള്‍ ക്ലാസിലേക്ക് മടങ്ങി.




കപ്പലണ്ടി മുട്ടായിയുടെ പൊതിയുമായി അബ്ദു നേരെ പോയത് ഒന്നാം ക്ലാസിന് മുന്നിലേക്കാണ്.ഊഹം തെറ്റിയില്ല.കീര്‍ത്തന ക്ലാസില്‍ തന്നെയുണ്ടായിരുന്നു.
അബ്ദുനെ കണ്ടതും അവള്‍ വെളിയിലേക്ക് വന്നു.


'ഇന്നാ..'-
അബ്ദു മിട്ടായി പൊതി അവള്‍ക്കു നേരെ നീട്ടി.അതും വാങ്ങി ക്ലാസിന് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.
കീര്‍ത്തന ബെഞ്ചില്‍ വന്നിരുന്ന് കവറ് പൊട്ടിച്ച് മിട്ടായി തിന്നുന്നത് കണ്ടിട്ടേ അബ്ദു അവിടുന്ന് സ്ഥലം വിട്ടോളു.


ഉച്ച കഞ്ഞിക്ക് ബെല്ലടിച്ചപ്പോള്‍ സുമേഷേട്ടന്റെ ചായകടയില്‍ വാനരസംഘം ഹാജര്‍ വെച്ചു.


'എല്ലാവര്‍ക്കും പൊറോട്ടയും ചിക്കനും'-
അബ്ദു നേതാവിന്റെ ശബ്ദം തന്നെ.


പതിവില്ലാത്ത തലകളെ കണ്ട് സുമേഷേട്ടന്‍ ആദ്യം അമ്പരന്നു എങ്കിലും അബ്ദു കൈയിലെ നോട്ടുകള്‍ കാണിച്ചപ്പോള്‍ കൂളായി.
വയറു നിറയെ തട്ടി ഏമ്പക്കോം വിട്ട് പുറത്തിറങ്ങിയപ്പോള്‍ 150 റുപ്പിക പോയി.


സ്‌കൂളിലേക്ക് മടങ്ങിയപ്പോള്‍ മൈതാനത്ത് ഐസ്‌കാരന്‍ ജോസേട്ടന്‍.മുന്തിരി ഐസും പാലൈസും അങ്ങനെ ഒട്ടുമിക്ക ഇനങ്ങളും അവര്‍ പരീക്ഷിച്ചു.അവിടെ നിന്നവര്‍ക്കും വന്നവര്‍ക്കും മഹാമനസ്‌കനായ അബ്ദുന്റെ വക പാലൈസ്.
കീശയില്‍ നൂറു രൂപ വീണല്ലോ.ജോസേട്ടനും ഹാപ്പി.


സ്‌കൂള് വിട്ട് വീട്ടിലേക്ക് വരുന്ന വഴി കൂടെ കൂടിയവര്‍ക്കെല്ലാം മുട്ടായി വിതരണം നടത്തിയതോടെ അബ്ദു മൊതലാളി അബ്ദു പാപ്പരായി.അങ്ങനെ സംഘാംഗങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.തനിച്ചായ നേതാവ് അവസാനത്തെ തേന്‍ മുട്ടായിയും നുണഞ്ഞ് വീട്ടിലേക്ക് നടന്നു.


ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വീട്ടിനകത്തു നിന്ന് ഉമ്മയുടെ 'തൃശ്ശൂര്‍പൂരം ലൈവ്' കേട്ടു തുടങ്ങി.അബ്ദു ഉമ്മ കാണാതെ വീട്ടിനകത്തേക്ക് വലിയാന്‍ തുടങ്ങിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു.


സറണ്ടര്‍.അബ്ദു തലയും താഴ്ത്തി ഉമ്മയുടെ മുന്നില്‍ നിന്നു.


'ഇന്നലെ റസിയ വന്നപ്പോള്‍ നിനക്ക് അഞ്ഞൂറ് രൂപ തന്നാരുന്നോ..?അതെവിടെ..?' -
റസിയ അബ്ദുവിന്റെ ഉമ്മയുടെ നേരെ ഇളയ അനുജത്തിയാണ്.
അബ്ദു ഉമ്മയുടെ ചോദ്യത്തിന് മൂളുക മാത്രം ചെയ്തു.


'അത് എവിടെ എന്നാണ് ചോദിച്ചത്.പൈസാ കിട്ടിയിട്ട് നീ എന്തേ പറയാതിരുന്നത്..?'-


'ചെലവായിപ്പോയി'


'എന്റെ റബ്ബേ..അത്‌കൊണ്ടുപോയി തീര്‍ത്തോ.രാത്രി അരിപ്പൊടി വാങ്ങാന്‍ കാശിന് ഇനി എവിടെ പോകും'


'മോന്‍ മുട്ടായി വാങ്ങി തിന്നോ എന്നും പറഞ്ഞ് കുഞ്ഞുമ്മാ തന്നതാ.ഞാന്‍ മുട്ടായി വാങ്ങിച്ചു.കൂട്ടുകാര്‍ക്കും കൊടുത്തു'-
കലിതുള്ളി ഉമ്മ അകത്തേക്ക് വടിയെടുക്കാന്‍ പോയപ്പോഴേക്കും അബ്ദു ഓടി മതിലിന്റെ മുകളില്‍ കയറിയിരുന്നു.


'താഴെയിറങ്ങെടാ..ഇന്ന് നീ പട്ടിണി കിടക്കത്തതേ ഉള്ളൂ'-
വടിയും ഉമ്മയും ഒരു പോലെ വിറച്ചു.അബ്ദുന് മാത്രം ഒര് കൂസലും ഇല്ല.


'കുഞ്ഞുമ്മാ എന്നെ പറ്റിച്ചു.ആരും കാണാതെ കാശ് തന്നിട്ട് ഇപ്പോ ഉമ്മച്ചിയെ വിളിച്ച് പറഞ്ഞേക്കുന്നു.നാളെ ഞാന്‍ കുഞ്ഞുമ്മയെ കാണണുണ്ട്'


'എന്തിനാ..?'


'ഒര് ആയിരം രൂപാ ചോദിക്കണം'-
മതിലും ചാടി അബ്ദു പുറത്തേക്കോടി.